കൊച്ചി: സംസ്ഥാനത്തെ ആധാരമെഴുത്തുകാർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. തൊഴിൽ സുരക്ഷ, ക്ഷേമനിധി കുറ്റമറ്റതാക്കുക, ഫീസ് വർദ്ധന നടപ്പാക്കുക, അണ്ടർ വാല്യുവേഷൻ നടപടികൾ അവസാനിപ്പിക്കുക, പരിശോധനകൾക്ക് ശേഷം മാത്രം രജിസ്‌ട്രേഷനിലെ ആധുനികവത്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരത്തിലേക്ക് നീങ്ങുന്നത്.
ക്ഷേമമില്ലാതെ ക്ഷേമനിധി
50കോടിയിലേറെത്തുക ആധാരമെഴുത്ത് തൊഴിലാളി ക്ഷേമനിധിയിലുണ്ട്. എന്നാൽ, ഇതിൽ ഒരു രൂപപോലും സർക്കാർ നിക്ഷേപമായില്ലെന്ന് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആൻഡ് സ്‌ക്രിബേഴ്‌സ് അസോസിയേഷന്റെ ആരോപിക്കുന്നു. പ്രതിമാസം 200രൂപ വീതം ക്ഷേമനിധിയിലേക്ക് ആധാരമെഴുത്തുകാർ തന്നെ അടയ്ക്കുകയാണ് ചെയ്യുന്നത്. മറ്റെല്ലാം വിഭാഗത്തിലെ ക്ഷേമനിധിയിലും സർക്കാർ വിഹിതം അടക്കുന്നുണ്ടെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ക്ഷേമനിധി ബോർഡിന്റെ തലപ്പത്ത് അന്യസംസ്ഥാന ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിർത്തലാക്കണം. അങ്ങനെയുള്ളവർ ആ സ്ഥാനത്ത് വരുമ്പോൾ അവർക്ക് സംസ്ഥാനത്തെ പ്രശ്‌നങ്ങൾ മനസിലാക്കാനാകില്ല. സംസ്ഥാന ക്ഷേമനിധി ബോർഡിന്റെ ചെയർമാൻ സ്ഥാനം വകുപ്പ് മന്ത്രി ഏറ്റെടുക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ആധാരമെഴുതിയ തുക പരിശോധിച്ച് പിന്നീട് നോട്ടീസയയ്ക്കുന്ന അണ്ടർ വാല്യുവേഷൻ നടപടികൾ നിർത്തലാക്കണം. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന കൈക്കൂലിയും അഴിമതിയും അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണണമെന്നും ആധാരമെഴുത്തുകാർ ആവശ്യപ്പെടുന്നു.
സൂചന കണ്ടു പഠിച്ചില്ലെങ്കിൽ...
അനിശ്ചിതകാല സമരത്തിനു മുന്നോടിയായി സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകൾക്ക് മുന്നിലും ബുധനാഴ്ച ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആൻഡ് സ്‌ക്രിബേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സൂചനാ പണിമുടക്ക് സംഘടിപ്പിച്ചു. തങ്ങളുടെ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ പരിഗണിക്കുന്നില്ലെങ്കിൽ അനിശ്ചിതകാല സമരം ഉടൻ പ്രഖ്യാപിക്കുമെന്ന് സംഘടനാ സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരൻ അറിയിച്ചു.
ചർച്ച ചെയ്യുമെന്ന് സർക്കാർ
ആധാരമെഴുത്ത് മേഖലയിലുള്ളവർ മുന്നോട്ട് വയ്ക്കുന്ന പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് സഹകരണ- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ കേരളകൗമുദിയോട് പറഞ്ഞു. സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തും. ക്ഷേമനിധി സംബന്ധിച്ച പരാതികളും പരിശോധിക്കും. അതേസമയം, മേഖലയിലാകെ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാകില്ല. ജനോപകാരപ്രദമായ രീതിയിലുള്ള ആധുനികവത്കരണമാണ് ആധാരമെഴുത്ത് മേഖലയിൽ സർക്കാർ കൊണ്ടുവരുന്നത്. മുഴുവൻ ആധാരമെഴുത്തുകാരും ഇതിനൊപ്പമുണ്ടാകണെമെന്നാണ് സർക്കാരിന് അഭ്യർത്ഥിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് ആവശ്യങ്ങൾ
ക്ഷേമനിധി ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കുക
ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക
ആധാരമെഴുത്ത് ഫീസ് വർദ്ധിപ്പിക്കുക
കെട്ടിട വില നിശ്ചയിക്കുന്നതിന്
പൊതുമാനദണ്ഡം കൊണ്ടുവരിക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |