കൊച്ചി: നെഞ്ചിൽ ആശങ്കയുടെ കരിനിഴലുമായി തിയേറ്റർ ഉടമകളെല്ലാം നാളത്തെ മന്ത്രിസഭ യോഗത്തിന് കാക്കുകയാണ്. അറിയേണ്ടത് ഒന്നുമാത്രം. സിനിമ പ്രദർശിപ്പിക്കാനുള്ള അനുമതി. മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹമടക്കം പ്രദർശനത്തിനുള്ളത് ഒരുപിടി ഓണം സിനിമകളാണ്. ഇനിയും വൈകിയാൽ ഇവയെല്ലാം ഓണം റിലീസായ ഒ.ടി.ടിയിലേക്ക് കളം മാറിയേക്കും. നിലവിലെ സാഹചര്യത്തിൽ ഓഗസ്റ്റ് 16ന് മുന്നേ തിയേറ്ററുകൾ തുറക്കാൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ. കടകളും ടൂറിസം കേന്ദ്രങ്ങളും തുറക്കാൻ സർക്കാർ അനുമതി നൽകിയതാണ് പ്രതീക്ഷ നൽകുന്നത്. തിയേറ്ററുകൾ ഇനിയും അടച്ചിട്ടാൽ പിടിച്ചു നിൽക്കാനാകില്ലെന്ന് ഉടമകൾ പറയുന്നു. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മൂന്ന് മാസമായി തിയേറ്ററുകൾക്ക് പൂട്ടുവീണിട്ട്. അനുബന്ധ ജോലിക്കാർക്കും തൊഴിലില്ല. പലരും മറ്റ് ജോലികൾക്ക് പോയാണ് ഒരുനേരത്തെ ആഹാരത്തിന് വഴി കണ്ടെത്തുന്നത്.
പ്രതിസന്ധികൾ
കോടികൾ മുടക്കിയാണ് പല തിയേറ്ററുകളും നിർമ്മിച്ചിട്ടുള്ളത്
അടച്ചിടുമ്പോഴുള്ള നഷ്ടം വളരെ വലുതാണ്
ആധുനിക പ്രൊജക്ടർ, ഡോൾബി ശബ്ദസംവിധാനമെല്ലാം കേടുകൂടാതെ നോക്കണം.
പല തീയേറ്ററുകളിലും സീറ്റുകൾ പൂപ്പൽ ബാധിച്ചും തുരുമ്പെടുത്തും നശിച്ചു
കറന്റ് ബില്ലും സെക്യൂരിറ്റിയടക്കമുള്ളവരുടെ കൂലി
ടിക്കറ്റ് നിരക്ക് കൂട്ടിയാൽ ജനങ്ങളെത്തില്ല
നല്ല സിനിമകൾ ഒ.ടി.ടിയിലൂടെ ജനങ്ങളിലെത്തി
ഒ.ടി.ടി ജനകീയമായാൽ തിരിച്ചുവരവ് കടുപ്പമാകും
നഷ്ടം തീരില്ല
അനുമതി ലഭിച്ചാലും ചില തിയേറ്ററുകൾ തുറന്നേക്കില്ല. 50ശതമാനം സീറ്റിൽ സിനിമ പ്രദർശിപ്പിച്ചാൽ നഷ്ടം നികത്താനാവില്ലെന്നാണ് കാരണമായി ഉടമകൾ പറയുന്നത്. ആദ്യലോക്ക് ഡൗണിന് ശേഷം രണ്ട് മാസമാണ് സിനിമ പ്രദർശിപ്പിക്കാനായത്. ഇതിൽ വിജയ് ചിത്രമടക്കം മൂന്ന് സിനിമകൾ മാത്രമേ കാര്യമായി നേട്ടമുണ്ടാക്കിയുള്ളു. മറ്റ് സിനിമകൾ കാണാൻ ആളുകൾ കുറവായിരുന്നു. ആളില്ലാതെ സിനിമ പ്രദർശിപ്പിച്ചത് വൻ നഷ്ടമുണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പല ഉടമകളും പരീക്ഷണത്തിന് തയ്യാറാകാത്തത്.
മറ്റ് മേഖലകൾക്കെല്ലാം ഇളവ് നൽകിയപ്പോൾ തിയേറ്ററും തുറക്കാനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ലിബർട്ടി ബഷീർ
പ്രസിഡന്റ്
ഫിലിം എക്‌സിബിറ്റേഴ്‌സ്
അസോസിയേഷൻ
ജില്ലയിലുള്ളത് 80ഓളം തിയേറ്ററുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |