ഒരു മരണം ജില്ലയിൽ ഇന്നലെ 481 പേർ പോസിറ്റീവ് സജ്ജമെന്ന് ആരോഗ്യ വകുപ്പ്
കൊച്ചി: ജില്ലയിൽ കൊവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതോടെ നടപടികൾ ഊർജിതമാക്കി ജില്ലാ ആരോഗ്യ വിഭാഗം. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇന്നലെ വരെ 2,500ലേറെപ്പേർക്കാണ് ജില്ലയിൽ കൊവിഡ് ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ജില്ലകളേക്കാൾ ഇരട്ടിയിലേറെപ്പേർക്കാണ് എറണാകുളത്ത് രോഗം. കൊവിഡ് ബാധിച്ച് ഒരാൾ വെള്ളിയാഴ്ച മരിച്ചതും ആശങ്കയേറ്റി.
സ്‌കൂളുകളും കോളേജുകളും തുറന്നതോടെയാണ് കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചതെന്നും മുൻകരുതലുകൾ കർശനമാക്കുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു. കളമശേരി മെഡിക്കൽ കോളേജിലും ആലുവ ജില്ലാ ആശുപത്രിയിലുമുൾപ്പെടെ ചികിത്സാ സൗകര്യങ്ങൾ സജ്ജമാണ്.
വാക്‌സിനേഷൻ പുരോഗമിക്കുന്നു
സംസ്ഥാനത്ത് വാക്‌സിനേഷനിൽ മുന്നിൽ എറണാകുളം ജില്ലയാണെങ്കിലും 18 മുതൽ 60വരെയുള്ളവരിൽ വാക്‌സിൻ സ്വീകരിക്കാൻ ഇനിയും നിരവധിപ്പേരുണ്ട്. 12 മുതൽ 60 വയസുവരെയും ആരോഗ്യപ്രവർത്തകരും കൊവിഡ് മുന്നണി പോരാളികളും ഉൾപ്പെടെ 32,89,224 പേരാണ് ആദ്യ ഡോസ് സ്വീകരിച്ചത്. സെക്കൻഡ് ഡോസ് സ്വീകരിച്ചവർ 27,71,979. 12 മുതൽ 17വരെയുള്ളവരൊഴികെ 2,00,860 പേരാണ് കരുതൽ ഡോസ് സ്വീകരിച്ചത്.
വേണം കരുതൽ
മാസ്‌ക് നിർബന്ധം
സാനിറ്റൈസർ ഉപയോഗം തുടരണം
വ്യക്തി ശുചിത്വം നിർബന്ധം
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം
''ആശങ്ക വേണ്ട. ജില്ല പൂർണ സജ്ജമാണ്. സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്""
ഡോ.എസ്.ശ്രീദേവി
ജില്ലാ ആരോഗ്യ സർവേലൻസ് വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |