കൊച്ചി: റോഡ് റോളറുകൾ കട്ടപ്പുറത്തായിട്ട് വർഷങ്ങളായി. അറ്റകുറ്റപ്പണി ഇല്ലേയില്ല. കരാറുകാർക്കും വേണ്ട. എന്നിട്ടും ജീവനക്കാർക്ക് മുടങ്ങാതെ ശമ്പളം നൽകാൻ പറ്റ്വോ, സക്കീർ ഭായ്ക്ക്. ഇല്ലല്ലേ... എന്നാൽ സർക്കാരിന് പറ്റും! പൊതുമരാമത്ത് വകുപ്പിന് ആകെയുള്ള 50 റോഡ് റോളറുകളുടെ കഥയാണിത്.
റോഡ് റോളർ ഡ്രൈവർമാരും ക്ലീനർമാരുമായ 19 ജീവനക്കാർക്കാണ് മുടങ്ങാതെ സർക്കാർ വലിയ ശമ്പളം നൽകി വരുന്നത്. ഇവരെ റസ്റ്റ് ഹൗസുകളിലും മറ്റും വേറെ ജോലികൾക്ക് നിയോഗിച്ചിരിക്കുകയാണ് ഇപ്പോൾ.
2016 ഏപ്രിൽ ഒന്ന് മുതൽ ഈ വർഷം ആഗസ്റ്റ് 31 വരെ 8,42,24,138 രൂപ ശമ്പളമായി നൽകിയെന്നാണ് വിവരാവകാശ രേഖകൾ. ഡ്രൈവർക്കും ക്ളീനർക്കും 45,000 മുതൽ 68,000 രൂപ വരെയാണ് ശമ്പളം.
ആകെ 50
റോഡ് റോളറുകളിൽ 50 എണ്ണം മാത്രമേ സർക്കാരിന്റെ പക്കലുള്ളൂ. പലതും കാടുപിടിച്ച് റോഡരികിലും പി.ഡബ്ല്യു.ഡി ഓഫീസിലും കിടപ്പാണ്. എറണാകുളം കാക്കനാട്ടെ ചീഫ് എൻജിനീയറുടെ കാര്യാലയത്തിലെ നാലെണ്ണം തൂക്കി വിൽക്കാൻ പോവുകയാണ്. കോൺട്രാക്ടർമാർ അത്യാധുനിക റോഡ് റോളറും മറ്റ് അനുബന്ധ വാഹനങ്ങളും വാങ്ങിയതോടെയാണ് സർക്കാർ റോളറുകൾ ആർക്കും വേണ്ടാതായത്.
ജില്ല: റോഡ് റോളർ, ജീവനക്കാർ
കോഴിക്കോട് : 11, 2
പാലക്കാട് : 9, 1
കണ്ണൂർ : 7, 2
കാസർകോട് : 3, 0
മലപ്പുറം : 11, 8
എറണാകുളം : 9, 6
ലക്ഷങ്ങൾ വിലമതിക്കുന്ന റോഡ് റോളറുകൾ പ്രവർത്തനക്ഷമമാക്കുകയോ വിറ്റൊഴിയുകയോ ചെയ്യണം.
രാജു വാഴക്കാല
വിവരാവകാശ പ്രവർത്തകൻ
കാക്കനാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |