കൊച്ചി: പ്ലസ് വൺ പ്രവേശനത്തിന് രണ്ടാം അലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ 20,066 വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിച്ചു. 12,309 ജനറൽ സീറ്റുകളും ഇതിലുൾപ്പെടുന്നു. ജില്ലയിൽ ആകെ 20,098 സീറ്റുകളിലാണ് ഓൺലൈൻ പ്രവേശനം. 4,656 പേർക്ക് പുതിയ അലോട്ട്‌മെന്റും 2,764 പേർക്ക് ഉയർന്ന ഓപ്ഷനും ലഭിച്ചു.
32 സീറ്റുകൾ കൂടി ബാക്കിയുണ്ട്. 37, 375 അപേക്ഷകളാണ് ആകെ ലഭിച്ചത്. ഇത്തവണ വിഭിന്നശേഷിയുള്ളവരുടെ ഉൾപ്പെടെ സംവരണ സീറ്റുകളിലെ അപേക്ഷകർക്കും അലോട്ട്‌മെന്റ് നൽകി.
ഇതിനിടയിൽ പ്ലസ് വൺ പ്രവേശന പ്രകിയ നിയന്ത്രിക്കുന്ന അഡ്മിഷൻ പോർട്ടലിന്റെ സെർവർ ശക്തി വർദ്ധിപ്പിക്കാത്തത് വിദ്യാർത്ഥികളെയും സ്‌കൂൾ അധികൃതരെയും വലക്കുന്നുണ്ട്. അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചതു മുതൽ സെർവറുകൾ പണമുടക്കിലാണ്. വിദ്യാർത്ഥികൾക്കും സ്‌കൂൾ അധികൃതർക്കും സൈറ്റിൽ പ്രവേശിക്കാനാവുന്നില്ല. പ്ലസ് വൺ ട്രയൽ അലോട്ട് മെന്റിലും ഒന്നാം അലോട്ട്‌മെന്റിലും സ്ഥിതിയിതു തന്നെയായിരുന്നു.
വെബ്‌സൈറ്റിൽ നിന്ന് പ്രവേശനവുമായി ബന്ധപ്പെട്ട് വിവരങ്ങൾ സ്‌കൂളുകൾക്കും ശേഖരിക്കാനുണ്ട്. പ്രവേശന വിവരങ്ങൾ അതാത് ദിവസം തന്നെ സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശമെങ്കിലും നിരന്തരം സൈറ്റ് തകരാർ കാണിക്കുന്നതിനാൽ അതിനു കഴിയുന്നില്ല. പലപ്പോഴും അർദ്ധരാത്രി കഴിയുമ്പോൾ മാത്രമാണ് പ്രവേശന രേഖകൾ ഡൗൺലോഡ് ചെയ്യുന്നതിനും പ്രവേശന വിവരങ്ങൾ നൽകുന്നതിനും സാധിക്കൂ. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പ്ലസ് വൺ പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന സോഫ്റ്റ് വെയറായ ഐ.എക്‌സാംസ് നിയന്ത്രിക്കുന്നതും ഇതേ സെർവർ ഉപയോഗിച്ചാണ്.
മിടുക്കർ പുറത്തു തന്നെ
രണ്ടാം ഘട്ട അലോട്ടമെന്റ് തീർന്നപ്പോൾ മിടുക്കരായവർ ഇപ്പോഴും പുറത്താണ്. 17,309 വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാതെ പുറത്തു നിൽക്കുന്നുണ്ട്. ഇവർ സപ്ലിമെന്ററി അലോട്ട്‌മെന്റുകളെ ആശ്രയിക്കുകയോ മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം നേടുകയോ ചെയ്യണം. പ്രവേശനത്തിന് വൻതുക നൽകേണ്ടി വരും. അല്ലെങ്കിൽ അൺ എയ്ഡഡ് മേഖലയിലേക്ക് മാറേണ്ടിവരും. കമ്മ്യൂണിറ്റി ക്വാട്ടയിൽ 28 സീറ്റ് ഇനിയുണ്ട്. വിദ്യാർത്ഥികൾ പ്രവേശനം നേടിയതിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്കുള്ള സീറ്റുകൾ അറിയാൻ സാധിക്കൂ. സീറ്റ് വർദ്ധനവ് കൂടി ചേർത്തുള്ള സീറ്റുകളിലാവും സപ്ലിമെന്ററി അലോട്ട്‌മെന്റ് നടക്കുക.
21 നു മുമ്പ് പ്രവേശനം നേടണം
രണ്ടാം അലോട്ട്‌മെന്റിൽ ആദ്യ ഓപ്ഷൻ ലഭിച്ചവർ 21 വൈകീട്ട് അഞ്ചിന് മുമ്പായി ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഇന്ന് രാവിലെ 9 മുതൽ പ്രവേശനം ആരംഭിക്കും. കൊവിഡ് മുൻനിറുത്തി നിശ്ചിത സമയം വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടിട്ടുണ്ട്.
മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് സ്ഥിര പ്രവേശനമോ താത്കാലിക പ്രവേശനമോ നേടാനുള്ള സൗകര്യമുണ്ട്. താത്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ടതില്ല. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും തത്കാലിക പ്രവേശനം നേടാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. രണ്ടാമത്തെ അലോട്ട്‌മെന്റിന് ശേഷം ഇതുവരെ അപേക്ഷിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം പുതിയ അപേക്ഷ സമർപ്പിക്കാം. ആദ്യ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
നിലവിലെ അലോട്ട്‌മെന്റ്
ആകെ സീറ്റ്, അലോട്ട്‌ചെയ്ത്, ബാക്കി
പൊതുവിഭാഗം 12337, 12309, 28
പട്ടികജാതി 2647, 2646, 1
പട്ടികവർഗം 144, 144, 0
ഒബിസി ഹിന്ദു 369, 369 , 0
മുസ്‌ളീം 274, 273, 1
ക്രൈസ്തവ ഒ.ബി.സി 142, 141, 0
ധീവര 137, 137, 0
വിശ്വകർമ്മ 216, 216, 0
ലത്തീൻ, ആംഗ്‌ളോ ഇന്ത്യൻ 387, 386, 1
ഈഴവ 884, 884, 0
കുശവ 47, 46, 1
കുടുംബി 105, 105, 0
ഭിന്നശേഷി 171, 171, 0
കാഴ്ച പരിമിതർ 9, 9, 0
നാലര ലക്ഷത്തോളം വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനവും അത്ര തന്നെ വിദ്യാർത്ഥികളുടെ പ്ലസ് വൺ പരീക്ഷയും ഒരുമിച്ചു വരുന്നതോടെ ഈ ജോലികളെല്ലാം ഓൺലൈനായി നിയന്ത്രിക്കുന്നതിന് നിലവിലെ സെർവർ അപര്യാപ്തമാണ്. പ്രവേശനം തേടുന്ന വിദ്യാർത്ഥികളുടെയും പ്രവേശന പ്രക്രിയകൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെയും ദുരിതം അവസാനിപ്പിക്കുന്നതിന് സെർവർ ശക്തി വർദ്ധിപ്പിക്കുന്നതടക്കമുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളണം.
അനിൽ എം. ജോർജ്,സംസ്ഥാന സെക്രട്ടറി,ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |