കൊച്ചി: സംസ്ഥാനത്ത് വാക്‌സിനേഷനിൽ ഒന്നാം സ്ഥാനത്തുള്ള എറണാകുളത്തിന് കഴിഞ്ഞ നാലാഴ്ചയായി വാക്‌സിൻ ക്ഷാമം വെല്ലുവിളിയാകുന്നു. ആഗസ്റ്റ് അഞ്ചിന് 20,000 ഡോസ് വാക്‌സിൻ മാത്രമാണ് ജില്ലയ്ക്ക് ലഭിച്ചത്. അതിന് ആഴ്ചകൾ മുൻപ് ലഭിച്ചത് 36,000 ഡോസ് മാത്രം.
10 ലക്ഷത്തിലേറെ പേർക്ക് ഫസ്റ്റ് ഡോസും 25 ലക്ഷം പേർക്ക് സെക്കൻഡ് ഡോസും നൽകാനുണ്ടെന്നിരിക്കെയാണ് വാക്‌സിൻ ക്ഷാമം. ഇനി എന്ന് വാക്‌സിൻ ലഭ്യമാകുമെന്ന് അധികൃതർക്ക് ഒരു നിശ്ചയവുമില്ല. സ്ലോട്ട് കിട്ടിയ പലർക്കും വാക്‌സിൻ നൽകിയിട്ടില്ല. ഇവർക്ക് വാക്‌സിൻ വരുന്ന മുറയ്ക്ക് മുൻഗണന നൽകണം. ഇങ്ങനെ തീയതികളിൽ വ്യത്യാസം വരുന്നത് ആരോഗ്യ പ്രവർത്തകർക്ക് വലിയ തലവേദനയാണ്.
മുൻഗണന
എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ വാക്‌സിൻ വിതരണ ക്രമീകരണം മാറ്റിയിരുന്നു. 18 വയസിനു മുകളിലെന്ന് ഒറ്റ കാറ്റഗറിയാക്കി. മുൻഗണനാക്രമം മുൻപത്തേ പോലെ നിലനിർത്തുകയും ചെയ്തു. ഈ തയാറെടുപ്പുകളെയെല്ലാം വാക്‌സിൻ ക്ഷാമം തകിടം മറിക്കും
മുൻഗണനാക്രമത്തിലുള്ളവർക്ക് പരിഗണന
കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സിൻ നൽകുന്നതിനേക്കുറിച്ച് ഇപ്പോൾ ആലോചിക്കാനാകില്ലെന്നും മുൻഗണനാക്രമത്തിലുള്ളവർക്കും മറ്റുമാണ് പ്രഥമ പരിഗണനയെന്നും അധികൃതർ വ്യക്തമാക്കി. അല്ലെങ്കിൽ വാക്‌സിൻ യഥേഷ്ടം ലഭിക്കണം.
നോക്കുകുത്തിയായി വാക്‌സിൻ സ്റ്റോർ
കൊവിഡ് വാക്‌സിനുൾപ്പെടെ അഞ്ചു ജില്ലകളിലേക്കുള്ള വിവിധ വാക്‌സിനുകൾ സ്റ്റോർ ചെയ്യാൻ ലക്ഷ്യമിട്ട് നിർമിച്ച ഇടപ്പള്ളിയിലെ വാക്‌സിൻ സ്‌റ്റോറിൽ ഇതുവരെ ഒറ്റ ഡോസ് പോലും സൂക്ഷിക്കാനായിട്ടില്ല. ജൂലായ് 24ന് ഉദ്ഘാടനം കഴിഞ്ഞ സ്റ്റോറിൽ വാക്‌സിൻ സ്‌റ്റോക്ക് ചെയ്യാനുള്ള കൂളർ ഇതുവരെ ഘടിപ്പിച്ചിട്ടില്ല.
സൗജന്യവാക്സിനേഷൻ മുടങ്ങുന്നുണ്ടെങ്കിലും സ്വകാര്യ ആശുപത്രികളിൽ സ്ഥിതിയതല്ല. കൊവാക്സിനും കൊവീഷീൽഡും സ്പുട്നികും യഥേഷ്ടമുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത് വാക്സിൻ വാങ്ങിയതാണ് ഗുണമായത്. അതേസമയം നേരത്തെ ഏറെയാളുകൾ സ്വകാര്യ ആശുപത്രികളിലെത്തി വാക്‌സിൻ എടുത്തിരുന്നെങ്കിലും ഇപ്പോളത് ഗണ്യമായി കുറഞ്ഞു.
ആവശ്യമുള്ളതിന്റെ നാലിലൊന്ന് വാക്‌സിൻ പോലും ലഭിക്കുന്നില്ല. എത്രയും വേഗം പരിഹാരമുണ്ടായാലേ വിതരണം സുഗമമാകൂ.
ഡോ.എം.ജി.ശിവദാസ്, വാക്‌സിനേഷൻ നോഡൽ ഓഫീസർ എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |