ജില്ലയിൽ അനുമതി 818 ക്ഷേത്രങ്ങളിൽ മാത്രം
കൊച്ചി: ജില്ലയിൽ ആനയെഴുന്നള്ളിപ്പിന് അനുമതി 820 ആരാധനാലയങ്ങൾക്ക് മാത്രം. ഇതിൽ രണ്ടെണ്ണം മുസ്ളീം പള്ളികളാണ്. ഒന്നുമുതൽ 18 വരെ ആനകളെ എഴുന്നള്ളിക്കുന്ന ക്ഷേത്രങ്ങൾ പട്ടികയിലുണ്ട്.
ആന എഴുന്നള്ളിപ്പിനായി ഇനിയും അവകാശവാദം ഉന്നയിക്കാം. ഇതിനായി മേയ് 31നകം ഇടപ്പള്ളിയിലെ സോഷ്യൽ ഫോറസ്ട്രി ഓഫീസിനെ സമീപിക്കണം. www.kcems.in എന്ന വെബ്‌സൈറ്റിലൂടെ ജില്ലാ മോണിട്ടറിംഗ് കമ്മിറ്റിയിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
സുപ്രീംകോടതി ഉത്തരവുപ്രകാരം 2015 മുതലാണ് എഴുന്നള്ളിപ്പുകൾക്ക് രജിസ്ട്രേഷൻ തുടങ്ങിയത്. ആദ്യഘട്ടത്തിൽ 550, 2019ൽ നടത്തിയ രജിസ്ട്രേഷനിൽ 270 എന്നിങ്ങനെ എഴുന്നള്ളിപ്പുകളും രജിസ്റ്റർ ചെയ്തു. മുമ്പ് ആനയെഴുന്നള്ളിപ്പ് നടന്ന, ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്കാണ് ഇപ്പോൾ അവസാനഅവസരം.
പുതുതായി ഇനി ഒരിടത്തും ആന എഴുന്നള്ളിപ്പ് അനുവദിക്കില്ല. പുതിയ ആരാധനാലയങ്ങൾക്കും അവകാശമുണ്ടാകില്ല.
മുൻകാലങ്ങളിൽ ആനയെഴുന്നള്ളിപ്പ് നടന്നു എന്ന് തെളിയിക്കുന്ന രേഖകളുമായി വേണം ക്ഷേത്രങ്ങൾ പുതിയ രജിസ്ട്രേഷന് ശ്രമിക്കേണ്ടത്.
പഴയ എഴുന്നള്ളിപ്പ് ചിത്രങ്ങൾ, നോട്ടീസുകൾ, ബുക്ക്ലെറ്റുകൾ, സുവനീറുകൾ തുടങ്ങി എന്തും തെളിവായി ഹാജരാക്കാം. ഇവ മോണിട്ടറിംഗ് കമ്മിറ്റി പരിശോധിക്കും.
നിലവിലുള്ള എണ്ണം ആനകളിലധികം എഴുന്നള്ളിക്കാനും ഇതേ വ്യവസ്ഥകൾ ബാധകം.
സ്വകാര്യ ചടങ്ങുകളിലും മറ്റും ആന എഴുന്നള്ളിപ്പ് നിഷിദ്ധം.
25
എറണാകുളം ജില്ലക്കാരായ നാട്ടാനകൾ 25 എണ്ണം മാത്രം. ഏറ്റവുമധികം തൃശൂർ ജില്ലയിലാണ്; 120. കേരളത്തിൽ ഇപ്പോൾ ആകെയുള്ളത് 459 നാട്ടാനകൾ.
പള്ളത്താംകുളങ്ങരയിൽ
18 ആനകൾ
ഏറ്റവുധികം ആനകളെ എഴുന്നള്ളിക്കുന്നത് വൈപ്പിൻ പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ്. 18 എണ്ണം.
തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം, പള്ളുരുത്തി ഭവാനീശ്വരം, ചെറായി ശ്രീഗൗരീശ്വരം, പറവൂർ ചക്കുമരശേരി ക്ഷേത്രങ്ങളിൽ 15 വീതം ആനകളുണ്ടാകും. പത്തോ അതിലേറെയോ ആനകൾ ഉത്സവത്തിനെത്തുന്ന 18 ക്ഷേത്രങ്ങൾ ജില്ലയിലുണ്ട്. 820 എഴുന്നള്ളിപ്പുകളിൽ 818 ക്ഷേത്രങ്ങളിലേതാണ്. കാഞ്ഞിരമറ്റം മുസ്ളീം പള്ളിയിലും നെട്ടൂർ മുസ്ളീം പള്ളിയിലുമാണ് മറ്റ് രണ്ടെണ്ണം.
പരിധിവിട്ടാൽ കേസെടുക്കും
അനുവാദമില്ലാത്തയിടങ്ങളിൽ ആനകളെ കൊണ്ടുവന്നാലോ അനുവദനീയമായ എണ്ണത്തിൽ കൂടുതൽ എഴുന്നള്ളിപ്പിച്ചാലോ കാപ്റ്റീവ് എലഫന്റ് റൂൾസ് പ്രകാരവും വന്യജീവി സംരക്ഷണനിയമ പ്രകാരവും വനംവകുപ്പ് കേസെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |