ലഹരിവിരുദ്ധ സന്ദേശപ്രചരണത്തിന് ഓട്ടൻതുള്ളൽ
തൃപ്പൂണിത്തുറ: കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള 200 ഓളം വേദികളിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ച് ശ്രദ്ധനേടുകയാണ് തൃപ്പൂണിത്തുറ എക്സൈസ് ഓഫീസിൽ പ്രിവന്റീവ് ഓഫീസറായ വി. ജയരാജ്. ലഹരി ബോധവത്കരണമായ വിമുക്തിമിഷന്റെ ഭാഗമായി സ്കൂളുകൾ, കോളേജുകൾ, റെസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, അമ്പലങ്ങൾ, പള്ളികൾ തുടങ്ങി നിരവധി വേദികളിൽ ഇതിനോടകം ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. സെമിനാറുകളിലെ വിരസമായ ലഹരിവിരുദ്ധ പ്രസംഗം കേട്ടുമടുത്ത കലാലയ വിദ്യാർത്ഥികൾ ഈ ആശയം രണ്ട് കൈയുംനീട്ടി സ്വീകരിക്കുകയുംചെയ്തു.
ഇന്ന് തുടങ്ങുന്ന ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിൽ നിന്നും പുറത്തുനിന്നും നിരവധി ബുക്കിംഗുകളാണുള്ളത്. പക്ഷേ ഓടിയെത്താൻ ഒരാൾ മാത്രം. 2018 ൽ ലഹരിക്കെതിരെ എക്സൈസ് ഡിപ്പാർട്ട്മെന്റ് വിമുക്തിമിഷന്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത് നടത്തിയ കൊച്ചി മൺസൂൺ മാരത്തോണിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. സഹപ്രവർത്തകൻ രമേശൻ നല്കിയ ആശയം ഓട്ടൻതുള്ളലുമായി ഒരു ബന്ധവുമില്ലാതിരുന്ന ജയരാജ് ഏറ്റെടുക്കുകയായിരുന്നു. 280 ഓളം വരികളുള്ള ഒരു തുള്ളൽപ്പാട്ട് സ്വന്തമായി എഴുതി തയ്യാറാക്കി ഡെപ്യൂട്ടി കമ്മീഷണർ നെൽസണെ കാണിക്കുകയും അദ്ദേഹത്തിന്റെ അനുമതിയോടെ ഓട്ടൻതുള്ളൽ കലാകാരന്മാരായ വയലാർ സന്തോഷ്, മരുത്തോർവട്ടം കണ്ണൻ എന്നിവരുടെ കീഴിൽ പരിശീലനം നേടുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് പത്തനംതിട്ട ജില്ലാ ഭരണകൂടം ജയരാജിന്റെ സഹായം തേടിയിരുന്നു. കൊവിഡിന്റെ ആരംഭഘട്ടത്തിൽ തന്നെ ആരോഗ്യവകുപ്പിന് വേണ്ടി തയ്യാറാക്കി അവതരിപ്പിച്ച കൊവിഡ് 19 എന്ന ഓട്ടൻതുള്ളൽ നവമാദ്ധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ജയരാജ് ഒരു കവികൂടിയാണ്. കവിതകളും ഭക്തിഗാനങ്ങളും ആൽബമായി ഇറക്കിയിട്ടുണ്ട്. ഫാർമസിസ്റ്റായ ഭാര്യ വിദ്യയുടെ പൂർണപിന്തുണയുമുണ്ട്. മക്കൾ: ഗോകുൽ രാജ്, ജാനകിരാജ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |