കൊച്ചി: സ്കൂളിലെ പാചകപ്പുരകളിൽ രണ്ടാം വർഷവും തീ പുകയാതായതോടെ കത്തിയെരിയുകയാണ് പാചക തൊഴിലാളികളുടെ ജീവിതം. ഈ വർഷമെങ്കിലും സ്കൂൾ തുറക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് അതും തട്ടിത്തെറിപ്പിച്ചു. സ്‌കൂളുകൾ അടഞ്ഞുകിടന്നതോടെ പട്ടിണിയിലാണ് പാചകത്തൊഴിലാളികൾ. ജൂൺ മുതൽ മാർച്ച് വരെ പ്രതിമാസം 1600 രൂപ സർക്കാർ അനുവദിച്ചിരുന്നു. ഇതുമുടങ്ങാതെ ലഭിക്കുന്നുണ്ടെങ്കിലും ഈ തുക ലോണടവിനും കടം വീട്ടാനും മാത്രമേ തികയുന്നുള്ളുവെന്ന് തൊഴിലാളികൾ പറയുന്നു.
കൊവിഡ് ഒഴിയും വരെ 5000രൂപ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. 2020 മാർച്ചിൽ ലോക്ക്ഡൗൺ തുടങ്ങുമ്പോൾ പാചകത്തൊഴിലാളികളുടെ ദിവസക്കൂലി 500 കുട്ടികൾ വരെയുള്ള സ്‌കൂളുകളിൽ 450 രൂപയും 500 ന് മുകളിൽ കുട്ടികൾ ഉണ്ടെങ്കിൽ 550 രൂപയും എന്നായിരുന്നു. കൂടുതൽ കുട്ടികൾ ഉള്ളിടത്ത് രണ്ടു തൊഴിലാളികൾ വേണമെന്ന ശുപാർശ പലയിടത്തും നടപ്പായിട്ടില്ല. തൊഴിലാളികളിൽ 99 ശതമാനവും സമൂഹത്തിന്റെ താഴേത്തട്ടിൽനിന്നുള്ള സ്ത്രീകളാണ്. 30 വർഷത്തിലധികമായി ഇതേ ജോലിയിൽ തുടരുന്നവരുമുണ്ട്. അതേസമയം തങ്ങളുടെ ദുരിതം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ജില്ലാ കേന്ദ്രങ്ങളിൽ അടുപ്പുകൂട്ടി സമരത്തിന് ഒരുങ്ങുകയാണ് പാചക തൊഴിലാളികൾ.
കേന്ദ്രം കനിയണം
അങ്കണവാടി, ആശ, സ്‌കൂൾ പാചകത്തൊഴിലാളി എന്നിവർ കേന്ദ്രസർക്കാർ പദ്ധതിയിലാണ് പ്രവർത്തിക്കുന്നത്. കേന്ദ്രസംസ്ഥാന സർക്കാരുകളാണ് ഇവർക്ക് ശമ്പളം നൽകേണ്ടത്.എന്നാൽ കേന്ദ്രസർക്കാർ കാര്യമായി പണം അനുവദിക്കുന്നില്ല.1600 രൂപയിൽ 600 രൂപയാണ് കേന്ദ്രത്തിന്റെ വിഹിതം. മുമ്പ് കഞ്ഞിയും പയറും വച്ചാൽ മതിയായിരുന്നു. ഇപ്പോൾ മൂന്നുകൂട്ടം കറിയുൾപ്പെടെയാണ് ഭക്ഷണം തയാറാക്കിത്തുടങ്ങിയത്.രാവിലെ 8.30ന് എത്തിയാൽ വൈകീട്ട് മൂേന്നാടെ മാത്രമെ സ്‌കൂൾ വിട്ട് വിട്ട് പോകാൻ കഴിയൂ. ആഹാരം വൃത്തിയായി പാകം ചെയ്ത് പാത്രത്തിലാക്കി പാചകവും പാത്രം കഴുകലുമടക്കം എല്ലാ ജോലികളും ഒറ്റക്കാണ് പലരും ചെയ്യുന്നത്.
ഭർത്താവിനും മകുനും തൊഴിലില്ല. ആകെ കിട്ടുന്ന 1600രൂപയാണ്. ഇതുകൊണ്ട് വേണം ഒരു മാസം കഴിയാൻ. ഇത്രയും കഷ്ടപ്പാടാണ് അനുഭവിച്ചിട്ടില്ല.
ലളിത മാരൻ,പാചകത്തൊഴിലാളി,മൂവാറ്രുപുഴ
സംസ്ഥാനത്ത് സ്കൂൾ പാചകത്തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇവർക്ക് കിട്ടുന്ന തുച്ഛമായ വരുമാനം ഒന്നിനും തികയാത്ത അവസ്ഥയാണ്. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഈ മാസം 28ന് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
ജി.ഷാനവാസ്,ജനറൽ സെക്രട്ടറി,സ്കൂൾ പാചകത്തൊഴിലാളി സംഘടന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |