കൊച്ചി: ലോക്ക് ഡൗൺ കാലത്ത് പണിപോയവർ പലവിധ വിദ്യകളിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയത്. മീൻകച്ചവടം മുതൽ ഡെലിവറി ജോലിവരെ ചെയ്തവരുണ്ട്. എന്നാൽ കതൃക്കടവ് സ്വദേശി ഷൈൻ ജോസ് ആരും ശ്രദ്ധിക്കാതെ പോയ അലക്കുകല്ലിൽ നിന്നാണ് പുതിയ സംരംഭം വിജയിപ്പിച്ച് പുതിയൊരു ജീവിത മാർഗം കണ്ടെത്തിയത്.
വാഷിംഗ് മെഷീനുകൾ വാഴുന്നകാലത്ത് കരിങ്കല്ലിന്റെ അലക്കുകല്ലിനും മെട്രോനഗരിയിൽ ഒട്ടേറെ ആവശ്യക്കാരുണ്ടെന്ന സത്യം അങ്ങിനെയാണ് വെളിച്ചത്തുവന്നത്.
സ്റ്റാൻഡിൽ ഉറപ്പിച്ച് മനോഹരമായി പെയിന്റ് ചെയ്തവയാണ് ഷൈനിന്റെ അലക്കുകല്ല്.
ഓൺലൈൻ ടാക്‌സി ഡ്രൈവറായിരുന്നു ഇദ്ദേഹം. കൊവിഡുകാലത്ത് ഗതിമുട്ടിയപ്പോൾ 49-ാം വയസിൽ അലക്കുകല്ല് കച്ചവടത്തിനിറങ്ങി.
കതൃക്കടവ് സെന്റ് ഫ്രാൻസീസ് പള്ളിക്ക് പിന്നിലുളള വീട്ടിലാണ് അലക്ക് കല്ല് കച്ചവടം. കർണാടകയിൽ നിന്നും ആന്ധ്രയിൽ നിന്നുമാണ് കല്ലെത്തിക്കുന്നത്. ചെത്തി മിനുക്കി ലോറിയിൽ കൊച്ചിയിലെത്തിക്കുന്ന കല്ല് പിന്നീട് ജി.ഐ പൈപ്പ് കൊണ്ടുള്ള സ്റ്റാൻഡിൽ ഘടിപ്പിക്കും. മുകൾ ഭാഗത്തുള്ളതിനേക്കാൾ ഭാരം താഴെയുള്ളതിനാൽ കല്ല് മറിഞ്ഞു വീഴുമെന്ന ഭയം വേണ്ട. രണ്ട് അളവിലാണ് കല്ലുകൾ. 30-45ഉം, 40-50ഉം സെന്റീമീറ്റർ നീളമുള്ള കല്ലിന് 2,400മുതൽ 2,700 രൂപവരെയാണ് വില.
ദൂരദേശത്ത് നിന്ന് പോലും അലക്ക് കല്ല് തേടി ആളുകൾ എത്താറുണ്ടെന്ന് ഷൈൻ പറഞ്ഞു. കൂടുതലും വിൽക്കുന്നത് കൊച്ചിയിലെ ഫ്ളാറ്റുകളിലേയ്ക്കും അപ്പാർട്‌മെന്റുകളിലേക്കുമാണ്. വീടുകളുടെ മുകൾ നിലകളിൽ താമസിക്കുന്നവരാണ് ആവശ്യക്കാരിലേറെയും.
എളുപ്പത്തിൽ എടുത്ത് മാറ്റുവാനും വയ്ക്കുവാനും സാധിക്കുന്ന അലക്ക് കല്ലുകൾക്ക് അധികം സ്ഥലം ആവശ്യമില്ല. ഷൈൻ ജോസിന്റെ ഫേസ്ബുക്ക് പേജിലൂടെയും കല്ലുകൾ ഓർഡർ ചെയ്യാം.
പെട്ടെന്ന് തോന്നിയ ആശയമാണ്. വിൽപന നല്ല രീതിയിൽ നടക്കുന്നുണ്ട്.
ഷൈൻ ജോസ്
വിവരങ്ങൾക്ക്: 9846479698
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |