കൊച്ചി: വടുതലയിലെ ബണ്ട് സംബന്ധിച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നതിലെ അനാസ്ഥ തുടരുന്നു. കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലുള്ള 674 ഡി3 ഫയലാണ് ഉദ്യോഗസ്ഥ അനാസ്ഥയിൽ കുരുങ്ങി കിടക്കുന്നത്. മുമ്പും ഇത് സംബന്ധിച്ച് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ കളക്ടറേറ്റ് സന്ദർശിച്ച റവന്യൂ മന്ത്രി കെ. രാജൻ ഫയൽ നീക്കത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് നിർദേശം നൽകിയെങ്കിലും ഉദ്യോഗസ്ഥർ അനങ്ങാപ്പാറ നയം തുടർന്നു.
ബണ്ട് സംബന്ധിച്ച പരാതികളും മറ്റ് രേഖകളുമെല്ലാം പല സെക്ഷനിലായി കിടക്കുകയായിരുന്നു. മന്ത്രിയുടെ നിർദ്ദേശത്തിനു പിന്നാലെ സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി (സ്വാസ്) പ്രതിനിധികൾ നിരന്തര ഇടപെടൽ നടത്തുകയും ചെയ്തതോടെ രേഖകൾ ഒറ്റ ഫയലാക്കി. ഈ ഫയലിൽ എന്ത് നടപടി എടുത്തു എന്നാവശ്യപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് അനാസ്ഥ തുടരുന്നുവെന്ന് വ്യക്തമായത്.
വിവരാവകാശ രേഖയുടെ മറുപടി വൈകിപ്പിക്കാനുള്ള ശ്രമം പോലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടായി. ആഗസ്റ്റ് 30ന് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് രേഖകൾ ഉൾപ്പെടെ മറുപടി ലഭിക്കണമെങ്കിൽ 126 രൂപ അടക്കണമെന്നായിരുന്നു ആദ്യ നിർദേശം. നിർദേശം വന്നത് സെപ്റ്റംബർ 26ന്. നവംബർ ഒന്നിന് പണമടച്ചു. നവംബർ 20ന് മറുപടി ലഭിച്ചു. അതിലാണ് ഫയൽ നീക്കം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്ന പേഴ്‌സണൽ രജിസ്റ്ററിന്റെ പകർപ്പുള്ളത്. ഏത് ക്ലർക്കാണ് ഫയൽ കൈകാര്യം ചെയ്യുന്നത്, ആര്, എന്ത് നടപടിയെടുത്തു, ഫയൽ ആർക്ക് തിരിച്ചയച്ചു തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടില്ല.
വിജിലൻസ് നിർദേശവും നടപ്പായില്ല
റവന്യൂ വകുപ്പിലെ ഫയൽ നീക്കം കൃത്യമായിരിക്കണമെന്നും നടപടികൾ കൃത്യമായി രേഖപ്പെടുത്തണമെന്നും റവന്യൂ വിജിലൻസ് വിഭാഗം കർശന നിർദേശം നൽകിയിട്ടുള്ളതാണ്. അതും ഇവിടെ പാലിക്കപ്പെട്ടില്ല.
"ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥലതയുമാണ് ഫയലുകളിലെ നടപടികൾ വൈകുന്നതിന് കാരണം."
സന്തോഷ് ജേക്കബ്
സ്വാസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |