SignIn
Kerala Kaumudi Online
Saturday, 27 April 2024 5.41 AM IST

ചുരുണ്ടവാലൻ നിരാശയിലാണ്, ഇൻസ്പെക്ടർ തിരിച്ചുവരണം

speacial

കൊച്ചി: ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസുചെയ്യാൻ വിളിച്ചപ്പോൾ ചുരുണ്ടവാലന് ഒന്നും പിടികിട്ടിയില്ല. ഗമയിൽ ഇരുന്നു കൊടുത്തു. പക്ഷേ, ഫോട്ടോ പിടുത്തവും ചായകുടിയും കഴിഞ്ഞ് വേണ്ടപ്പെട്ടവരൊക്കെ യാത്ര പറഞ്ഞതോടെ അസാധാരണമായൊരു സ്നേഹബന്ധത്തിന്റെ ചുരുൾ അഴിയുകയായിരുന്നു.

സ്ഥലം മാറി പോകുന്ന പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ സുമേഷിന്റെ യാത്രഅയപ്പ് ചടങ്ങിലാണ് ആ അപൂർവ സൗഹൃദം വാചലമായത്. ആരുടെയും സ്വന്തമല്ലെങ്കിലും എല്ലാവരും എന്റെ സ്വന്തമെന്ന മട്ടിൽ സ്റ്റേഷനിൽ വിലസുന്ന തെരുവുനായ്ക്കും ഗ്രൂപ്പ് ഫോട്ടോയിൽ ഇടം കൊടുത്തു. രണ്ടുനിരകളിലായി ഇരുന്നും നിന്നും പോസ് ചെയ്ത പൊലീസുകാരിൽ യൂണിഫോം ധരിച്ചിരുന്ന ഓഫീസർമാരുടെ മുമ്പിലായി അവനും നിലത്ത് കുത്തിയിരുന്നു.

എന്നാണ് ജോയിൻ ചെയ്തതെന്ന കാര്യത്തിൽ കൃത്യമായ വിവരമില്ലെങ്കിലും കഴിഞ്ഞ കുറേക്കാലമായി ഈ നായ പള്ളുരുത്തി സ്റ്റേഷന്റെ അവിഭാജ്യഘടകമാണ്. നാലുമാസം മുമ്പ് സ്ഥലം മാറിവന്ന ഇൻസ്പ്ക്ടർ സുമേഷ് അവനോട് കൂടുതൽ സ്നേഹം പ്രകടിപ്പിച്ച് ചുരുണ്ടവാലൻ എന്നപേരും നൽകി. അങ്ങനെ സ്റ്റേഷനിലെ മേലുദ്യോഗസ്ഥന്റെ അടുത്ത ആളായതോടെ കക്ഷി ആകെ ഉഷാറായി.

അത്യാവശ്യം ചില ഭരണ കാര്യങ്ങളിലും നേരിട്ട് ഇടപെടാൻ തുടങ്ങി. പരാതിയുമായി വരുന്നവർ ഇൻസ്പെക്ടറോട് കയർത്തെങ്ങാനും സംസാരിച്ചാൽ ചുരുണ്ടവാലൻ ഇടപെടും. ഭരണകക്ഷിയായാലും പ്രതിപക്ഷമായാലും ശരി അമ്മാതിരി ധാർഷ്ട്യമൊന്നും ഇവിടെ വേണ്ടന്നാണ് കക്ഷിയുടെ രീതി.

സ്റ്റേഷൻ മെസിൽ നിന്ന് ആവശ്യത്തിന് ഭക്ഷണം കൊടുക്കുമെങ്കിലും ചുരുണ്ടവാലന് ചായ മതി. ഇറച്ചിയും മീനുമൊന്നും നിർബന്ധമില്ല. കിട്ടിയാൽ അല്പം കഴിക്കും അത്രതന്നെ. അങ്ങനെ സ്റ്റേഷൻ മസ്റ്റർറോളിൽ പേരില്ലെങ്കിലും അവിടുത്തെ സ്ഥിരസാന്നിദ്ധ്യമായി മാറിയ ചുരുണ്ടവാലൻ ഗ്രൂപ്പുഫോട്ടോയിൽ പോസ് ചെയ്ത് ഇറങ്ങിയപ്പോഴാണ് അക്കിടി മനസിലായത്.

ഫോട്ടോയെടുപ്പും ചായകുടിയും കഴിഞ്ഞ് ഇൻസ്പെക്ടർ ജീപ്പിൽ കയറി യാത്രപറഞ്ഞതോടെ ഇഷ്ടന്റെ മട്ടുമാറി. ആകെ പരിഭ്രമത്തിലായ ചുരുണ്ടവാലൻ ജീപ്പിന് പിന്നാലെ കുറേ ദൂരം ഓടി... പിന്നീട് യാഥാർത്ഥ്യം തിരിച്ചറിഞ്ഞപോലെ വിഷണ്ണനായി സ്റ്റേഷനിൽ തിരിച്ചെത്തി. ഇപ്പോൾ ആളാകെ മ്ലാനതയിലാണ്. പഴയതുപോലുള്ള ഒന്നിനും ഒരു ഉത്സാഹവുമില്ല.

സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ ഇത്തരം ക്ഷണിക്കപ്പെടാത്ത അതിഥികൾ കുടിയേറിയിട്ടുണ്ട്. കൊവിഡ് കാലത്ത് പൊലീസുകാ‌ർ ഭക്ഷണം നൽകിയതോടെ തെരുവുനായ്ക്കൾ കൂടുതൽ അടുപ്പം കാട്ടിയിരുന്നു. അതിനിടയിൽ ഒറ്റപ്പെട്ട ചില നായ്ക്കൾ അത്യപൂർവമായ സ്നേഹം പ്രകടിപ്പിച്ച് സ്റ്റേഷനുകളിൽ സ്ഥിരതാമസവുമാക്കി​. അതുക്കും മേലെയാണ് പള്ളുരുത്തിയിലെ ചുരുണ്ടവാലന്റെ പൊലീസ് ബന്ധം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SPECIAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.