കൊച്ചി: രാമായണമാസത്തിന് നാളെ തുടക്കം. കൊവിഡ് ദുരിതകാലത്തിനു ശേഷം ക്ഷേത്രങ്ങൾ വീണ്ടും രാമായണശീലുകളാൽ മുഖരിതമാകും. രാമായണ പാരായണം സകല പാപങ്ങൾക്കും പരിഹാരമെന്നാണ് വിശ്വാസം.
കർക്കടകത്തിൽ ദശരഥ പുത്രന്മാരായ ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്‌നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്ന ആചാരമാണ് നാലമ്പല ദർശനം. കർക്കടക ദുരിതത്തിൽ നിന്നും രോഗപീഡകളിൽ നിന്നുമുള്ള മുക്തി ഈ തീർത്ഥാടനമേകുമെന്നാണ് വിശ്വാസം. എറണാകുളം ജില്ലയിലുള്ളവർക്ക് ദർശന സൗകര്യമുള്ള മൂന്ന് നാലമ്പല ക്ഷേത്രങ്ങളുണ്ട്.
1. മാമലശേരി ശ്രീരാമക്ഷേത്രം : മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള ക്ഷേത്രത്തിൽ സീതാവിരഹിയായി വനത്തിൽ കഴിയുന്ന ശ്രീരാമന്റെ പ്രതിഷ്ഠയാണുള്ളത്. പുലർച്ചെ നാലിന് നടതുറക്കും. ദിനവും അന്നദാനം ഉണ്ടാകും.
ഭരതപ്പിള്ളി ഭരതക്ഷേത്രം : മാമലശേരിയിൽ നിന്ന് അഞ്ചുകിലോമീറ്റർ മാറിയാണ് ഭരതപ്പിള്ളി. പുലർച്ചെ 4.30ന് നട തുറക്കും.
മുളക്കുളം ലക്ഷ്മണക്ഷേത്രം : പുലർച്ചെ 5ന് നടതുറക്കും. തീർത്ഥാടന ദിനങ്ങളിൽ പ്രസാദഊട്ട് ഉണ്ടാകും.
നെടുങ്ങോട് ശത്രുഘ്‌ന ക്ഷേത്രം: ശ്രീരാമനെ തിരികെക്കൊണ്ടു വരുന്നതിന് പുറപ്പെട്ട ശത്രുഘ്‌നൻ കൂട്ടംതെറ്റി ഒറ്റപ്പെട്ട സ്ഥലത്തുള്ള ക്ഷേത്രമെന്നാണ് വിശ്വാസം. പുലർച്ചെ 5നു നടതുറക്കും.
2. തൃശൂർ തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്നക്ഷേത്രം എന്നിവയാണ് കേരളത്തിലെ തന്നെ പ്രധാനപ്പെട്ട നാലമ്പലങ്ങൾ.
3. എറണാകുളം-കോട്ടയം ജില്ലയോട് ചേർന്നു കൂത്താട്ടുകുളത്തിന് പത്ത് കിലോമീറ്റർ മാറിരാമപുരത്താണ്. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, അമനകര ഭരത ക്ഷേത്രം, മേതിരി ശത്രുഘ്ന ക്ഷേത്രം എന്നിവയാണിവ. രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് നാല് ക്ഷേത്രങ്ങളുമെന്ന പ്രത്യേകതയും ഇവിടെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |