ഉദയംപേരൂർ: അല്ലി ടീച്ചർക്ക് ശിഷ്യരെല്ലാം മക്കളാണ്. അവരെ കാണുമ്പോൾ വാർദ്ധക്യവും രോഗാവശതകളും ടീച്ചർ മറക്കും. ഉദയംപേരൂർ ഗ്രാമം നെഞ്ചോടു ചേർക്കുന്ന, ഒരു നാടിന്റെ ടീച്ചറാണിത്. 79-ാം വയസിലും കാലൻകുടയും പിടിച്ച് തോളിൽ ബാഗും തൂക്കി വരുന്ന ടീച്ചറെ കണ്ടാൽ മുണ്ടിന്റെ മടക്കികുത്തഴിച്ച് എഴുന്നേറ്റു നിൽക്കുന്നവരാണ് ഉദയംപേരൂരിലെ മിക്ക ആളുകളും.
ഉദയംപേരൂർ എസ്.എൻ.ഡി.പി. ഹൈസ്കൂളിലെ ഹിന്ദി ടീച്ചറായിരുന്നു അല്ലി. മക്കളില്ലാത്ത ദു:ഖത്തെ സ്കൂളിലെ കുഞ്ഞുങ്ങളെ സ്നേഹിച്ചാണ് തോൽപ്പിച്ചത്. 1997ൽ വിരമിച്ചു. 2006ൽ ഭർത്താവിന്റെ മരണശേഷം 'അല്ലിഭവന'ത്തിൽ ഏകാന്ത ജീവിതം. കാൻസറും ഇടയ്ക്ക് ഒപ്പം കൂടി. എങ്കിലും കാലൻ കുടയും തോളിൽ ബാഗും തൂക്കി ബസിൽ കയറി എവിടെ വേണമെങ്കിലും ഈ പ്രായത്തിലും ഒറ്റയ്ക്ക് തന്നെയാണ് യാത്ര.
അല്ലിയുടെ അയൽവാസിയും ചെത്തുതൊഴിലാളിയുമായ വടക്കേ നീലിയാത്ത് വീട്ടിൽ സുരേഷ് ബാബുവിന്റെയും ഭാര്യ വത്സലയുടെയും മക്കളായ രേഷ്മയും രശ്മിയും പിറന്നപ്പോൾ മുതൽ തന്നെ അല്ലിടീച്ചറുടെയും മക്കളായാണ് വളർന്നത്. ടീച്ചറേയും അവർ അമ്മേയെന്നു തന്നെയാണ് വിളിക്കുന്നത്. രണ്ടുപേരെയും ബി.എഡ് വരെ പഠിപ്പിച്ച് അദ്ധ്യാപകരാക്കിയതിന്റെ ചാരിതാർത്ഥ്യം വേറെ.
വീടും പറമ്പും ഈ മക്കൾക്ക് നൽകണമെന്ന ഭർത്താവിന്റെ അന്ത്യാഭിലാഷവും താൻ സാക്ഷാത്കരിക്കുമെന്ന് ടീച്ചർ പറഞ്ഞു. രണ്ട് പേരും ഭർതൃവീട്ടിലാണ് കഴിയുന്നതെങ്കിലും ടീച്ചറെ കാണാൻ എപ്പോഴും എത്തും.
കാൻസർ ചികിത്സയിലായതിനാൽ സുരേഷ് ബാബുവിന്റെ വീട്ടിലാണ് ടീച്ചർ ഇപ്പോൾ കഴിയുന്നത്.
സ്വന്തം വീടായ അല്ലിഭവനത്തിലേക്കുള്ള മൂന്നടി വഴി സമീപവാസി അടച്ചു പൂട്ടിയ ദു:ഖം മാത്രമാണിപ്പോഴുള്ളത്. ഇവർ ഗെയിറ്റ് പൂട്ടിയാൽ ടീച്ചർക്ക് പുറത്തേക്കിറങ്ങാനാവില്ല. വൃദ്ധയും കാൻസർ രോഗിയും വിധവയുമായ താൻ അതുകൊണ്ടുകൂടിയാണ് സുരേഷ്ബാബുവിന്റെ വീട്ടിൽ താമസിക്കുന്നതെന്ന് ടീച്ചർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |