കോലഞ്ചേരി: സ്ത്രീകൾക്ക് രക്ഷാദൂതുമായി തപാൽ. ഗാർഹിക പീഡനത്തിലോ അതിക്രമങ്ങളിലോ പെടുന്ന സ്ത്രീകളെ സഹായിക്കാൻ പോസ്റ്റൽ, വനിത ശിശു വികസന വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധയാണ് രക്ഷാദൂത്. അതിക്രമത്തിനിരയായ വനിതകൾക്കോ, കുട്ടികൾക്കോ അവരുടെ ബന്ധുക്കൾക്കോ പരാതി നൽകാനുള്ള കോഡാണ് തപാൽ . പരാതി നൽകാൻ ഏത് പോസ്റ്റ് ഓഫീസ് വഴിയും സൗകര്യമൊരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഫീസോ, സ്റ്റാമ്പോ ഇല്ല. വീടിനടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി തപാൽ എന്ന കോഡ് പറഞ്ഞാൽ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ സഹായത്തോടെയോ, അല്ലാതെയോ പിൻകോഡ് സഹിതമുള്ള സ്വന്തം മേൽവിലാസം എഴുതിയ പേപ്പർ ലെറ്റർ ബോക്‌സിൽ നിക്ഷേപിക്കാം. വെള്ള പേപ്പറിൽ പൂർണമായ മേൽവിലാസം എഴുതി പെട്ടിയിൽ നിക്ഷേപിക്കുമ്പോൾ കവറിനു പുറത്ത് തപാൽ എന്ന് രേഖപ്പെടുത്തണം. ഇതിൽ സ്റ്റാമ്പ് പതിക്കേണ്ടതില്ല ഇത്തരത്തിൽ ലഭിക്കുന്ന മേൽവിലാസം എഴുതിയ പേപ്പറുകൾ സ്‌കാൻ ചെയ്ത വനിതാ ശിശു വികസന വകുപ്പിന് ഇ മെയിൽ വഴി അയച്ചു കൊടുക്കും. ഇവയിൽ ഗാർഹിക അതിക്രമവുമായി ബന്ധപ്പെട്ട പരാതി ജില്ലയിലെ വനിതാസംരക്ഷണ ഓഫീസറും കുട്ടികൾക്ക് എതിരെയുള്ള പരാതികൾ ജില്ലാ ശിശു സംരക്ഷണ ഓഫീസറും അന്വേഷിച്ച് തുടർ നടപടികൾ സ്വീകരിക്കും. സർക്കിൾ പോസ്റ്റ് മാസ്റ്റർ ജനറലുമായി വനിതാ ശിശുവികസന വകുപ്പ് ഒപ്പുവച്ച ധാരണ പത്രത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പരാതികൾ എഴുതാൻ കഴിയാത്തവരെപ്പോലും പീഡനങ്ങളിൽ നിന്നു രക്ഷപ്പെടുത്താൻ സഹായിക്കുകയെന്ന ലക്ഷ്യമാണ് പിന്നിലുള്ളത്. മേൽവിലാസം മാത്രം രേഖപ്പെടുത്തിയാൽ മതിയെന്നതിനാൽ പരാതിയുടെ രഹസ്യ സ്വഭാവവും നഷ്ടപ്പെടുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |