കൊച്ചി: പ്ലസ്ടു പരീക്ഷയിൽ ജില്ലയിലെ വിജയ ശതമാനത്തിൽ കുറവ്. 87.46 ശതമാനം പേരാണ് ഇത്തവണ വിജയിച്ചത്. 2021ലും (91.11ശതമാനം) 2020ലും (89.2 ശതമാനം) ഒന്നാമതായിരുന്ന ജില്ല ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
198 സ്‌കൂളുകളിൽ നിന്നായി 30,559 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 26,727 പേർ ഉപരിപഠന യോഗ്യത നേടി. കഴിഞ്ഞവർഷം 201 സ്‌കൂളുകളിൽ നിന്ന് പരീക്ഷയെഴുതിയ 31,806 കുട്ടികളിൽ 28,980 പേർ ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു.
കഴിഞ്ഞ വർഷം എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ 5,170ആയിരുന്നു. ഇത്തവണ 2,986 ആയും കുറഞ്ഞു. ടെക്‌നിക്കൽ ഹയർസെക്കൻഡറി വിഭാഗത്തിലും ജില്ലയിലെ വിജയ ശതമാനം കുറഞ്ഞു. 75 ശതമാനം വിജയത്തോടെ മൂന്നാം സ്ഥാനത്താണ് ജില്ല. പരീക്ഷയെഴുതിയ 494ൽ 373 കുട്ടികൾ വിജയിച്ചു.
ഓപ്പൺ വിഭാഗത്തിൽ പരീക്ഷയെഴുതിയ 1,907 പേരിൽ 1,102 പേർ ഉപരിപഠനത്തിന് യോഗ്യത നേടിയെങ്കിലും ഇതിലും വിജയ ശതമാനം 57.79 ശതമാനമായി കുറഞ്ഞു. കഴിഞ്ഞവർഷം 62.14 ശതമാനമായിരുന്നു വിജയം. അന്ന് 2,100 പേർ പരീക്ഷയെഴുതിയതിൽ 1,305 പേർ വിജയിച്ചിരുന്നു. 2020ൽ 51.77 ശതമാനമായിരുന്നു ഈ വിഭാഗത്തിലെ വിജയം.
വി.എച്ച്.എസ്.സിയിൽ
ഏഴാം സ്ഥാനം
വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ (വി.എച്ച്.എസ്.ഇ) ജില്ല 74.32 ശതമാനം വിജയത്തോടെ ഏഴാം സ്ഥാനത്താണ് ജില്ല. കഴിഞ്ഞവർഷമിത് 76.17 ശതമാനമായിരുന്നു. 2020ൽ മൂന്ന് പാർട്ടുകളിലായി 72.96 ശതമാനമായിരുന്നു വിജയം. ഇത്തവണ 2,547 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ പാർട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളിലായി 1,893 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
കഴിഞ്ഞ വർഷം 1,624 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 1,237 പേർ ഉന്നതപഠനത്തിന് യോഗ്യത നേടിയിരുന്നു. ഈ വിഭാഗത്തിൽ ഇക്കുറിയും ഒരു സ്‌കൂളിനും 100ശതമാനം വിജയിക്കാനായില്ല. 2020ൽ മൂന്ന് സ്‌കൂളുകൾ നൂറുമേനി നേടിയിരുന്നു.
94.17 ശതമാനത്തോടെ മൂവാറ്റുപുഴ ടി.ടി വി.എച്ച്.എസ്.എസ് ആണ് വിജയശതമാനത്തിൽ മുന്നിൽ. ഇരിങ്ങോൾ ഗവ. വി.എച്ച്.എസ്.എസിനാണ് രണ്ടാം സ്ഥാനം. 93.33 ആണ് വിജയശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |