കൊച്ചി: കഴിഞ്ഞ മൂന്നു വർഷമായി ഫയലിൽ ഉറങ്ങിയിരുന്ന ആലുവയിലെ ആധുനിക ജലശുദ്ധീകരണശാലയുടെ നിർമ്മാണത്തിന് വഴിയൊരുങ്ങുന്നു. ശുദ്ധീകരണശാലയും പമ്പ് ഹൗസും ഉൾപ്പെടുന്ന 300 കോടിയുടെ പദ്ധതി 2022 ൽ കമ്മിഷൻ ചെയ്യുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഒരു കല്ലു പോലുമിടാൻ ഇതുവരെ കഴിഞ്ഞില്ല. അടുത്തിടെ സർക്കാർ130 കോടി കൂടി അനുവദിച്ചതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻവച്ചത് . രണ്ടു വർഷത്തിനുള്ളിൽ പുതിയ പ്ളാന്റിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇതോടെ എറണാകുളം ജില്ലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. ആലുവയിൽ അതോറിട്ടിയുടെ അധീനതയിലുള്ള നാല് ഏക്കർ സ്ഥലത്താണ് ജലശുദ്ധീകരണശാല നിർമ്മിക്കുന്നത്. ഇവിടെയുള്ള ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് ഒഴിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം പദ്ധതി വൈകാൻ കാരണമായി.
അതേസമയം പ്ളാന്റ് നിർമ്മാണത്തിനുള്ള ടെൻഡർ അടുത്ത ആഴ്ച വിളിക്കുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചു. ക്വാർട്ടേഴ്സിലെ താമസക്കാരെ ഒഴിപ്പിച്ചു കഴിഞ്ഞു. നിർമ്മാണം നടക്കുന്നതിനൊപ്പം ക്വാർട്ടേഴ്സുകൾ പൊളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജലവിതരണ പദ്ധതികളുടെ ജില്ല തിരിച്ചുള്ള കണക്കുപ്രകാരം ഏറ്റവും കൂടുതൽ ഗുണഭോക്താക്കളുള്ളത് എറണാകുളം ജില്ലയിലാണ്. 16.64 ശതമാനം.
ജല അതോറിറ്റിയെ ആശ്രയിക്കുന്ന നഗരവാസികൾ 75 %
ഒരു ദിവസം എത്തിക്കുന്നത് 400 ദശലക്ഷം ലിറ്റർ വെള്ളം
ഒരു ദിവസം വേണ്ടത് 500 ദശലക്ഷം ലിറ്റർ വെള്ളം
300 കോടിയുടെ പദ്ധതിക്ക് 2019 നവംബറിൽ ഭരണാനുമതി ലഭിച്ചു.
ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി കിഫ്‌യിൽ നിന്ന് രണ്ടു വർഷം മുമ്പ് 50 കോടി നൽകി
ആധുനിക പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ 143 ദശലക്ഷം ലിറ്റർ വെള്ളം നഗരത്തിൽ അധികമെത്തും.
പെരിയാറിൽ ജലനിരപ്പ് ഉയർന്നാലും പമ്പിംഗ് നിർത്തേണ്ട സാഹചര്യംഉണ്ടാവില്ല
പദ്ധതിയുടെ ഗുണഭോക്താക്കൾ
കൊച്ചി കോർപ്പറേഷൻ
ആലുവ,കളമശേരി,തൃക്കാക്കര,മരട് നഗരസഭകൾ
എടത്തല,ചൂർണ്ണിക്കര,കീഴ്മാട്, വരാപ്പുഴ,ചേരാനല്ലൂർ,നായരമ്പലം,ഞാറക്കൽ, മുളവുകാട്,കുമ്പളം,ചെല്ലാനം,കുമ്പളങ്ങി,കടമക്കുടി പഞ്ചായത്തുകൾ
പമ്പിംഗ് സുഗമമാവും
പെരിയാറിൽ ചെളി നിറഞ്ഞാൽ പമ്പിംഗ് തടസപ്പെടുന്നത് സാധാരണ സംഭവമാണ്. കുറുകി കുഴഞ്ഞുകിടക്കുന്ന ചെളി ഏറെ പണിപ്പെട്ടാണ് ജീവനക്കാർ നീക്കംചെയ്യുന്നത്. ചെളി നിറയുന്നതോടെ ഫിൽറ്റർ ബഡുകൾ കേടാവുന്നത് മറ്റൊരു തലവേദനയാണ്. ആധുനിക പ്ളാന്റ് പ്രവർത്തനസജ്ജമാകുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |