കോതമംഗലം: തൃശൂർ ജില്ലയിലെ അറാക്കപ്പിൽ നിന്നും ഇടമലയാർ ട്രൈബൽ ഹൗസിലെത്തി സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര കോളനിയിൽ ഭൂമി ഒരുങ്ങുന്നു.
ഉരുളൻതണ്ണിക്ക് സമീപമുള്ള പന്തപ്രയിൽ വാരിയം, ഉറിയൻ പെട്ടി ഊരിൽ നിന്നും 218 കുടുംബങ്ങളെ പുനരധിവസിപ്പിച്ചിട്ടുണ്ട്. ഇവിടെയുള്ള 523 ഏക്കറിൽ 436 ഏക്കർ സ്ഥലം ഓരോ കുകുടുംബത്തിനും രണ്ടേക്കർ എന്ന കണക്കിൽ നൽകി. 87 ഏക്കർ പൊതു ഉപയോഗത്തിനും നീക്കിവച്ചു. പക്ഷേ 67 കുടുംബങ്ങൾ മാത്രമേ പുനരധിവാസത്തിന് തയ്യാറായി കാടിറങ്ങി വന്നുള്ളൂ. ഇവരുടെ വീടു നിർമ്മാണവും പുരോഗമിക്കുകയാണ്. 161 ഏക്കർ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ബാക്കിയുള്ള സ്ഥലത്ത് അറാക്കപ്പ് കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാകും. വനംവകുപ്പിന്റെ മട്ടിവൃക്ഷ പ്ളാന്റേഷനാണിവിടം. വെട്ടിവെളുപ്പിച്ചില്ലെങ്കിൽ കൂടിയും കെട്ടിടം നിർമ്മിക്കാനാകും.
എതിർപ്പില്ല: കുട്ടമ്പുഴ പഞ്ചായത്ത്
അറാക്കപ്പിൽ നിന്നുള്ള ആദിവാസി കുടുംബങ്ങളെ പന്തപ്രയിൽ പുനരധിവസിപ്പിക്കുന്നതിനു കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന് യാതൊരുവിധ തടസങ്ങളും ഇല്ല എന്ന് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ പറഞ്ഞു. സർക്കാർ നിർദേശിച്ചാൽ 11 കുടുംബങ്ങൾക്ക് സ്ഥലം വിട്ടു കൊടുക്കാൻ പഞ്ചായത്ത് ഒരുക്കമാണെന്ന് അധികൃതർ വ്യക്തമാക്കി.
സർക്കാർ തീരുമാനത്തിൽ പ്രതീക്ഷ
പന്തപ്ര കോളനിയിൽ തങ്ങളുടെ ബന്ധുക്കളും ഉണ്ട്. വൈശാലി ഗുഹയ്ക്ക് സമീപത്തെ സ്ഥലമാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. പന്തപ്ര കോളനിയും തങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഉചിതമായ ഒരു തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.
തങ്കപ്പൻ പഞ്ചൻ, ഊരു മൂപ്പൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |