ആലുവ: തോട്ടുമുഖം ശ്രീനാരായണ ഗിരിയിലെ കുട്ടികൾക്ക് ആത്മവിശ്വാസമേകാൻ അമേരിക്കയിൽ വർണവിവേചനത്തിനെതിരെ പോരാടി ലോകശ്രദ്ധ നേടിയ സോയി ടെറിയും സംഘവുമെത്തി. ജീവിതാനുഭവം പങ്കുവച്ചും പാട്ടുപാടിയും സോയി ടെറിയും കൂട്ടുകാരി എരിൻമയോയും കുട്ടികളെ കൈയ്യിലെടുത്തു.
ആരും അനാഥരല്ലെന്നും ഏത് പ്രതിസന്ധിയെയും ആത്മവിശ്വാസത്തോടെ നേരിട്ടാൽ ജീവിത വിജയം കൈവരിക്കാനാകുമെന്നും സോയി ടെറി തന്റെ അനുഭവങ്ങളിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തി.
രണ്ടാം വയസിൽ അപകടത്തെ തുടർന്ന് ശരീരം തളർന്ന തന്നെ മാതാവ് നാക്കിയ ഏറെ പ്രയാസപ്പെട്ടാണ് വളർത്തിയത്. അഞ്ചാം വയസിലെത്തിയപ്പോൾ മാതാവ് പാവകളെ നിർമ്മിച്ച് നൽകി. പാവകളോട് കൗതുകവും ഇഷ്ടവും തോന്നിയതിനാൽ താൻ സ്വന്തമായി പാവകളെ നിർമ്മിച്ചു. അതോടെ മനസിൽ ആത്മവിശ്വാസമേറി.
ആദ്യനാളുകളിൽ കൈകൊണ്ട് പാവകളെ നിർമ്മിച്ചു. ആവശ്യക്കാരേറിയപ്പോൾ യന്ത്രനിർമ്മിത പാവകളായി. ഇതിനകം വിവിധ രാജ്യങ്ങളിലായി 50,000ത്തോളം പാവകളെ വിറ്റു. മനസിന്റെ ശക്തിയും ആത്മവിശ്വാസവുമാണ് 15-ാം വയസിൽ ജീവിത വിജയം നേടാൻ വഴിയൊരുക്കിയതെന്ന് സോയി ടെറി പറഞ്ഞു. ശ്രീനാരായണഗിരി ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നേഴ്സറി ക്ളാസിൽ പഠിക്കുന്നവർ മുതൽ ബിരുദ വിദ്യാർത്ഥിനികൾ വരെ സോയി ടെറിയുടെ ജീവിതാനുഭവം നേരിട്ടറിയാൻ കാതോർത്തിരുന്നു. കുട്ടികൾ ടെറിയുമായി സംവാദിച്ചു. ടെറി നിർമ്മിച്ച പാവകൾ ഗിരിയിലെ കുട്ടികൾക്ക് കൈമാറി. കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിച്ച് അവരിൽ ആത്മവിശ്വാസം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പാവനിർമ്മാണവുമായി സോയി ടെറിയും സംഘവും ലോക രാജ്യങ്ങൾ സന്ദർശിക്കുന്നത്. സോയി ടെറിയുടെ മാതാവും അമേരിക്കയിലെ മാദ്ധ്യമ പ്രവർത്തകയുമായ നാക്കിയ, ഡോ. പ്രശാന്ത് രാഘവൻ, പാർവ്വതി മോഹനൻ എന്നിവർ സംസാരിച്ചു. ഇന്ന് വൈകിട്ട് മൂന്നിന് ഇടപ്പള്ളി കേരള ഹിസ്റ്ററി മ്യൂസിയത്തിലും പരിപാടിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |