കൊച്ചി: തർക്കങ്ങൾ തീരാതെ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്ര ഉപദേശക സമിതിക്ക് ദേവസ്വം ബോർഡ് അംഗീകാരം. സി.പി.എം - സി.പി.ഐ തർക്കത്തെ തുടർന്ന് 19 ഭക്ത അംഗങ്ങൾ വേണ്ടതിൽ ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. ഔദ്യോഗിക പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും.
മൂന്നുപേരെയാണ് സി.പി.ഐ നിർദേശിച്ചത്. രണ്ടെണ്ണമേ നൽകൂ എന്നായിരുന്നു സി.പി.എം നിലപാട്. അങ്ങിനെയെങ്കിൽ തങ്ങളുടെ രണ്ടുപേരും രാജിവയ്ക്കുമെന്ന് സി.പി.ഐ നിലപാടെടുത്തതോടെ ഒന്നര മാസമായി മരവിച്ചു കിടക്കുകയായിരുന്നു പട്ടിക. രാഷ്ട്രീയ അതിപ്രസരത്തിന്റെ പേരിൽ അഞ്ച് പേർ സ്വയം പിൻവാങ്ങിയതും പ്രതിസന്ധിയായി.
സമിതി രൂപീകരണ യോഗം ജൂൺ 11ന് ചേർന്നതാണ്. 22 അംഗ സമിതിയിൽ മൂന്ന് പേർ ദേവസ്വം ഉദ്യോഗസ്ഥരാണ്. 92 പേർ പങ്കെടുത്ത യോഗത്തിൽ നിന്ന് സമിതി അംഗമാകാൻ സന്നദ്ധരായ 30 പേരുടെ പട്ടിക തയ്യാറാക്കി. ഒരാൾ പിൻവാങ്ങുന്നതായി രേഖാമൂലം അറിയിച്ചതിനാൽ 29 പേരുടെ പട്ടികയാണ് ബോർഡിലേക്കയച്ചത്.
ശശി വെള്ളക്കാട്ട്, ചന്ദ്രശേഖരൻ, പങ്കജാക്ഷൻ എന്നീ മൂന്ന് പേരുകളാണ് സി.പി.ഐ നിർദേശിച്ചത്. പക്ഷേ പങ്കജാക്ഷനെ അംഗീകരിക്കാൻ സി.പി.ഐ തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റി വിസമ്മതിച്ചു. പലവട്ടം ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായില്ല. പുതിയ പട്ടികയിൽ രണ്ട് സി.പി.ഐക്കാർ മാത്രമേയുള്ളൂ. ഒഴിവാക്കിയത് സി.പി.എം പ്രതിനിധിയായ സുരേന്ദ്രന്റെ പേരാണ്. ഈ സീറ്റിൽ പിന്നീട് ഒരാളെ ഉൾപ്പെടുത്താമെന്ന വാഗ്ദാനം നൽകി സി.പി.ഐയെ അനുനയിപ്പിക്കാനാണ് നീക്കം. എന്നിട്ടും വഴങ്ങിയില്ലെങ്കിൽ മൂന്നു സീറ്റ് നൽകാനും സാദ്ധ്യതയുണ്ട്. ഹൈന്ദവസംഘടനകൾ ഇടപെടാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഇന്ന് തന്നെ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
പ്രസിഡന്റായും സെക്രട്ടറിയായും നിശ്ചയിച്ചവർ സ്വർണ നെറ്റിപ്പട്ടം ഉരുക്കിയത് ഉൾപ്പടെയുള്ള കേസുകളെ തുടർന്ന് ഹൈക്കോടതി പിരിച്ചുവിട്ട ശ്രീപൂർണത്രയീശ സേവാസംഘം മുൻഭാരവാഹികളായതും എതിർപ്പുകൾക്ക് കാരണമായി. ഇവർ സമിതിയിലുണ്ടെങ്കിൽ നിയമയുദ്ധത്തിനും വഴിയൊരുങ്ങും. ഇതൊഴിവാക്കാൻ കഴിഞ്ഞ പ്രസിഡന്റിനെ വീണ്ടും തിരഞ്ഞെടുക്കാനുള്ള സാദ്ധ്യതയും ഉയർന്നിട്ടുണ്ട്. പ്രഡിഡന്റ്, സെക്രട്ടറി, ട്രഷറർ തിരഞ്ഞെടുപ്പ് ആദ്യസമിതി യോഗത്തിലുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |