കൊച്ചി: കളിപ്പാട്ടം വാങ്ങുന്ന ലാഘവത്തോടെയാണ് പലരും പട്ടിക്കുഞ്ഞിനെയും പൂച്ചക്കുഞ്ഞിനെയുമൊക്കെ വാങ്ങുന്നത്. കൗതുകം തീരുന്നതോടെ, പാഴായ കളിപ്പാട്ടംപോലെ അവയെയും ശ്രദ്ധിക്കാതാവും!
കൊവിഡിൽ ഒറ്റപ്പെടലിന്റെ വിരസതയകറ്റാൻ അരുമകളെ വാങ്ങിയവരുണ്ട്. ലോക്‌ഡൗൺ മാറി ജീവിതത്തിരക്കുകളായതോടെ പലർക്കും അരുമകൾ ശല്യമായി. അവയെ തെരുവിൽ തള്ളാനുള്ള പ്രവണത കൂടുന്ന ഇക്കാലത്ത് വാങ്ങുന്നവരെയും വളർത്തുന്നവരെയും കടമകൾ ഓർമ്മിപ്പിക്കാനും ഉത്തരവാദിത്വമുള്ളവരാക്കി മാറ്റാനും ഹൈക്കോടതിക്കും ഇടപെടേണ്ടിവന്നു.
വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ മുനിസിപ്പാലിറ്റി /പഞ്ചായത്ത് ചട്ടങ്ങൾ പ്രകാരം ആറുമാസത്തിനകം ലൈസൻസ് എടുക്കണമെന്ന് കഴിഞ്ഞ ജൂലായ് 14ന് കോടതി ഉത്തരവിട്ടു. പക്ഷേ, സംസ്ഥാനത്ത് ഒരിടത്തും ഉത്തരവ് നടപ്പായിട്ടില്ല. വളർത്തുനായ്ക്കൾക്ക് തദ്ദേശസ്ഥാപനങ്ങൾ ലൈസൻസ് നൽകുന്നുണ്ട്.
ഇത് ലഭിക്കാൻ പേവിഷബാധ പ്രതിരോധ കുത്തിവയ്പ് നൽകിയതായി വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വേണം. ഒന്നിലധികം നായ്ക്കൾ ഉണ്ടെങ്കിൽ ഓരോന്നിനും പ്രത്യേക വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വേണം.
അരുമകൾക്ക് അനുഗ്രഹം
ലൈസൻസിംഗ് ഏർപ്പെടുത്തുന്നതോടെ വളർത്തുമൃഗങ്ങളെ സുരക്ഷിതമായി വളർത്തുന്നുണ്ടെന്ന് ഉറപ്പാക്കാം. നിയമപരിരക്ഷ നൽകാനും പരിഹാരം കണ്ടെത്താനും കഴിയും. പേവിഷബാധനിയന്ത്രണം, വന്ധ്യംകരണപദ്ധതികൾ തുടങ്ങിയവ ഫലപ്രദമായി നടപ്പാക്കാനും കഴിയും.
ഉടൻ തുടങ്ങുമെന്ന്
കോർപ്പറേഷൻ
നടപ്പുവർഷം തന്നെ ലൈസൻസിംഗ് ആരംഭിക്കും. ഇതിന് മുന്നോടിയായി വെറ്റിറനറി ഡോക്ടർമാരുടെ യോഗം വിളിക്കും.
ടി.കെ.അഷ്റഫ്,
ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ
മൈക്രോചിപ്പ് വേണം
മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ അവസാനിപ്പിക്കാൻ ലൈസൻസ് നിർബന്ധമാക്കിയത് കൊണ്ടായില്ല; അരുമകൾക്ക് മൈക്രോചിപ്പ് നിർബന്ധമാക്കുകയും വേണം. ഉടമയുടെ പേരും ഫോൺനമ്പറും ഇതിലുണ്ടാകും. പ്രതിരോധ കുത്തിവയ്പ്പ് നൽകിയെന്നും ഉറപ്പാക്കാം.
അമ്പിളി പുരയ്ക്കൽ,
"ദയ" മൃഗസംരക്ഷണ സംഘടന,
പ്രവർത്തക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |