കൊച്ചി: കേരളത്തിന്റെ വികസനത്തിലും പരിസ്ഥിതി രംഗത്തും നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ള കേരള ശാസ്ത്ര സാഹിത്യപരിഷത്തിൽ കെ-റെയിലിനെച്ചൊല്ലി ഭിന്നതയും ചേരിതിരിവും രൂക്ഷം. മുതിർന്ന ഭാരവാഹികൾ പദ്ധതിയെ അതിരൂക്ഷമായി എതിർക്കുമ്പോൾ സർക്കാരുമായി ചേർന്ന് നിൽക്കുന്നവർ അനുകൂലിച്ച് രംഗത്തുണ്ട്. ഫേസ്ബുക്ക് ആണ് ഇരുപക്ഷത്തിന്റെയും പോരാട്ടഭൂമി.
1970കളുടെ അവസാനം സൈലന്റ്‌വാലി പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് സമാനമായ സാഹചര്യമാണ് കെ-റെയിൽ പരിഷത്തിൽ സൃഷ്ടിച്ചിരിക്കുന്നത്.
സൈലന്റ്‌വാലി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ മുതിർന്ന പ്രവർത്തകരായ പ്രൊഫ. എം.കെ. പ്രസാദ്, ഡോ.എം.പി പരമേശ്വരൻ തുടങ്ങിയവർ പ്രായാധിക്യം, അനാരോഗ്യം എന്നിവ മൂലം പൊതുരംഗത്തുനിന്ന് വിട്ടുനിൽക്കുകയാണ്. പരിഷത്തിലെ മൂന്നാം തലമുറയാണ് ഇപ്പോൾ നേതൃസ്ഥാനത്തുള്ളവരിൽ അധികവും. പരിഷത്തിലെ വിവിധ മേഖലകളിലെ വിദഗ്ദ്ധർ സർക്കാരുമായി ബന്ധപ്പെട്ട ഏതെങ്കിലും സംവിധാനത്തിന്റെ ഭാഗവുമാണ്. പരസ്യപ്രതികരണത്തിനും സർക്കാരിനെതിരായ നിലപാടുകൾ സ്വീകരിക്കുന്നതിനും ഇവർക്ക് പരിമിതിയുണ്ട്. പ്ലാനിംഗ്‌ബോർഡ്, കില, ഹരിതമിഷൻ, ഉന്നതാധികാര സമിതികൾ എന്നിവയിലെല്ലാം പ്രധാന ചുമതല വഹിക്കുന്നത് പരിഷത്ത് പ്രവർത്തകരാണ്. ഇവരെല്ലാം കെ-റെയിൽ വിഷയത്തിൽ നിശബ്ദരോ, പാർട്ടി നിലപാടിന് ഒപ്പമോ ആണ്.
ഉപയോഗിക്കുന്നത് പരിഷത്ത് ലഘുരേഖ
കെ-റെയിലല്ല സംസ്ഥാനത്തിന്റെ വികസന മുൻഗണനയെന്ന വാദം ഉയർത്തി ഡോ.ആർ.വി.ജി.മേനോൻ, പ്രൊഫ.ടി.പി. കുഞ്ഞിക്കണ്ണൻ തുടങ്ങിയ മുതിർന്ന ഭാരവാഹികൾ തുടക്കത്തിൽ തന്നെ രംഗത്തെത്തിയിരുന്നു. പ്രക്ഷോഭരംഗത്തുള്ള സമരസമിതി, യു.ഡി.എഫ്, ബി.ജെ.പി തുടങ്ങിയവരെല്ലാം പരിഷത്ത് പുറത്തിറക്കിയ ലഘുലേഖയും പരിഷത്തിന്റെ നിലപാടെന്ന വിധത്തിൽ മുതിർന്ന ഭാരവാഹികൾ അവതരിപ്പിച്ച വിവരങ്ങളും ഉപയോഗിച്ചാണ് സർക്കാരിനെതിരെ സംസാരിക്കുന്നത്.
എതിർക്കാൻ പരിമിതി
കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ സർക്കാരിന്റെ വിവിധ ഏജൻസികൾ വഴി പരിഷത്തിനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും പ്രതിവർഷം ലഭിക്കുന്നുണ്ട്. സർക്കാരിന്റെ അപ്രീതി വാങ്ങി ഇതെല്ലാം നഷ്ടപ്പെടുത്താൻ പരിഷത്ത് മുതിരില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശ്വാസം.
പഠനം തുടങ്ങി
കെ-റെയിൽ കടന്നുപോകുന്നതിന്റെ നൂറു മീറ്ററിനുള്ളിൽ ഇരുവശത്തും ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് പഠിക്കുന്നതിനായി 105 പേരടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ പരിഷത്ത് നിയോഗിച്ചു. ഫെബ്രുവരി 15നകം ഈ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |