കൊച്ചി: തൃക്കാക്കര പിടിക്കാനും പിടിച്ചുനിറുത്താനും മറ്റ് ജില്ലകളിൽ നിന്നുള്ള യുവജന - വിദ്യാർത്ഥി സ്‌ക്വാഡുകൾ തീവ്രപ്രാരണത്തിൽ. തുടക്കം മുതൽ യുവജനങ്ങളുടെ സാന്നിദ്ധ്യമുണ്ടെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ മുഴുവൻ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെയും നേതാക്കളെയും എത്തിക്കാനാണ് മുന്നണികളുടെ നീക്കം. 164 ബൂത്തുകളിലും യുവനേതാക്കൾ നിറഞ്ഞുനിൽക്കും.
എണ്ണയിട്ട യന്ത്രം
പോലെ ഇടതുപട
യുവജന- വിദ്യാർത്ഥി നേതാക്കളുടെ നീണ്ടനിര എൽ.ഡി.വൈ.എഫ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ റഹിം എം.പി ദിവസങ്ങളായി മണ്ഡലത്തിലുണ്ട്. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്റ് വി. വസീഫ്, തിരുവനന്തപുരം മേയർ എസ്. ആര്യാ രാജേന്ദ്രൻ, നേതാക്കളായ ഡോ. ഷിജുഖാൻ, എം. ഷാജിർ, ആർ. ശ്യാമ, അരുൺ ബാബു തുടങ്ങി 30ഓളം ഡി.വൈ.എഫ്.ഐ നേതാക്കൾ മണ്ഡലത്തിലുണ്ട്. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, സെക്രട്ടറി ടി.ടി. ജിസ്മോൻ എന്നിവരുൾപ്പെടുന്ന 20ലേറെ എ.ഐ.വൈ.എഫ് നേതാക്കളുമുണ്ട്. ജില്ലാ കമ്മിറ്റികൾ വഴിയാണ് ഏകോപനം. ഏരിയ- മണ്ഡലം തലങ്ങളിൽ നിന്ന് ലോക്കൽ കമ്മിറ്റി വഴി ബൂത്തുകളിലേക്ക് പ്രവർത്തകരെ വിന്യസിക്കും. ഒരു ബൂത്തിൽ 30 പേരെങ്കിലുമുണ്ടാകും.
യു.ഡി.വൈ.എഫിന് നേതാക്കളുടെ
നീണ്ടനിര
ഇടതുപക്ഷത്തിന് സമാനമായി വിദ്യാർത്ഥി - യുവജന നേതാക്കളുടെ സംഘം യു.ഡി.എഫിനായും രംഗത്തുണ്ട്. ബൈക്ക് റാലികളുൾപ്പെടെ സംഘടിപ്പിച്ചു. വരും ദിവസങ്ങളിൽ വിദ്യാർത്ഥി- യുവജന റാലികളും സംഘടിപ്പിക്കും. യൂത്ത് കോൺഗ്രസ് നേതാക്കളും എം.എൽ.എമാരുമായ ഷാഫി പറമ്പിൽ, റോജി എം. ജോൺ തുടങ്ങിയവർക്കും കെ.എസ്. ശബരീനാഥൻ, രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി. ബൽറാം, റിജിൽ മാക്കുറ്റി, ബി.ആർ.എം ഷഫീർ എന്നിവർക്കുമാണ് യുവ പ്രചാരണത്തിന്റെ ചുക്കാൻ. ജില്ലാ, മണ്ഡലം, ബൂത്ത് തലങ്ങളിലാണ് പ്രചാരണം. ഒരു ബൂത്തിൽ അഞ്ചുപേരുടെ നാല് യുവജന സ്ക്വാഡുണ്ട്. വരും ദിവസങ്ങളിൽ സ്ക്വാഡ് വർദ്ധിപ്പിക്കും.
ഭവന
സന്ദർശനവുമായി യുവമോർച്ച
യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണയാണ് എൻ.ഡി.എയുടെ യുവജന പ്രചാരണത്തതിന് ചുക്കാൻ. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ദിനിൽ ദിനേശ്, കെ. ഗണേഷ്, മനു പ്രസാദ്, വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ് തുടങ്ങിയ നേതാക്കളാണ് ഏകോപനം. ബൂത്തൊന്നിന് 20 പ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്. ഭവന സന്ദർശനത്തിന്റെ ആദ്യ ഘട്ടം പൂർത്തീകരിച്ചു. അടുത്ത റൗണ്ടോടുകൂടി മണ്ഡലത്തിലെ മുഴുവൻ വീടുകളിലും പ്രചാരണം പൂർത്തിയാക്കും.
വരുംദിവസങ്ങളിൽ എല്ലാ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥി- യുവജന നേതാക്കളും മണ്ഡലത്തിലെത്തും.
വി.കെ. സനോജ്,
സംസ്ഥാന സെക്രട്ടറി,
ഡി.വൈ.എഫ്.ഐ
ശക്തമായ പ്രചാരണമാണ് നടക്കുന്നത്. 30 വരെ യുവനേതാക്കൾ മണ്ഡലത്തിലുണ്ടാകും.
കെ.എസ്. ശബരീനാഥൻ എം.എൽ.എ,
സംസ്ഥാന വൈസ് പ്രസിഡന്റ്,
യൂത്ത് കോൺഗ്രസ്
ഭവന സന്ദർശനത്തിനാണ് മുൻഗണന. ദിവസവും കൂടുതൽ പ്രവർത്തകർ എത്തും.
പ്രഫുൽ കൃഷ്ണ,
സംസ്ഥാന പ്രസിഡന്റ്,
യുവമോർച്ച
സർക്കാരിനെതിരെ വിധിയെഴുതണം: ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം
കൊച്ചി: സിൽവർ ലൈൻ ഉൾപ്പെടെ വിനാശ പദ്ധതികൾ നടപ്പാക്കുന്ന പിണറായി വിജയൻ സർക്കാരിനെതിരെ തൃക്കാക്കരയിൽ വിധിയെഴുതണമെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം അഭ്യർത്ഥിച്ചു. പദ്ധതിക്കെതിരായ എതിർപ്പുകൾ അവഗണിച്ച് എന്തുവില കൊടുത്തും നടപ്പാക്കുമെന്ന അധികാര ധാർഷ്ട്യത്തിന് തിരിച്ചടി നൽകണമെന്ന് പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.വി.ഭദ്രകുമാരിയും ജനറൽ സെക്രട്ടറി സണ്ണി എം. കപിക്കാടും ആവശ്യപ്പെട്ടു.
ശമ്പളവും പെൻഷനും നൽകാൻ പണമില്ലാതെ ട്രഷറി നിയന്ത്രണത്തിലായ കേരളത്തെ കൂടുതൽ കടക്കെണിയിൽ വീഴ്‌ത്തുന്ന പദ്ധതികൾ ഗുണകരമല്ല. മൂന്നു മുന്നണികളും പിന്തുടരുന്നത് കോർപ്പറേറ്റ് മൂലധന താത്പര്യങ്ങൾ സംരക്ഷിക്കുന്ന വികസനനയമാണ്. നരേന്ദ്രമോദി, പിണറായി സർക്കാരുകൾ നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണം. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കങ്ങളെയും പരാജയപ്പെടുത്താൻ ബി.ജെ.പി സ്ഥാനാർത്ഥിക്ക് വോട്ട് നൽകരുതെന്നും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം അഭ്യർത്ഥിച്ചു. കാൻഡിഡേറ്റ് സെറ്റിംഗ് പൂർത്തിയായി കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ തയ്യാറായി. സ്ഥാനാർത്ഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബൽ ബാലറ്റ് യൂണിറ്റിൽ വച്ച് ആകെ സ്ഥാനാർഥികളുടെയും 'നോട്ട'യുടെയും ഒഴികെ ബട്ടണുകൾ മറച്ചശേഷം സീൽ ചെയ്തു. ഉപതിരഞ്ഞെടുപ്പിന്റെ സ്ട്രോംഗ് റൂം കൂടിയായ എറണാകുളം മഹാരാജാസ് കോളേജ് ലൈബ്രറി കെട്ടിടത്തിലാണ് കാൻഡിഡേറ്റ് സെറ്റിംഗ് നടത്തിയത്. തുടർന്ന് മോക് ടെസ്റ്റും നടത്തി. പാർട്ടി പ്രതിനിധികൾ തിരഞ്ഞെടുത്ത 14 വോട്ടിംഗ് യന്ത്രങ്ങളിൽ 1,000 വോട്ടുകൾ രേഖപ്പെടുത്തി വോട്ടുകൾ എണ്ണി യന്ത്രങ്ങളുടെ കൃത്യതയും ഉറപ്പുവരുത്തി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ ജാഫർ മാലിക്, മുഖ്യ നിരീക്ഷകൻ ഗിരീഷ് ശർമ്മ, റിട്ടേണിംഗ് ഓഫീസർ വിധു എ. മേനോൻ എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. വോട്ടുറപ്പിച്ച് പര്യടനം മുന്നോട്ട് കൊച്ചി: വോട്ടെടുപ്പിലേക്ക് ഓരോ ദിവസവും അടുക്കുമ്പോൾ പരമാവധി വോട്ട് ഉറപ്പാക്കാനുള്ള പാച്ചിലിലാണ് മുന്നണികൾ. സ്ഥാനാർത്ഥികൾ പരമാവധി വോട്ടർമാരെ നേരിൽക്കാണുന്ന തിരക്കിലാണ്. വീറോടെ ഡോക്ടർ കടവന്ത്ര വിനായക കല്യാണ മണ്ഡപത്തിന് മുന്നിൽ നിന്നാണ് ഇന്നലെ ഡോ. ജോ ജോസഫിന്റെ പര്യടനം ആരംഭിച്ചത്. പര്യടനം എൽ.ഡി.എഫ് എറണാകുളം ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പര്യടനം. അത്താണി മുതൽ ഇടച്ചിറ ജംഗ്ഷൻ വരെ പര്യടനം നടത്തി. ഉമയ്ക്കായി കൂട്ടുകാർ മഹാരാജാസ് കോളേജിലെ കൂട്ടുകാരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റ വോട്ടുപിടുത്തം. കടവന്ത്ര ശ്രീധർമ്മശാസ്താ ക്ഷേത്ര സന്ദർശനത്തോടെ പര്യടനം ആരംഭിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. പാലാരിവട്ടത്ത് പര്യടനം സമാപിച്ചു. ലേബർ കോളനി ജംഗ്ഷനിൽ നിന്ന് രമേശ് ചെന്നിത്തലയും സ്ഥാനാർത്ഥിക്കൊപ്പം ചേർന്നു. വിട്ടുകൊടുക്കാതെ എ.എൻ.ആർ ഇടപ്പള്ളി മേഖലയിലെ ഗൃഹസമ്പർക്കത്തെടെയാണ് എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന്റെ പ്രചാരണം ആരംഭിച്ചത്. തുറന്ന വാഹനത്തിലെ പര്യടനം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആലിൻചുവടിൽ പര്യടനം സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |