കൊച്ചി: കുട്ടികകളെ ചൂഷണം ചെയ്യുന്നത് തടയാൻ വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന 'ശരണബാല്യം' കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തുണയായത് 565 കുട്ടികൾക്ക്. 2018 നവംബർ മുതൽ 2021 നവംബർ വരെയുള്ള കണക്കാണിത്. ബാലവേല, ബാലഭിക്ഷാടന തെരുവുബാല്യ മുക്ത ലക്ഷ്യത്തിനാണ് പദ്ധതി ആരംഭിച്ചത്.
സംസ്ഥാനത്ത് ബാലവേല കുറ്റകൃത്യങ്ങൾ താരതമ്യേന കുറവാണ്. 2012ൽ കേരളത്തെ ബാലവേലവിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു.
രക്ഷിതാക്കളുടെ സംരക്ഷണമില്ലാതെ വീട് വിട്ടുവിറങ്ങിയവർ, അന്യസംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ, വ്യവസായ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ബാലചൂഷണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മോചിപ്പിച്ച കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി ശിശുസംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. പിന്നീട് രക്ഷിതാക്കൾക്ക് കൈമാറും. അല്ലെങ്കിൽ ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ പുനരധിവാസം, വൈദ്യസഹായം, വിദ്യാഭ്യാസം ഉൾപ്പെടെ ഏർപ്പെടുത്തും. സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ കീഴിലെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റാണ് ജില്ലകളിൽ പദ്ധതി നടപ്പാക്കുന്നത്. ബാലവേല നിരോധന നിയമം 2016 പ്രകാരം ബാലവേല ചെയ്യിപ്പിച്ചതായി കണ്ടെത്തിയാൽ ആറുമാസം മുതൽ രണ്ടുവർഷം വരെ തടവ് ലഭിക്കും.
അലഞ്ഞുതിരിയുന്ന കുട്ടികളെ കണ്ടെത്തിയാൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലോ 1098,1517 എന്ന നമ്പറിലോ ബന്ധപ്പെടണം. സംസ്ഥാനത്ത് ബാലവേല നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വിളിച്ചറിയിക്കാം. സത്യമെന്നു ബോദ്ധ്യപ്പെട്ടാൽ വിവരം നൽകുന്ന വ്യക്തിക്ക് 2500 രൂപ വീതം പാരിതോഷികവും നൽകും. വ്യക്തമായ വിവരങ്ങൾ സഹിതവും, വിവരങ്ങൾ സത്യമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമാണിത്. ജില്ലാ ശിശു സംരക്ഷണ ഓഫീസർ അല്ലെങ്കിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരെയായിരിക്കണം വിവരം അറിയിക്കേണ്ടത്.
മോചിപ്പിച്ച കുട്ടികളുടെ വിവരം
ബാലവേല : 74
അലഞ്ഞുതിരിഞ്ഞു നടന്നവർ :10
തെരുവിൽ കഴിഞ്ഞവർ :61
ഭിക്ഷാടനം :39
കുട്ടിക്കടത്ത് :4
ശൈശവ വിവാഹത്തിന് ഇരയാകാൻ സാദ്ധ്യതയുള്ളവർ :5
പോക്സോ കേസ് :29
പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവർ :343
ജില്ല തിരിച്ചുള്ള കണക്ക്
ഇടുക്കി-80
കാസർഗോഡ്- 60
ആലപ്പുഴ-55
വയനാട്- 53
പത്തനംതിട്ട-48
മലപ്പുറം- 47
പാലക്കാട്- 40
കോഴിക്കോട്- 37
തിരുവനന്തപുരം-35
തൃശൂർ- 26
കോട്ടയം- 24
കണ്ണൂർ- 23
കൊല്ലം-20
എറണാകുളം-17
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |