കൊച്ചി: വിപണി വീണ്ടും തുറന്നതോടെ തിക്കും തിരക്കുമില്ലാതെ കച്ചവടം ഉഷാറായി. ചെറുകിട കടകളിൽ മുതൽ മാളുകളിൽ വരെ കച്ചവടം തകൃതിയായി. കൊച്ചി നഗരത്തിലും ജില്ലയിലെ പട്ടണങ്ങളിലും പുത്തൻ ഉണർവിലാണ് വ്യാപാരികൾ.
കൊവിഡ് കാലത്തെ ദീർഘമായ അടച്ചിടലിന് ശേഷമാണ് സർക്കാർ നൽകിയ ഇളവിൽ ഞായർ മുതൽ ഇന്നു വരെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. ചെറിയ പെരുന്നാൾ ആഘോഷത്തിന് അനുവദിക്കണമെന്ന മുസ്ളീം സംഘടനകളുടെയും കടകൾ തുറക്കാൻ അനുവദിക്കണമെന്ന വ്യാപാരികളുടെയും ആവശ്യങ്ങൾ പരിഗണിച്ചാണ് സർക്കാരിന്റെ അനുമതി.
ഞായറാഴ്ച കടകൾ തുറന്നെങ്കിലും വലിയ തിരക്ക് അനുഭവപ്പെടുന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു. വസ്ത്രശാലകൾ, ഭക്ഷ്യവസ്തുവില്പനശാലകൾ, പലചരക്ക് കടകൾ, ജ്വല്ലറികൾ, സ്റ്റേഷനറിക്കടകൾ, ലേഡീസ് സ്റ്റോറുകൾ എന്നിവയിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഞായറാഴ്ച അനുഭവപ്പെട്ട തിരക്ക് ഇന്നലെയുണ്ടായില്ല. ചെറിയ പെരുന്നാളിന് പുതുവസ്ത്രം വാങ്ങുന്ന പതിവില്ലെങ്കിലും തുണിക്കടകളിൽ തിരക്ക് അനുഭവപ്പെട്ടു.
വഴിയോരക്കച്ചവടം നിയന്ത്രിച്ചു
മൂന്നു ദിവസം തുടർച്ചയായി തുറക്കുന്നതിനാൽ ജനങ്ങൾ ധൃതി കൂട്ടുന്നില്ല. കടകളിലെത്തുന്നവർ അധികം സമയം ചെലവഴിക്കാത്തതിനാൽ തിരക്കുണ്ടാകുന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു. ചെറിയ കടകൾക്കുൾപ്പെടെ ഭേദപ്പെട്ട കച്ചവടം ലഭിച്ചു. ബ്രോഡ്‌വേയിലെ റോഡരികിലും നടപ്പാതയിലും സാധനങ്ങൾ കൂട്ടിയിട്ട് വില്പന നടത്തുന്നത് മൂലമുണ്ടാകുന്ന തിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കാനും നടപടി സ്വീകരിച്ചു. വഴിയോര കച്ചവടക്കാരെ താത്കാലകമായി മേനക ഭാഗത്തെ റോഡരികുകളിൽ കച്ചവടത്തിന് അനുവദിച്ചു. അവിടെ അകലം പാലിച്ചു കച്ചവടം നടത്താൻ അവസരം നൽകി. ഇതുവഴി തിരക്ക് ഒഴിവാക്കാൻ കഴിഞ്ഞു. എറണാകുളം മാർക്കറ്റിലും ആളുകൾ ധാരാളമെത്തിയെങ്കിലും വലിയ തിരക്ക് അനുഭവപ്പെട്ടില്ല.
പട്ടണങ്ങളും ഉഷാർ
ജില്ലയിലെ ആലുവ, പറവൂർ, അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, കൂത്താട്ടുകളും, തൃപ്പൂണിത്തുറ പട്ടണങ്ങളിലെ സ്ഥാപനങ്ങളിൽ ഭേദപ്പെട്ട കച്ചവടം നടന്നതായി വ്യാപാരികൾ പറഞ്ഞു. ജില്ലയിലാകെ രാവിലെ മഴ പെയ്തതിനാൽ ഉച്ചയോടെയാണ് കടകളിൽ ഉപഭോക്താക്കൾ എത്തിയത്. വൈകിട്ട് പതിവുപോലെ തിരക്ക് അനുഭവപ്പെട്ടു. മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും തിരക്കുണ്ടായിരുന്നു. മെട്രോ റെയിലിലും കഴിഞ്ഞ ദിവസങ്ങളിലെക്കാൾ തിരക്കുണ്ടായിരുന്നു.
ആശ്വാസകരം
തിരക്കില്ലെങ്കിലും വീണ്ടും കടകൾ തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം വ്യാപാരികൾക്കുണ്ട്. ദിവസവും തുറന്നാൽ തിരക്ക് കുറയുമെന്ന് ഞങ്ങൾ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. തിരക്കുകൂട്ടി ആരും വരുന്നില്ല. തുടർച്ചയായി ഉപഭോക്താക്കൾ വന്നുപോയതാണ് തിരക്ക് ഒഴിവാക്കാൻ സഹായിച്ചത്.
എ.ജെ. റിയാസ്,ജനറൽ സെക്രട്ടറി,കെ.വി.വി.എ.ഇ.എസ്
പിടിച്ചുനിൽക്കാൻ
വ്യാപാരികൾക്ക് വലിയ ആശ്വാസമാണ് മൂന്നു ദിവസം കടകൾ തുറന്നത്. തിരക്കുകൂട്ടാതെ പൊതുജനങ്ങളും സഹകരിച്ചു. നീണ്ടകാലത്തിന് ശേഷം കടകളിൽ ലഭിച്ച കച്ചവടം ഞങ്ങൾക്കും പിടിച്ചുനിൽക്കാൻ വഴിയൊരുക്കും. വലിയതോതിൽ കച്ചവടം നടന്നില്ല. കൂടുതൽ ദിവസം തുറക്കാൻ അനുവദിച്ചാൽ നിയന്ത്രണങ്ങൾ പാലിക്കാൻ ഞങ്ങൾ തയ്യാറാണ്.
ജി. കാർത്തികേയൻ,പ്രസിഡന്റ്,കെ.എം.സി.സി
കൂടുതൽ പൊലീസെത്തും
ഇന്നലെ വൻ പൊലീസ് സംഘത്തെ നഗരത്തിൽ വിന്യസിച്ചു. അതേസമയം മാസ്‌കില്ലാത്തവർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തവർക്കെതിരെയും പതിവു പോലെ നടപടിയെടുത്തു. എംജി റോഡ്, ബ്രോഡ്‌വേ, മാർക്കറ്റ്, കലൂർ എന്നിവിടങ്ങളിൽ 30 വീതം പൊലീസിനെയാണ് വിന്യസിച്ചത്. ഇന്ന് ഇവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ച് ജാഗ്രത ശക്തമാക്കാനാണ് തീരുമാനം. കൂടുതൽ സേനയെ വിന്യസിക്കുന്നതിന്റെ ഭാഗമായി അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |