പള്ളുരുത്തി: ചരിത്രം തിരിച്ചെത്തിയതോടെ അഴകിയ കാവ് ക്ഷേത്ര മൈതാനത്ത് പുല വാണിഭമേളക്ക് തിരിതെളിഞ്ഞു.ഇനി ഒരാഴ്ചക്കാലം കച്ചവടങ്ങളുടെ പൂക്കാലമാണ്. ഒരു വീട്ടിലേക്ക് വേണ്ട മുഴുവൻ സാമഗ്രികളും മേളയിൽ ലഭിക്കും.കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ കാലങ്ങളിൽ മേള നടന്നിരുന്നില്ല. മുളയിൽ തീർത്ത പുട്ടുകുറ്റി, മെത്ത പായ, ചിക്ക് പായ, പുൽപായ, മുറം, ആട്ടുകല്ല്, ഉരകല്ല്, കുട്ട, വട്ടി, ചിരട്ട കയില്, കറി ചട്ടി, ചെടി ചട്ടി, ഉണക്ക മൽസ്യങ്ങൾ, കരിമ്പ്, വാഴ ക്കണ്ണ്, വിത്തിനങ്ങൾ കൂടാതെ പുതുതലമുറയിലെ വാഷിംഗ് മെഷീൻ, മിക്സി, എൽ.ഇ.ഡി ടിവി, ഫ്രിഡ്ജ്, ഗ്രൈഡർ തുടങ്ങിയവ വരെ മേളയിൽ ലഭിക്കും. പതിറ്റാണ്ടുകൾ പഴക്കമുള്ള കച്ചവടക്കാരാണ് പലരും. കുല തൊഴിൽ അന്യം നിന്നു പോകാതിരിക്കാൻ തലമുറകളായി പായ, ചവിട്ടി നെയ്ത്തുകാരും ചട്ടികൾ നിർമ്മിച്ചു വിൽക്കുന്നവരും മേളയിൽ കച്ചവടക്കാരായി സജീവമാണ്.മറ്റ് ജില്ലകളിൽ നിന്നും വരുന്നവരാണ് കച്ചവടക്കാർ.കേരളത്തിന്റെ ഏത് കോണിലായാലും ധനുമാസത്തിലെ അവസാന വ്യാഴാഴ്ച ഇവർ ഇവിടെ എത്തും.മാരമ്പിള്ളി ക്ഷേത്ര മൈതാനത്ത് ചട്ടികളുടെ കച്ചവടമാണ് നടക്കുന്നത്. അഴകിയ കാവ്ക്ഷേത്രത്തിന്റെ കുളത്തിന്റെ ഭാഗത്തായാണ് പായ കച്ചവടം നടക്കുന്നത്. രാത്രിയെ പകലാക്കി ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം മേളയിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |