കൊച്ചി: സി.പി.എം പ്രദേശിക നേതാക്കളുടെ ശ്രദ്ധയ്ക്ക്. പഠിക്കാൻ തയ്യാറായിക്കോളൂ. അല്ലെങ്കിൽ പാർട്ടി പാഠം പഠിപ്പിക്കും! സംസ്ഥാന സമ്മേളനത്തിന് ശേഷം മുഴുവൻ പാർട്ടി അംഗങ്ങൾക്കും നിർബന്ധിത പഠനക്ലാസിന് തയ്യാറെടുക്കുകയാണ് സി.പി.എം.
ഒരു ക്ലാസുകൊണ്ടൊന്നും പഠനം തീരില്ല. പതിവായി നടത്താനാണ് തീരുമാനം. അഖിലേന്ത്യ തലത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളും പാർട്ടി കൈക്കൊള്ളേണ്ട നിലപാടുകളും മറ്റും അടിത്തട്ടിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നാണ് പറയുന്നതെങ്കിലും പണത്തിന്റെയും അധികാര മോഹത്തിന്റെയും പിന്നാലെ പായുന്ന നേതാക്കളെയടക്കം പ്രലോഭനങ്ങളിൽ വീഴാതെ പാർട്ടിയെ സംരക്ഷിക്കുകയാണ് ഉദ്ദേശ്യം.
ആദ്യഘട്ടത്തിൽ ഏരിയാ സെക്രട്ടറിമാർക്കായിരിക്കും ക്ലാസുകൾ. ജില്ലയിൽ ഇത് മാർച്ചോടെ പൂർത്തിയാക്കും. ഇതിനു ശേഷം ബ്രാഞ്ച് കമ്മറ്റി അംഗങ്ങൾക്ക് ക്ലാസ് നൽകും. ആഗസ്റ്റോടെ ആദ്യഘട്ട ക്ലാസ് പൂർത്തിയാക്കും.
പഠനക്ലാസിലൂടെ ജില്ലയിൽ പാർട്ടിയുടെ പ്രതിച്ഛായ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി.ഐ.ടി.യു, മഹിള സംഘം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ എന്നീ സംഘടനകളിലൂടെ രണ്ടര ലക്ഷത്തോളം പേരാണ് പാർട്ടിയുടെ ഭാഗമായിട്ടുള്ളത്. ഇവർക്കും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ബോധവത്കരണം ആവശ്യമാണെന്ന വിലയിരുത്തലാണുള്ളത്. 41618 അംഗങ്ങളാണ് ജില്ലയിൽ സി.പി.എമ്മിനുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾക്ക് കൊച്ചിയിൽ മേൽവിലാസം വേണമെന്ന് ആഗ്രഹമുണ്ട്. താമസിക്കുന്നില്ലെങ്കിലും കൊച്ചിയിൽ ഫ്ളാറ്റുകൾ വാങ്ങി വിലാസത്തിനായി ഉപയോഗിക്കുന്നു. ഇതുകൂടാതെ ബിസിനസിനായി എത്തുന്ന അനേകരുമുണ്ട്. ഇത്തരം മൂലധനം വന്നുചാടുമ്പോൾ അതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രലോഭനത്തെ മറികടക്കാൻ കഴിയണമെന്നാണ് പാർട്ടി നിർദ്ദേശം.
മൂലധന ഒഴുക്കിന്റെ പ്രലോഭനങ്ങളിൽ നിന്ന് മറികടക്കാൻ കമ്യൂണിസ്റ്റുകാർക്കാകണം. പാർട്ടിയണികൾ അതിന് വശംവദരാകരുത്. ഇത്തരം പ്രലോഭനങ്ങളെ ചെറുക്കാൻ സ്വയം സമരം വേണം.
സി.എൻ. മോഹനൻ
സി.പി.എം ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |