കൊച്ചി: ഹഫീസിന്റെ പ്രതീക്ഷകൾ തെറ്റിയില്ല. ഓരുവെള്ളത്തിലോ കടൽ വെള്ളത്തിലോ ചെയ്യേണ്ട ചെമ്മീൻ കൃഷി വീട്ടുമുറ്റത്ത് ചെയ്ത ആലുവ സ്വദേശി ഹാഫീസ് അബൂബക്കർ കൊയ്തത് നൂറുമേനി. പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത കൃഷിയിൽ നിന്ന് ഹാഫീസ് വിറ്റത് 96 കിലോ ചെമ്മീൻ.
ആധുനികമായ ബയോഫ്ളോക്സ് മത്സ്യകൃഷി രീതിക്കൊപ്പം കൃത്രിമമായി കടൽ, ഓരു വെള്ളം ഉണ്ടാക്കിയെടുത്ത് ചെയ്ത ചെമ്മീൻ കൃഷി 70-ാം ദിവസം മുതലാണ് വിളവെടുത്തത്. 10,000മീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരുന്നത്.
12 ഗ്രാം തൂക്കമുള്ള ചെമ്മീനുകളെയാണ് ആദ്യം വിറ്റത്. കിലോയ്ക്ക് 400 രൂപയായിരുന്നു വില. 25ഗ്രാമുള്ള ചെമ്മീനെ വിറ്റത് 500 രൂപയ്ക്കും. 75 ലേറെപ്പേരാണ് മീൻ വാങ്ങിയത്. സെപ്തംബർ ആദ്യവാരം രണ്ടാംവട്ട കൃഷിക്കുള്ള ചെമ്മീൻ കുഞ്ഞുങ്ങളെത്തും. ഹാഫീസിന്റെ ചെമ്മീൻ കൃഷിയേക്കുറിച്ച് നേരത്തെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
കടൽവെള്ളം ടാങ്കറുകളിലെത്തിച്ച് നടത്തിയ പരീക്ഷണം പാളിയപ്പോഴാണ് കടൽ, ഓരു വെള്ളം കൃത്രിമമായുണ്ടാക്കി ചെമ്മീൻ പുരയിടത്തിൽ തന്നെ കൃഷി ചെയ്തത്.
70 ദിവസം മുതൽ 100 ദിവസം വരെയാണ് വിളവെടുപ്പ് കാലം. ഒരു കിലോ ചെമ്മീൻ കൃഷി ചെയ്യുന്നതിന് 150-200 രൂപവരെ മാത്രമേയുള്ളു. കിലോയ്ക്ക് 250-300രൂപ വരെ ലാഭം. ആദ്യവട്ടത്തിൽ തന്നെ 24,000 നും 28,000 നുമടിയിൽ രൂപ ലാഭം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഹാഫീസും കുടുംബവും. പോണ്ടിച്ചേരിയിലെ ഹാച്ചറിയിൽ നിന്നാണ് പ്രതിരോധ ശേഷി കൂടിയ വനാമി കുഞ്ഞുങ്ങളെ ഹാഫിസ് കൊച്ചിയിലെത്തിക്കുന്നത്. വീട്ടുമുറ്റത്തെ ചെമ്മീൻ കൃഷി പഠിക്കാൻ ഹാഫീസിനെ തേടി നിരവധി പേരെത്തുന്നുണ്ട്. ആദ്യഘട്ട പരിശീലന പരിപാടി അടുത്തയാഴ്ച നടക്കും. ഓൺലൈനായും ഓഫ്‌ലൈനായും പരിശീലനമുണ്ട്. ഫീസ് 5,000രൂപ.
ഫാഹിദയാണ് ഭാര്യ. ഫസൽ, ഫൈസാൻ, ഫഹദ്, ഫാത്തിമ എന്നിവർ മക്കളും.
പ്രതീക്ഷിച്ചതുപോലെ തന്നെ വീട്ടുമുറ്റത്തെ ചെമ്മീൻകൃഷി ലാഭത്തിലെത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.
ഹാഫിസ് അബൂബക്കർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |