കൊച്ചി: അർദ്ധരാത്രി വിളിച്ചാലും ഓടിയെത്താൻ ഒരു അദ്ധ്യാപകൻ ഉള്ളതാണ് എടവനക്കാടിന്റെ ആശ്വാസം. കൊവിഡ് പ്രതിസന്ധിയിൽ സ്കൂൾ അടച്ചപ്പോൾ വീണുകിട്ടിയ സമയമത്രയും ആംബുലൻസ് ഡ്രൈവറായി സന്നദ്ധ സേവനത്തിന് ഉഴിഞ്ഞുവച്ചിരിക്കുകയാണ് നായരമ്പലം ഭഗവതി വിലാസം ഹയർ സെക്കൻഡറി സ്കൂൾ കായികാദ്ധ്യാപകൻ കെ.എ സാദിഖ് (43).
വാഹനം കടന്നുചെല്ലാത്ത ഉൾപ്രദേശങ്ങളിൽ നിന്ന് അവശരായ കൊവിഡ് രോഗികളെ തോളിൽ ചുമന്നും ആശുപത്രികളിൽ എത്തിക്കും സാദിഖ്. അടുത്ത ബന്ധുക്കൾ മാറിനിൽക്കുമ്പോഴും രോഗികൾക്ക് സാന്ത്വനമേകാനും മരിച്ചവർക്ക് അന്ത്യനിദ്രയൊരുക്കാനും മുന്നിലുണ്ടാകും.
2020 ജൂലായ് മുതൽ തണൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ എന്ന സന്നദ്ധസംഘടനയുടെ ആംബുലൻസാണ് ഓടിച്ചിരുന്നത്. പഞ്ചായത്തിന് ഒരു വാഹനം സംഭാവനയായി ലഭിച്ചപ്പോൾ അതിന്റെ ചുമതല ഏറ്റെടുത്തു.
എടവനക്കാട് ഇല്ലത്തുപടി കിഴക്കേവീട്ടിൽ പരേതനായ അബ്ദുൾ ഖാദറിന്റെയും ഖദീജയുടെയും മകനാണ് സാദിഖ്. ഭാര്യ: ഷബാന. മക്കൾ: തൻസീലു റഹ്മാൻ, മിസ്ബാഹുൽ ജന്നത്ത്, മുഹമ്മ് ജിൻഹാജ്.
സൗജന്യ സേവനം
കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും മൃതദേഹം കൊണ്ടുപോകുന്നതിനും ഇന്ധനചാർജ് പോലും ഈടാക്കാറില്ല. മറ്റ് സർവീസുകൾക്ക് സാമ്പത്തിക ശേഷിയുള്ളവരിൽ നിന്ന് പകുതി ചാർജ് ഈടാക്കുമെങ്കിലും ആ തുകയും പാവപ്പെട്ട രോഗികൾക്കുവേണ്ടിയാണ് ചെലവഴിക്കുന്നത്. ക്ലാസ് ഇല്ലെങ്കിലും ദിവസവും സ്കൂളിൽ പോയി അത്യാവശ്യം ജോലികൾ തീർത്തിട്ടാണ് പ്രധാനാദ്ധ്യാപകന്റെ അനുമതിയോടെ സന്നദ്ധസേവനത്തിന് ഇറങ്ങുന്നത്.
കൊവിഡുമായി മുഖാമുഖം
ചില സന്ദർഭങ്ങളിൽ പി.പി.ഇ കിറ്റില്ലാതെയും കൊവിഡ് രോഗികളെ ചുമലിൽ എടുത്തും വാഹനത്തിലും ആശുപത്രിയിൽ എത്തിക്കേണ്ടിവന്നിട്ടുണ്ട്. കൊവിഡിന്റെ പിടിയിൽ അകപ്പെടാത്തത് ദൈവാനുഗ്രഹമെന്നാണ് സാദിഖ് വിശ്വസിക്കുന്നത്.
''കഴിഞ്ഞ മേയിലെ പ്രളയകാലത്ത് വാഹനംപോലും കടന്നുചെല്ലാത്ത സ്ഥലത്ത് വീട്ടിൽ അവശരായി കിടന്ന വൃദ്ധദമ്പതികളെ തോളിൽ ചുമന്ന് ആശുപത്രിയിൽ എത്തിച്ച സംഭവം മറക്കാനാവാത്തതാണ്. ദിവാകരൻ (75) എന്ന ആ ഗൃഹനാഥൻ ഒരാഴ്ച കഴിഞ്ഞ് മരിച്ചു. രണ്ട് മക്കളുണ്ടായിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. മരിക്കുന്നതിന്റെ തലേന്ന്, വേണ്ടപ്പെട്ടവരെ അറിയിച്ചോളാൻ ഡോക്ടർ പറഞ്ഞപ്പോഴും ആദ്യം വിളിച്ചത് മക്കളെയാണ്. പക്ഷേ അവസാനം ഒരുനോക്ക് കാണാൻപോലും അവർ വന്നില്ല. അതുകൊണ്ട് ദിവാകരന്റെ മൃതദേഹം സംസ്കരിക്കേണ്ട ഉത്തരവാദിത്വംകൂടി ഏറ്റെടുക്കേണ്ടിവന്നത് ജീവിതത്തിലെ വലിയ അനുഭവമായി.
- കെ.എ സാദിഖ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |