അങ്കമാലി: പൊട്ടക്കിണറിലെ സഹവാസത്തോടെ ഇരയും വേട്ടക്കാരനും സുഹൃത്തുക്കളായി. കാട്ടുമുയലും അതിനെയോടിച്ച നായയുമാണ് രണ്ടുദിവസം രക്ഷകരെ കാത്ത് സൗഹാർദ്ദത്തോടെ കിണറിൽ കിടന്നത്. മൂക്കന്നൂർ അട്ടാറയിലാണ് സംഭവം. രണ്ടുദിവസം മുൻപ് അട്ടാറ സ്വദേശി വർഗീസിന്റെ ലാബ്രഡോർ പട്ടി, വീട്ടുമുറ്റത്തെത്തിയ കാട്ടുമുയലിനെ കണ്ടതും മുയലിനെ പിടിക്കാനായി പിന്തുടർന്നതും വീട്ടുകാർ കണ്ടെങ്കിലും പിന്നീട് നായയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു ദിവസത്തിനുശേഷം പട്ടിയേയും കാട്ടുമുയലിനേയും വീടിനു സമീപമുള്ള പൊട്ടക്കിണറിൽ കണ്ടെത്തിയത്.
അങ്കമാലി ഫയർഫോഴ്സെത്തിയാണ് പട്ടിയേയും കാട്ടുമുയലിനേയും രക്ഷപ്പെടുത്തിയത്. നായയെ ഫയർഫോഴ്സിന്റെ റെസ്ക്യൂ നെറ്റിലും കാട്ടുമുയലിനെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനിൽ മോഹൻ കിണറിലിറങ്ങിയുമാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് മുയലിനെ കാട്ടിലേക്ക് തന്നെ തുറന്നുവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |