കൊച്ചി: പൊറോട്ടയും ബേക്കറി പലഹാരങ്ങളും വിലക്കയറ്റ ഭീഷണിയിലാണ്. മൈദയ്ക്ക് അഞ്ച് ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയതാണ് പ്രധാന പ്രശ്നം. ഈ മാസം തന്നെ ഇത് പ്രാബല്യത്തിൽ വരും. പിന്നാലെ വിലയും കൂടും.
ഗോതമ്പ് കയറ്റുമതി നിരോധനത്തെത്തുടർന്ന് ആട്ട, മൈദ, റവ തുടങ്ങിയവയുടെ കയറ്റുമതി നിയന്ത്രിക്കാൻ വിദേശ വാണിജ്യ ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.എഫ്.ടി.) ഉത്തരവിട്ടതും തിരിച്ചടിയായി. നാളെ മുതൽ ഇതും നിലവിൽ വരും. ഗുണമേന്മയില്ലാത്ത ആട്ടയും മൈദയും കയറ്റി അയക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.
വിലയും വർദ്ധിച്ചു
35ൽ നിന്ന് 38 രൂപയായി മൈദയ്ക്ക് വില കൂടിയിട്ടുണ്ട്. 50 കിലോ പായ്ക്ക് ബ്രാൻഡഡ് മൈദയ്ക്ക് 1900- 2000 രൂപയാണ് ഇപ്പോൾ വില. ജി.എസ്.ടി കൂടാതെ വില ഇനിയും ഉയർത്താനുള്ള നീക്കവും കൂടിയാകുമ്പോൾ ഇടത്തരം ഹോട്ടലുകാർക്ക് താങ്ങാതാകും.
ചെലവേറും
ബേക്കറികളുടെ ആകെ കച്ചവടത്തിന്റെ 20 ശതമാനത്തോളം 'മൈദ' കൊണ്ടുപോകും. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവും വൈദ്യുതി ചാർജ്ജും വെള്ളക്കര വർദ്ധനവും കെട്ടിട വാടകയും ഉൾപ്പെടെ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ മൈദയുടെ വില വർദ്ധനവുകൂടി താങ്ങാനാകില്ല. ഉല്പന്നങ്ങൾക്ക് പത്തു ശതമാനം വർദ്ധനവെങ്കിലും പ്രതീക്ഷിക്കാമെന്ന് വ്യാപാരികൾ പറയുന്നു.
ഹോട്ടൽ മേഖല ഇപ്പോൾ തന്നെ പ്രതിസന്ധിയിലാണ്. മൈദ വില കൂടിയാൽ നഷ്ടവും കൂടും. വില കൂട്ടേണ്ടി വരും.
എം. മൊയ്ദീൻ കുട്ടി ഹാജി
സംസ്ഥാന അഡ്വൈസറി ബോർഡ് ചെയർമാൻ
കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |