പറവൂർ: നാണയങ്ങൾക്കും സ്റ്റാമ്പുകൾക്കും ആധുനിക കാലഘട്ടത്തിൽ പ്രശസ്തി കുറയുന്നുണ്ടെങ്കിലും ചരിത്രത്തിൽ നിന്നും അവ പെട്ടന്നൊന്നും മായിച്ചുകളയാനാവില്ലെന്നാണ് വിശ്വനാഥൻ പറയുന്നത്. അത്രയും പൗരാണികതയും സംസ്കാരവുമുള്ളവയാണ് ഇവ രണ്ടും. ഇരുന്നൂറിനടുത്ത് രാജ്യങ്ങളിലെ നാണയങ്ങളും അതിലധികം രാജ്യങ്ങളിലെ സ്റ്റാമ്പുകളും നിധിയായി കൈയിൽ സൂക്ഷിക്കുന്ന 65കാരനായ പറവൂർ താരവിഹാറിൽ വിശ്വനാഥന് ഇവയുടെ ചരിത്രവും പ്രത്യേകതകളും മന:പാഠമാണ്.
1986ൽ മുംബയിൽ ജോലി അന്വേഷിച്ച് നടക്കുമ്പോൾ ബസ് കണ്ടക്ടറിൽ നിന്ന് ബാക്കി ലഭിച്ച ശ്രീലങ്കൻ നാണയമാണ് ശേഖരണത്തിലെ ആദ്യത്തേത്. ഇതിനിടയിൽ സ്റ്റാമ്പുകളും ശേഖരിച്ചു തുടങ്ങി. ഇപ്പോൾ 193 രാജ്യങ്ങളിലെ നാണയങ്ങൾ, 175 രാജ്യത്തെ പേപ്പർ കറൻസികൾ, 47 രാജ്യങ്ങളിലെ പ്ളാസ്റ്റിക് കറൻസികൾ, 265 രാജ്യങ്ങളിലെ വിവിധ സ്റ്റാമ്പുകൾ ശേഖരത്തിലുണ്ട്. എ.ഡി 54ൽ റോമാ സാമ്രാജ്യത്തിലെ നീറോ ചക്രവർത്തി ഉപയോഗിച്ചിരുന്ന വെള്ളി നാണയമാണ് ഏറ്റവും പഴക്കമേറിയത്. 2000 ജനുവരി 26ന് പറവൂരിലെ കൊച്ചങ്ങാടിയിലാണ് ആദ്യ പ്രദർശനം നടത്തിയത്. ഇതുരെ ചെറുതും വലുതുമായ വേദികളിൽ 214 പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇവിടെയെല്ലാം കൂട്ടായിയുണ്ടായത് ഭാര്യ ജയലക്ഷ്മിയാണ്. വിവാഹത്തിന് മുമ്പ് വരെ ഏക മകൾ താരയും സഹായത്തിനുണ്ടായിരുന്നു.
ഇരുപത് വർഷത്തിലധികമായി പ്രദർശനം നടത്തുന്ന വിശ്വനാഥൻ പ്രായാധിക്യം കൊണ്ട് ഇതെല്ലാം മറ്റൊരാൾക്ക് കൈമാറാനുള്ള തയ്യാറെടുപ്പിലാണ്. ജീവിതത്തിൽ നിധിയായി കൊണ്ടുനടന്ന അപൂർവ്വ നാണയങ്ങളും സ്റ്റാമ്പുകളും വിറ്റുകിട്ടുന്ന തുക മാത്രമാണ് ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നതിനുള്ള ഏക പ്രതീക്ഷ. കൊവിഡ് മൂലം കഴിഞ്ഞ ഒന്നര വർഷത്തിലധികമായി പ്രദർശനങ്ങളൊന്നും നടന്നിട്ടില്ല. ഇതിനിൽ നിന്നും ലഭിക്കുന്ന ചെറിയ തുകയായിരുന്നു കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗം.ഇതെല്ലാം സുരക്ഷിതമായി പിൻഗാമിയെ ഏൽപ്പിക്കാനുള്ള ശ്രമത്തിലാണ് വിശ്വനാഥൻ. ഫോൺ: 9656957098.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |