കാറ്റിൽ മരങ്ങൾ വീണ് നിരവധി വീടുകൾ തകർന്നു
കൊച്ചി: കനത്ത മഴയെത്തുടർന്ന് കൊച്ചിയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി. മരങ്ങൾ വീണ് നിരവധി വീടുകൾ പൂർണമായും ഭാഗികമായും തകർന്നു. എറണാകുളം നഗരത്തിലെ പനമ്പള്ളി നഗറിലും എം.ജി റോഡിലും വെള്ളം നിറഞ്ഞു. ഇടപ്പള്ളി, പാലാരിവട്ടം, കലൂർ തുടങ്ങിയ ഇടങ്ങളിലും ആലുവയിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. പലയിടത്തും കനാലുകകൾ നിറഞ്ഞൊഴുകി.
ഇടക്കൊച്ചി, പള്ളുരുത്തി എന്നിവിടങ്ങളിലും വെള്ളം കയറി. ഇന്നലെ ഉച്ചവരെ ജില്ലയിലെമ്പാടും ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു. ഉദയാ കോളനി, കമ്മട്ടിപ്പാടം, പി.ആൻഡ്.ടി കോളനി എന്നിവിടങ്ങളിൽ വലിയ വെള്ളക്കെട്ടുണ്ട്. തിങ്കളാഴ്ച രാത്രി മുതലാണ് ജില്ലയിൽ മഴ കനത്തത്.
ചിലയിടങ്ങളിൽ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കൊടുവള്ളി, കരുമാലൂർ, ആലങ്ങാട് തുടങ്ങിയ ഇടങ്ങളിൽ നിരവധി മരങ്ങളാണ് കാറ്റിൽ കടപുഴകിയത്. നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. 11കെ.വി.ലൈൻ ഉൾപ്പെടെ പൊട്ടി വീണു. അഗ്നിശമനസേന മരങ്ങൾ മുറിച്ചു മാറ്റി.
പറവൂരിൽ 80ലേറെ മരങ്ങളാണ് വീണത്. നെല്ലാട്, പൂവക്കുളം, പെരുംകുറ്റി, കല്ലൂർകാട് തുടങ്ങി വിവിധ സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി. മഴവന്നൂരിലും വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു. മേൽക്കൂരകൾ പറന്നു പോവുകയും ചെയ്തിട്ടുണ്ട്.
നീറിക്കോട്, കരിങ്ങാംതുരുത്ത്, തത്തപ്പിള്ളി പ്രദേശങ്ങളിൽ ശക്തമായ കാറ്റിൽ വൻ നാശം നഷ്ടമുണ്ടായി. ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. രണ്ട് കെട്ടിടങ്ങൾ മരം വീണ് തകർന്നു.
ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. അടിയന്തര സാഹചര്യം നേരിടാൻ എല്ലാ ഒരുക്കങ്ങളും ജില്ലയിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമായി വന്നാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |