കൊച്ചി: തകർച്ചയുടെ വക്കിൽ നിന്ന് അതിവേഗ വളർച്ചയുടെ പാതയിലാണ് കേന്ദ്ര പൊതുമേഖലാ വളം നിർമാണശാലയായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡെന്ന് (ഫാക്ട് ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കിഷോർ രങ്‌ത പറഞ്ഞു. കൊവിഡ് കാലത്തും ഉത്പാദനത്തിലും വിപണനത്തിലും നേട്ടവും ലാഭവും നേടാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.കേരള മാനേജ്മെന്റ് അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിച്ച സി.ഇ.ഒമാരുമായി കൂടിക്കാഴ്ച പരമ്പരയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.
മുൻവർഷങ്ങളിലെ നഷ്ടത്തെക്കുറിച്ച് ചിന്തിച്ചിരിക്കാൻ താൻ ചുമതലയേറ്റപ്പോൾ സമയമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി ഉയർന്ന ലാഭം നേടാനാണ് ലക്ഷ്യമിട്ടത്. അതിനായി ഉത്പാദനത്തിൽ കുറവോ വിട്ടുവീഴ്ചയോ വേണ്ടെന്ന് തീരുമാനിച്ചു. വളം ഉത്പാദനം ഒരു ദശലക്ഷം ടണ്ണാക്കുക എന്നതായിരുന്നു ആദ്യലക്ഷ്യം. ഉത്പാദനം വർദ്ധിപ്പിച്ചപ്പോൾ ആനുപാതികമായി അസംസ്‌കൃത വസ്തുക്കൾ, ഫണ്ട് എന്നിവ വെല്ലുവിളിയായെങ്കിലും പരിഹാരം കണ്ടു.
ഉത്പന്നങ്ങൾ വില്ക്കാനുള്ള പൂർണ ഉത്തരവാദിത്വം വിപണന വിഭാഗത്തിന് നൽകി. പകുതി ഇറക്കുമതി ചെയ്താണ് അമോണിയാ പ്ലാന്റ് ഉൾപ്പെടെ പ്രവർത്തിപ്പിച്ചിരുന്നത്. പ്ലാന്റുകളെല്ലാം പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതോടെ സ്വയംപര്യാപ്തമായ രീതി കൈവരിക്കാൻ കഴിഞ്ഞു. ലാഭം ഏറ്റവും മുകളിലെത്തിക്കുകയെന്ന് ലക്ഷ്യമിട്ടാണ് മുന്നേറിയത്.
പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച തീരുമാനങ്ങൾ വേഗത്തിൽ എടുക്കണമെന്നതാണ് നയം. അല്ലെങ്കിൽ ഫയലുകൾ കുരുങ്ങിക്കിടക്കുന്ന സ്ഥിതിയുണ്ടാകും. അതിനാൽ ഏറ്റവും വേഗത്തിൽ തീരുമാനം എടുക്കുകയെന്ന നയമാണ് സ്വീകരിച്ചത്.കെ.എം.എയുടെ സി.ഇ.ഒ ഫോറം ചെയർമാനും ഗുജറാത്ത് നയരാ റിഫൈനറി തലവനുമായ പ്രസാദ് പണിക്കർ മോഡറേറ്ററായി. കെ.എം.എ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ, കൊച്ചി കപ്പൽശാല സി.ഇ.ഒ മധു എസ്. നായർ, കെ.എം.എ സെക്രട്ടറി ജോമോൻ കെ. ജോർജ് എന്നിവർ സംസാരിച്ചു.
സുപരിചിത ബ്രാൻഡ്
തെക്കേ ഇന്ത്യയിലെ കാർഷികമേഖലയിൽ സുപ്രസിദ്ധമായ ഫാക്ടം ഫോസ് എന്ന പേര് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു. ഉത്പന്നങ്ങൾ കടമായി കൊടുക്കാൻ തയ്യാറായില്ല. മറ്റു കമ്പനികളെക്കാൾ വിലക്കൂടുതലുമായിരുന്നു. എന്നിട്ടും ഉത്പന്നത്തിന്റെ മികവ് പരിഗണിച്ച് വിപണിയിൽ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞു.
കൈകോർത്ത് ജീവനക്കാർ
ജീവനക്കാർക്കുൾപ്പെടെ ഗുണകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ പരിഗണന നൽകി. തൊഴിലാളി യൂണിയനുകൾ ഉൾപ്പെടെ ഇക്കാര്യം മനസിലാക്കി മികച്ച പിന്തുണ നൽകി. ഫാക്ടുമായി ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തി ആശയങ്ങൾ തയ്യാറാക്കി. കാര്യങ്ങൾ നല്ലരീതിയിൽ മുമ്പോട്ടു പോകാൻ ബന്ധപ്പെട്ടവരെല്ലാം നല്ല മനസോടെ പ്രവർത്തിച്ചതാണ് നേട്ടത്തിന് കാരണം.
ഉത്പന്നങ്ങൾ കൊണ്ടുപോകാൻ സംസ്ഥാന സർക്കാരും റെയിൽവേയും മികച്ച സഹകരണം നൽകി. ജീവനക്കാരിലും ഫാക്ടറിയിലും കൊവിഡ് വ്യാപനം തടയാൻ ശ്രദ്ധ പുലർത്തിയെന്ന് അദ്ദേഹം പറഞ്ഞു.
ഒരുമയുടെ വിജയം
സ്വകാര്യ മേഖല അവലംബിക്കുന്ന രീതികൾ പൊതുമേഖയിലും നടപ്പാക്കാൻ ശ്രമിച്ചതാണ് വിജയത്തിന് കാരണം. എല്ലാവരേയും പരമാവധി ചേർത്തു നിറുത്താനും ഒന്നിച്ചുപോകാനും ശ്രമിക്കുന്നതാണ് ഫാക്ടിന്റെ വളർച്ചയുടെ ശക്തി.
കിഷോർ രങ്‌ത,സി.എം.ഡി, ഫാക്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |