കോതമംഗലം: വിസ്മയ കാഴ്ചകൾ സമ്മാനിക്കാൻ ഭൂതത്താൻകെട്ട് അണിഞ്ഞൊരുങ്ങി. ലോക് ഡൗൺ കാലം സമ്മാനിച്ച വിരസതയ്ക്ക് വിരാമമിട്ടു കൊണ്ടാണ് വിനോദസഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ട് വിനോദ സഞ്ചാരികൾക്കായി വീണ്ടും അണിഞ്ഞൊരുങ്ങിയത്. ക്യാച്ച്മെന്റ് ഏരിയയിൽ ചൂണ്ടയിടാനും ചെക്ക്ഡാം വഴി വെള്ളം ക്രമീകരിച്ച് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ബോട്ടിംഗുമാണ് ഇത്തവണത്തെ പ്രത്യേകതകൾ.
ഭൂതത്താൻകെട്ടിലെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നത് കാനനഭംഗി ആസ്വദിച്ചു കൊണ്ടുള്ള ബോട്ട് യാത്രയാണ്. എന്നാൽ ഡാമിന്റെ ഷട്ടർ തുറന്ന് വിടുന്നതിനാൽ വർഷത്തിൽ പകുതിയോളം മാസങ്ങൾ വെള്ളത്തിന്റെ അഭാവത്തിൽ ബോട്ടിംഗ് നിർത്തി വയ്ക്കുകയാണ് ചെയ്തിരുന്നത്. ഇതിന് ശാശ്വത പരിഹാരമായിട്ടാണ് സ്ഥിരമായി ചെക്ക്ഡാം അടച്ച് ക്യാച്ച്മെന്റ് ഏരിയയിൽ വെള്ളം നിലനിർത്തി ബോട്ട് യാത്രയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
കിലോമീറ്ററുകൾ പരന്നു കിടക്കുന്ന ജലാശയത്തിലൂടെ കാനനഭംഗിയും, ഗ്രാമാന്തരീക്ഷവും ഒരുപോലെ ആസ്വദിച്ച് യാത്ര ചെയ്യാനാവും. അരമണിക്കൂറോളം നീണ്ടു നിൽക്കുന്ന ബോട്ട് യാത്രയ്ക്ക് നൂറു രൂപയാണ് ഫീസ്. വലുതും ചെറുതുമായ ബോട്ടുകളും, കയാക്കിംഗ്, പെഡൽ ബോട്ടുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
മത്സ്യ പ്രേമികൾക്ക് ബോട്ട് യാർഡിനു സമീപമുള്ള വിശാലമായ ജലാശയത്തിൽ ചൂണ്ടയിടുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാർന്ന ആയിരക്കണക്കിന് മീനുകളാണ് ഈ ജലാശയത്തിന്റെ പ്രത്യേകത.
വർഷം മുഴുവനും നീണ്ടു നിൽക്കുന്ന ടൂറിസത്തിന് ഭൂതത്താൻകെട്ടിൽ തുടക്കമായത് വൻ പ്രതീക്ഷയാണ് നൽകുന്നതെന്ന് ബോട്ടുടമകളുൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു.
അരമണിക്കൂർ ബോട്ട് യാത്ര: 100 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |