കൊച്ചി: മണ്ണെണ്ണവില ലിറ്ററിന് 18.60 രൂപ വർദ്ധിപ്പിച്ചത് ഒന്നരമാസമായി സബ്സിഡി ലഭിക്കാത്ത പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയായി. ജനുവരിയിൽ 96 രൂപയായിരുന്നത് കഴിഞ്ഞ ബുധനാഴ്ച 104.42 ഉം വ്യാഴാഴ്ച 123.09 ഉം രൂപയായി വർദ്ധിച്ചു. വില കുറയ്ക്കാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർ പ്രതിസന്ധിയിലാകും.
വിലവർദ്ധവിന്റെ ആഘാതം കുറച്ചിരുന്നത് പൊതുവിതരണ സംവിധാനത്തിലും മത്സ്യഫെഡിലൂടെയും ലഭിച്ചിരുന്ന സബ്സിഡികളാണ്. ഒന്നര മാസമായി സബ്‌സിഡി ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. കാലാവസ്ഥാമാറ്റം മൂലം മത്സ്യലഭ്യതയിൽ കുറവ് അനുഭവപ്പെടുന്ന ജനുവരി മുതൽ മേയ് വരെ മത്സ്യങ്ങൾ പുറംകടലിലാണ് കിടക്കുക. അവിടെയെത്തി പിടിക്കാൻ കൂടുതൽ ഇന്ധനം ചെലവാകും. വർദ്ധിച്ച ചെലവും വരുമാനക്കുറവും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും.
മന്ത്രി വാഗ്ദാനം പാലിക്കുമോ
പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് സിവിൽ സപ്ലൈസ് വഴി ലഭിച്ചിരുന്ന മണ്ണെണ്ണയ്ക്ക് ഫെബ്രുവരിയിൽ 62.57 രൂപയായിരുന്നു വില. ഈ നിരക്ക് എണ്ണവില കൂടിയാലും നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ പ്രഖ്യാപിച്ചിരുന്നു. വില കൂടിയ സാഹചര്യത്തിൽ മന്ത്രി വാഗ്ദാനം പാലിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.
വിഹിതം തികയുന്നില്ല
വള്ളങ്ങളിലെ 9.9 കുതിരശക്തിയുള്ള എൻജിനുകൾക്ക് പ്രതിമാസം 129 ലിറ്റർ മണ്ണെണ്ണയും 20 കുതിരശക്തിക്കു മുകളിലുള്ളവയ്ക്ക് 179 ലിറ്റർ എണ്ണയുമാണ് ലഭിക്കുന്നത്. വിഹിതം ഒരു ദിവസത്തിനു പോലും തികയില്ല. ഒന്നര മാസമായി കേന്ദ്രവിഹിതം ലഭിക്കാത്തതിനാൽ പൊതുവിപണിയിൽ നിന്ന് 104 രൂപയ്ക്ക് വാങ്ങിയിരുന്നതിനാണ് ഒറ്റയടിക്ക് 123 രൂപയായി വർദ്ധിപ്പിച്ചത്.
വിഹിതം നാലിലൊന്നായി
പത്തു വർഷത്തിനിടയിൽ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം നാലിലൊന്നായി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. മത്സ്യബന്ധന മേഖലയ്ക്ക് സിവിൽസപ്ലൈസ് വഴി മണ്ണെണ്ണ നൽകരുതെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. മത്സ്യമേഖലയ്ക്ക് പ്രത്യേക വിഹിതവും സബ്‌സിഡിയും അനുവദിക്കണമെന്നും മത്സ്യഫെഡിനെ മൊത്തവില്പന ഡീലറായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചിട്ടില്ല. സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ആവശ്യപ്പെട്ടു.
ബഡ്‌ജറ്റ് പ്രഖ്യാപനം പാഴായി
മത്സ്യമേഖലയ്ക്ക് 25 രൂപയ്ക്ക് മണ്ണെണ്ണ നൽകാൻ 60 കോടി രൂപ മാറ്റിവയ്ക്കുമെന്ന് മുൻധനമന്ത്രി തോമസ് ഐസക് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം നടപ്പാക്കിയില്ല. കഴിഞ്ഞ ബഡ്‌ജറ്റിൽ ഇക്കാര്യം വിസ്‌മരിച്ചു. കഴിഞ്ഞ ഫെബ്രുവരി 27നു നടന്ന പരിശോധനയിൽ 14,556 എൻജിനുകൾക്ക് മണ്ണെണ്ണ പെർമിറ്റിന് അർഹതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അവർക്ക് മണ്ണെണ്ണ ലഭിച്ചിട്ടില്ല.
മത്സ്യക്കുറവ് മൂലം ആത്മഹത്യാ മുനമ്പിലാണ് പരമ്പരാഗത മത്സ്യബന്ധന സമൂഹം. മണ്ണെണ്ണ വിലവർദ്ധനവ് ഇരട്ടപ്രഹരമാണ്. ഇന്ധന സംബ്‌സിഡി അനുവദിക്കില്ലെന്ന കേന്ദ്രനയം തിരുത്തണം. സംസ്ഥാന സർക്കാർ അനാസ്ഥ അവസാനിപ്പിക്കണം."
ചാൾസ് ജോർജ്
സംസ്ഥാന പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |