കൊച്ചി: ദളിതെഴുത്ത് ലോകോത്തര സാഹിത്യവുമായി താരതമ്യം ഉണർത്തുന്ന ഒരു സാഹിതീയശാഖയായി വളർന്നെന്ന് സാമൂഹ്യചിന്തകൻ ഡോ.അജയ് ശേഖർ പറഞ്ഞു.
ടി.കെ.സി. വടുതലയുടെ ജന്മശതാബ്ദി പ്രതിമാസ പ്രഭാഷണ പരമ്പരയിൽ 'ദളിതെഴുത്ത് ടി.കെ.സി.ക്കുശേഷം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള സർവകലാശാലകളിലും പ്രസിദ്ധീകരണശാലകളിലും ഇന്ത്യൻ സാഹിത്യത്തിലെ ഈ പുതിയ ആവിഷ്‌കാരത്തെക്കുറിച്ച് വലിയ വിമർശക വിചാരങ്ങൾ നടന്നുവരികയാണെന്നും ടി.കെ.സി. വടുതലയ്ക്കുശേഷം പ്രതിഭാധനരുടെ വലിയ ഒരു നിര തന്നെ ഈ മേഖലയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അംബേദ്കറിൽ നിന്ന് ഊർജം ആവാഹിച്ച സഹോദരൻ അയ്യപ്പനായിരിക്കും മലയാളത്തിലെ ആധുനിക കാലത്തെ ആദ്യ ദളിത് സാഹിത്യകാരൻ. അദ്ദേഹത്തിന്റെ ജാതിഭാരതം എന്ന കവിത ഇതിനുദാഹരണമാണ്. ടി.കെ.സി ക്ക് സമകാലികരായ പോൾ ചിറക്കരോട്, കല്ലറ സുകുമാരൻ, ടി.എച്ച്.പി. ചെന്താരശേരി എന്നിവരിലൂടെ ഈ ചിന്താധാര അനസ്യൂതം ഒഴുകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഥാകൃത്ത് എൻ.ഇ.സുധീർ അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് ബോണി തോമസ്, ആഘോഷ സമിതി ട്രഷറർ എം.ആർ. മധു, ഭരണസമിതിയംഗം ലളിത അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |