കൊച്ചി: കേന്ദ്ര സാമൂഹ്യക്ഷേമ ബോർഡിന് കീഴിലെ സേവാകേന്ദ്രങ്ങളുടെയും (സർവീസ് പ്രൊവൈഡിംഗ് സെന്റർ) അഭയകേന്ദ്രങ്ങളുടെയും (ഷെൽട്ടർ ഹോം) പ്രവർത്തനം സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ഏറ്റെടുത്തു. കേന്ദ്ര ബോർഡ് നിറുത്തലാക്കുന്നതിന്റെ ഭാഗമായാണിത്.
കേന്ദ്ര സാമൂഹ്യക്ഷേമ ബോർഡ് നിറുത്തലാക്കാൻ കേന്ദ്ര സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ബോർഡുകളുടെ പ്രവർത്തനം അവസാനിപ്പിച്ചാലും ഇല്ലെങ്കിലും പദ്ധതിയെ ബാധിക്കാതിരിക്കാനാണ് സംസ്ഥാനം നേരിട്ട് ഏറ്റെടുത്തത്.
83 സേവനകേന്ദ്രങ്ങളും 11 അഭയകേന്ദ്രങ്ങളുമാണ് നിലവിലുള്ളത്. 2005ലെ ആക്ട് പ്രകാരം കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുമ്പോൾ ആവശ്യമായ സംവിധാനങ്ങളും കൗൺസിലർമാരുടെ സേവനങ്ങളും സംസ്ഥാന വനിതാ ശിശുവികസന വകുപ്പിനുണ്ടായിരുന്നില്ല. നിലവിൽ എല്ലാ സജ്ജീകരണങ്ങളുമുണ്ട്. ഇത് കണക്കിലെടുത്താണ് കേന്ദ്രങ്ങൾ വനിതാ ശിശുവികസന വകുപ്പ് തിരികെ ഏറ്റെടുത്തത്. ഒക്ടോബർ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വന്നു.
2021-22 ൽ 83 സേവനകേന്ദ്രങ്ങൾക്കായി 54.46 ലക്ഷം രൂപയും 11 അഭയകേന്ദ്രങ്ങൾക്കായി 87.45 ലക്ഷം രൂപയുമാണ് സാമൂഹ്യക്ഷേമ ബോർഡിന് വകുപ്പ് അനുവദിച്ചത്.
സേവനകേന്ദ്രങ്ങൾ: 83
അഭയകേന്ദ്രങ്ങൾ:11
2021-22 ൽ അനുവദിച്ചത് :
സേവനകേന്ദ്രങ്ങൾക്ക് : 54.46 ലക്ഷം രൂപ
അഭയകേന്ദ്രങ്ങൾക്ക്: 87.45 ലക്ഷം രൂപ
സേവനം സൗജന്യം
ഗാർഹിക പീഡനത്തിനു വിധേയരാകുന്ന വനിതകൾക്ക് അടിയന്തര സേവനങ്ങൾ സൗജന്യമായി നൽകുകയാണ് കേന്ദ്രങ്ങളുടെ ലക്ഷ്യം. മാറ്റത്തിന്റെ ഭാഗമായി സാമൂഹ്യ ക്ഷേമ ബോർഡ് ഓഫീസറുടെ പ്രവർത്തനങ്ങൾ ഇനി വനിതാ ശിശുവികസന ഓഫീസർ നിർവഹിക്കും. സേവനദാതാക്കൾ, അഭയകേന്ദ്രങ്ങൾ എന്നിവയുടെ മേൽനോട്ടം ജില്ലാ വനിതാ ശിശുവകിസന ഓഫീസർ, വനിതാ സംരക്ഷണ ഓഫീസർ എന്നിവർക്കായിരിക്കും.
സ്ത്രീകൾക്കെതിരെയുള്ള വെല്ലുവിളി
സ്ത്രീകൾക്കു നേരെയുള്ള വെല്ലുവിളിയാണ് ബോർഡ് നിറുത്തലാക്കുന്നത്. അതിക്രമങ്ങൾക്ക് ഇരയായി വരുന്ന സ്ത്രീകൾക്കുള്ള അഭയകേന്ദ്രങ്ങളും നിയമസഹായങ്ങളുമാണ് കേന്ദ്രം നിറുത്തിയത്. ബോർഡിനു കീഴിലെ 14 ജീവനക്കാരെ വനിതാ ശിശുവികസന വകുപ്പിനു കീഴിലേയ്ക്ക് മാറ്റും.
സൂസൻ കൊടി
ചെയർപേഴ്സൺ
സാമൂഹ്യ ക്ഷേമ ബോർഡ്
പ്രവർത്തനം ആരംഭിച്ചു
സർവീസ് പ്രൊവൈഡിംഗ് സെന്ററിന്റെയും അഭയകേന്ദ്രങ്ങളുടേയും പ്രവർത്തനം വകുപ്പ് ഏറ്റെടുത്തു. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സേവന കേന്ദ്രങ്ങളുടെയും അഭയകേന്ദ്രങ്ങളുടെയും എണ്ണം വർദ്ധിപ്പിക്കാൻ പദ്ധതിയുണ്ട്. വയനാട്ടിലും ഇടുക്കിയിലും ഷെൽറ്റർ ഹോം ആരംഭിക്കാൻ സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്.
ടി.വി. അനുപമ
ഡയറക്ടർ
വനിത ശിശു വികസന വകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |