ആലുവ: നിർദ്ധനരായ ആയിരക്കണക്കിന് രോഗികൾക്ക് 'കോറ'യുടെ മരുന്നുപെട്ടി ആശ്രയമായിട്ട് ഇന്ന് നാല് വർഷം പൂർത്തിയാകും. 2017 നവംബർ ഒന്നിന് റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്താണ് ആദ്യ മെഡിസിൻ ബോക്സ് സ്ഥാപിച്ചത്. സ്വന്തം ആവശ്യത്തിന് വാങ്ങി ഉപയോഗിച്ച ശേഷം അവശേഷിച്ച കാലാവധി കഴിയാത്ത മരുന്നുകൾ നശിപ്പിക്കാതെ നിർദ്ധനരായ രോഗികൾക്ക് എത്തിച്ച് നൽകുകയായിരുന്നു ഉദ്ദേശം. പദ്ധതി വിജയമായതോടെ കൂടുതൽ സ്ഥലങ്ങളിൽ മരുന്നുപെട്ടികൾ സ്ഥാപിച്ചു. ആലുവയിൽ മാത്രം 35ലേറെ മരുന്നുപെട്ടികൾ. എറണാകുളം, കൊച്ചി, അങ്കമാലി, കോലഞ്ചേരി ഭാഗങ്ങളിലായി നിലവിൽ 51 പെട്ടികളുണ്ട്. ചില പെട്ടികൾ ആഴ്ച്ചകൾക്കകം നിറയും. ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകളാണ് കൂടുതലും ലഭിക്കുന്നത്. കാൻസർ, കിഡ്നി സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നുകളുമുണ്ട്. ഇതിനകം ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു.
ജില്ലാ പൊലീസ് ആസ്ഥാനത്തിന് പുറമെ, ആലുവയിൽ ഫെഡറൽ ബാങ്ക് ഓഫീസ്, ആലുവ മെട്രോ സ്റ്റേഷൻ, പ്രകാശ് മെഡിക്കൽസ്, ഭാരതി മെഡിക്കൽസ്, സെന്റ് ഡൊമിനിക്ക് പള്ളി, തോട്ടക്കാട്ടുകര എന്നിവിടങ്ങളിലെല്ലാം മരുന്നുപെട്ടിയുണ്ട്. ഒരു മരുന്നുപെട്ടിക്ക് 3,500 രൂപയോളം ചെലവുണ്ട്.
മരുന്നുകൾ പാലിയേറ്റീവ് കെയർ സെന്ററുകൾ മുഖേന മാത്രം
പാലിയേറ്റീവ് കെയർ സെന്ററുകൾ, ആശുപത്രികൾ എന്നിവ മുഖേനയാണ് അർഹതപ്പെട്ട രോഗികൾക്ക് മരുന്നുകൾ നൽകുന്നത്. ആലുവ അൻവർ പാലിയേറ്റീവ് സെന്റർ, വെളിയത്തുനാട് മുസ്ലീം വെൽഫെയർ അസോസിയേഷൻ, ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ്, പറവൂർ ചൈതന്യ ആശുപത്രി, കൊടുങ്ങല്ലൂർ തണൽ പാലിയേറ്റീവ് സെന്റർ എന്നിവിടങ്ങളിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പുകളിലൂടെയാണ് കൂടുതൽ മരുന്നുകളും വിതരണം ചെയ്യുന്നത്. രോഗികളും ബന്ധുക്കളും നേരിട്ട് മരുന്നിനായി ബന്ധപ്പെട്ടാൽ തൊട്ടടുത്ത് ക്യാമ്പ് നടക്കുന്ന സ്ഥലത്തെത്തി ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാൻ നിർദ്ദേശിക്കും.
പി.എ. ഹംസക്കോയ
പ്രസിഡന്റ്, റെസിഡന്റ്സ് അസോസേയിഷൻ കൂട്ടായ്മ 'കോറ'
ഇന്ന് മൂന്ന് പെട്ടികളുടെ ഉദ്ഘാടനം
ഇന്ന് മൂന്ന് സ്ഥലങ്ങളിലെ മരുന്ന് പെട്ടികളുടെ ഉദ്ഘാടനം നടക്കും. കടുങ്ങല്ലൂർ സഹകരണ ബാങ്ക്, ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ, ചാലക്കൽ മുസ്ലീം ജമാ അത്ത് പള്ളി എന്നിവിടങ്ങളിലാണ് മരുന്നുപെട്ടികൾ സ്ഥാപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |