കൊച്ചി: ആലുവ എടയാറിലെ പ്രവർത്തനരഹിതമായ ഓയിൽ കമ്പനിയിൽനിന്ന് 8,500 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിലെ പ്രതികളെ എക്സൈസ് ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കലൂർ അശോകറോഡ് നടുവിലമുള്ളത്ത് എൻ.വി.കുര്യൻ (65), ഇയാളുടെ ഏജന്റുമാരായ തൃപ്പൂണിത്തുറ പുതിയകാവിൽ താമസിക്കുന്ന പൂണിത്തുറ തമ്മനം സ്വദേശി വേലിക്കകത്ത് ബൈജു (50), ചിറ്റേത്തുകര മലക്കപ്പറമ്പിൽ സാംകുമാർ (38) എന്നിവരെ അഞ്ച് ദിവസത്തെ കസ്റ്റഡിയിലാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം ഇവരിൽനിന്ന് പിടിച്ചെടുത്ത ഫോണുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയും ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗോവയിലെ ഡിസ്റ്റിലറിയിൽ നിന്നാണ് സ്പിരിറ്റ് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഓയിൽ കമ്പനിയിൽ നിന്ന് മുന്തിയ ഇന്ത്യൻ നിർമ്മിത വിദേശമദ്യങ്ങളുടെ ബ്രാൻഡ് നെയിം സ്റ്റിക്കറുകൾ കണ്ടെത്തിയിരുന്നു. ഓയിൽ കമ്പനിയിൽവച്ച് പ്രതികൾ സ്പിരിറ്റ് വ്യാജമദ്യമാക്കിയിരുന്നതായി എക്സൈസ് സംശയിക്കുന്നുണ്ട്.
ഗോവയിൽ നിന്നാണ് സ്പിരിറ്റ് കൊണ്ടുവരുന്നതെന്ന് പറയുമ്പോഴും എവിടെ നിന്നാണ് മദ്യം എത്തിച്ചതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ആർക്കെല്ലാമാണ് വില്പന നടത്തിയതെന്നും കണ്ടെത്തേണ്ടതുണ്ട്. ഇതിനെല്ലാം ഉത്തരം പ്രതികളുടെ ഫോൺ നൽകുമെന്ന പ്രതീക്ഷയിലാണ് എക്സൈസ് ക്രൈംബ്രാഞ്ച്.
എക്സൈസ് മദ്ധ്യമേഖലാ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മാർച്ച് 31നായിരുന്നു സ്പിരിറ്റ് വേട്ട. തുടർന്ന് അന്വേഷണം എക്സൈസ് എൻഫോഴ്സ്‌മെന്റ് ഏറ്റെടുത്തു. പ്രാഥമിക അന്വേഷണത്തിൽത്തന്നെ കേസിന്റെ വ്യാപ്തി വ്യക്തമായതോടെ തുടരന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |