കൊച്ചി: കൊവിഡിന് പിന്നാലെ കൈത്തറി വ്യവസായത്തെ വരിഞ്ഞുമുറുക്കി നൂൽ ക്ഷാമവും. കേരളത്തിൽ ഓണക്കാലത്ത് ഏറ്റവും അധികം വില്പനയുള്ള ഡബിൾ മുണ്ടും ഒറ്റമുണ്ടും നെയ്യുന്നതിനുള്ള മേൽത്തരം നൂൽ ലഭിക്കാതായതോടെ ചേന്ദമംഗലം കൈത്തറി യൂണിറ്റുകളുടെ പ്രവർത്തനം നിലച്ചു. തമിഴ്നാട്ടിൽ നിന്നാണ് നൂൽ ലഭ്യമാക്കുന്നത്. നെയ്ത്ത് സംഘങ്ങൾക്ക് നേരിട്ട് നൂല് വാങ്ങാൻ വ്യവസ്ഥയില്ല. കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഹാന്റ്ലൂം ഡവലപ്മെന്റ് കോർപ്പറേഷൻ (എൻ.എച്ച്.ഡി.സി) നേരിട്ട് സംഭരിക്കുന്ന നൂൽ ചേന്ദമംഗലത്തെ യാൺ സംഘം വഴിയാണ് എത്തുന്നത്. മുമ്പൊക്കെ ഓർഡർ ചെയ്താൽ പരമാവധി മൂന്ന് ആഴ്ചയ്ക്കകം ലഭിക്കുമായിരുന്നു.
ഇത്തവണ, കഴിഞ്ഞ ഫെബ്രുവരിയിൽ ഓർഡർ ചെയ്ത നൂൽ ഇതുവരെ കിട്ടിയില്ല. കൊവിഡുമൂലം ഫാക്ടറികൾ അടച്ചിട്ടതിനാൽ ഉത്പാദനമില്ലെന്നാണ് പറയുന്നത്. ലോക്ക് ഡൗൺ ഇളവ് ലഭിച്ചതിനെ തുടർന്ന് നൂൽ ഉത്പാദനം പുനരാരംഭിച്ചെങ്കിലും അത് കേരളത്തിലെത്താൻ ഇനിയും മാസങ്ങൾ വേണ്ടിവരും.
കേരളത്തിലെ നൂൽക്ഷാമം
സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളുടെ പട്ടികയിലാണ് കൈത്തറി മേഖല. ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഇവിടെ ഇല്ലെന്നത് ഗൗരവ പ്രതിസന്ധിയാണ്. തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ, സേലം തുടങ്ങിയ സ്ഥലത്ത് ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ( 100- 120 ാം നമ്പർ) കോട്ടൺ നൂൽ ഉപയോഗിച്ചാണ് പേരുകേട്ട ചേന്ദമംഗലം കൈത്തറി മുണ്ടുകൾ നെയ്യുന്നത്. കേരളത്തിൽ കണ്ണൂരും ആലപ്പുഴയിലെ കോമളപുരത്തും നൂൽ ഉത്പാദനമുണ്ടെങ്കിലും മേൽത്തരം മുണ്ടിന് യോജിച്ചതല്ല. 40-ാം നമ്പർ നൂലാണിത്. ഇപ്പോൾ ഇതുകൊണ്ട് യൂണിഫോം തുണിത്തരങ്ങൾ മാത്രമാണ് നിർമിക്കുന്നത്.
നേരിട്ട് വാങ്ങാനാവില്ല
തമിഴ്നാട്ടിലെ രാമലിംഗം കമ്പനിയിൽ നിന്നാണ് കേരളത്തിലെ സംഘങ്ങൾക്ക് നൂല് വാങ്ങുന്നത്. സംഘം നേരിട്ടു വാങ്ങിയാൽ ഗവ. റിബേറ്റും ഡിസ്കൗണ്ടും ലഭിക്കില്ല.
പ്രധാനപ്പെട്ട അസംസ്കൃത വസ്തുവിന്റെ ലഭ്യത ഇല്ലാതായതോടെ ചേന്ദമംഗലം കൈത്തറി സംഘങ്ങളിൽ ഉല്പാദനം പൂർണമായും തടസപ്പെട്ടു. കൊവിഡ് പ്രതിസന്ധിക്ക് പുറമെ ഉണ്ടായിരുന്ന തൊഴിൽ അവസരം കൂടി നിഷേധിക്കുന്ന സാഹചര്യം കൂനിന്മേൽ കുരു പോലെ ആയി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണം.
ടി.എസ്. ബേബി,
കേരള സ്റ്രേറ്റ് കൈത്തറി കൗൺസിൽ, അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |