തൃക്കാക്കര: ഹൃദയാരോഗ്യ സംരക്ഷണമെന്ന സന്ദേശവുമായി കാൽനടയായി ഇന്ത്യാ പര്യടനം തുടങ്ങുകയാണ് കോട്ടയം പള്ളിക്കത്തോട് സ്വദേശികളായ ബെന്നി കൊട്ടാരത്തിലും ഭാര്യ മോളിയും. കന്യാകുമാരിയിൽ നിന്ന് ഡിസംബർ ഒന്നിന് ആരംഭിക്കുന്ന യാത്ര ഡിസംബർ 12ന് കൊച്ചിയിലെത്തും. കാശ്‌മീർ വരെ ഏകദേശം 8000 കിലോമീറ്ററാണ് എട്ട് മാസത്തോളം നീളുന്ന യാത്രയുടെ ദൈർഘ്യം.
ആശുപത്രിയിൽ നിന്ന് ആശയം
ആന്ധ്രാപ്രദേശിൽ അദ്ധ്യാപകരായിരുന്നു 54കാരൻ ബെന്നിയും 45കാരി മോളിയും. കൊവിഡ് ജോലി നഷ്ടമാക്കി. നാട്ടിലെത്തിയ ശേഷം എം.എ. ഇംഗ്ലീഷ് ലിറ്ററേച്ചറുകാരൻ ബെന്നി അടുത്തുള്ള ആശുപത്രിയിൽ സെക്യൂരിറ്റിയായി. അവിടെ കണ്ട ദൃശ്യങ്ങളാണ് ഹൃദയാരോഗ്യ സന്ദേശവുമായുള്ള യാത്രയെന്ന ആശയം പകർന്നതെന്ന് ബെന്നി പറഞ്ഞു. തനിയെ ബൈക്കും കാറും ഓടിച്ചും നടന്നും വീൽചെയർ പോലും വേണ്ടെന്നു പറഞ്ഞുമൊക്കെ എത്തുന്ന നിരവധി പേരെ മണിക്കൂറുകൾക്ക് ശേഷം ജഡങ്ങളായി ആംബുലൻസിലേക്ക് കയറ്റുന്നത് കണ്ടു. ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധനോട് സംസാരിച്ചപ്പോഴാണ് ഹൃദയത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞത്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ല വ്യായാമം സൈക്ലിംഗ് ആണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ രണ്ടു തവണ സൈക്കിളിൽ രാജ്യം മുഴുവൻ കറങ്ങിയിട്ടുണ്ട് ബെന്നി. ആദ്യയാത്ര 58 ദിവസമെടുത്ത് കന്യാകുമാരി മുതൽ കശ്മീർ വരെയും രണ്ടാമത്തേത് 68 ദിവസങ്ങളിലായി മ്യാൻമർ, നേപ്പാൾ അതിർത്തികൾ വരെയുമായിരുന്നു. കാൽനടയാത്ര ആദ്യമാണ്.
സൈക്കിൾ യാത്രയ്ക്കെല്ലാം പിന്തുണ മോളിയായിരുന്നു. യാത്രക്കായി പണമൊന്നും കരുതിയിട്ടില്ല. ടെന്റിലാകും ഉറക്കം. അമ്പലങ്ങളിലും മറ്റുമായി തങ്ങാനാണ് പദ്ധതി. ഉണ്ടായിരുന്ന സ്വർണമൊക്കെ വിറ്റും പണയം വച്ചുമാണ് പണം കണ്ടെത്തിയത്.വിവാഹം കഴിഞ്ഞിട്ട് പത്തൊമ്പത് വർഷമായി. കുട്ടികളില്ലാത്തതിനാൽ വിഷമിച്ച് കഴിയാനൊന്നും തയ്യാറല്ല. മക്കളില്ലാതെ കഴിയുന്നവർക്ക് ഈ യാത്ര പ്രചോദനമായാൽ സന്തോഷം.
ബെന്നി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |