കൊച്ചി: വർഷം 19 പിന്നിട്ടിട്ടും എങ്ങുമെത്താത്ത ഗോശ്രീ ഹാർബർ നിർമ്മാണം സഫലമാക്കാൻ കടുത്ത നിലപാടുമായി മത്സ്യത്തൊഴിലാളി സംഘടനകൾ സമരമുഖത്ത്. മത്സ്യഫെഡ്, സഹകരണസംഘങ്ങൾ എന്നിവയ്ക്ക് നൽകുന്ന വിഹിതം ബഹിഷ്‌കരിച്ചാണ് പ്രതിഷേധം. മന്ത്രിയും എം.എൽ.എയും മത്സ്യഫെഡും കൊച്ചി തുറമുഖവും ഹാർബർ പൂർത്തിയാക്കാൻ ഇടപെടണമെന്നാണ് ആവശ്യം.
വൈപ്പിൻ തീരത്ത് വള്ളവും ബോട്ടും അടുപ്പിക്കാൻ കാളമുക്കിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെയാണ് 20 വർഷമായി മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്നത്. ഇവിടെ വേണ്ടത്ര സൗകര്യങ്ങളില്ല. സ്വകാര്യ സ്ഥലത്തിന്റെ ഉടമയ്ക്ക് പണം നൽകിയാണ് മത്സ്യമിറക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു.
വല്ലാർപാടം പള്ളിയുടെ പടിഞ്ഞാറുവശത്തെ സ്ഥലത്ത് ഹാർബർ നിർമ്മിക്കാമെന്ന നിർദ്ദേശം 2003ലാണ് ഉയർന്നത്. കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ജില്ലാ പ്രസിഡന്റായിരുന്ന പി.ബി. ദയാനന്ദന്റെ നേതൃത്വത്തിൽ ആരംഭിച്ച സമരത്തെത്തുടർന്ന് കൊച്ചി തുറമുഖ ട്രസ്റ്റ് വിഷയത്തിൽ ഇടപെട്ടു. വല്ലാർപാടത്തിന് പകരം കാളമുക്കിൽ നിന്ന് 400 മീറ്റർ തെക്കായി ഹർബർ പണിതുനൽകാമെന്ന് തുറമുഖ ട്രസ്റ്റ് ചെയർമാനും ചീഫ് എൻജിനിയറും രേഖാമൂലം എഴുതി നൽകിയിരുന്നു. മത്സ്യത്തൊഴിലാളികൾ സമരം അവസാനിപ്പിക്കുകയും ചെയ്തു. ഹാർബർ എൻജിനിയറിംഗ് വകുപ്പും പ്രശ്നത്തിൽ ഇടപെട്ടു. 11.25 കോടി രൂപ ചെലവ് വരുന്ന പ്ളാൻ തയ്യാറാക്കി.
വഴിയില്ലാതെ
ലേലഹാൾ
2010 ൽ ഫിഷറീസ് മന്ത്രിയായിരുന്ന എസ്. ശർമ്മ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നിലവിലെ ലാൻഡിംഗ് കേന്ദ്രത്തിന് പടിഞ്ഞാറായി പുതിയ ലേലഹാൾ നിർമ്മിച്ചു. അവിടെയെത്താൻ കരയിലൂടെയും കടലിലൂടെയും വഴിയില്ലായിരുന്നെന്ന് തൊഴിലാളികൾ പറഞ്ഞു. വീണ്ടും സമരം നടത്തി. വഴിക്കായി 12.5 സെന്റ് സ്ഥലം ഏറ്റെടുക്കാൻ നടപടി ആരംഭിച്ചു. മൂന്നു സർവേ നമ്പരുകളിലുള്ള സ്ഥലത്തിൽ ഒന്ന് നിലമാണെന്ന് കണ്ടെത്തിയതോടെ നടപടി നിലച്ചു. തലസ്ഥാനത്തേയ്ക്ക് പോയ ഫയൽ ഇപ്പോഴും തീർപ്പായിട്ടില്ല.
കരയ്ക്കടുക്കാതെ
വാഗ്ദാനങ്ങൾ
രണ്ടു വർഷം മുമ്പ് തൊഴിലാളികൾ വീണ്ടും സമരം ആരംഭിച്ചു. ഫിഷറീസ് മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മ ഒരാഴ്ചയ്ക്കകം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ ഫയൽ നീങ്ങിയിട്ടില്ല. ബഡ്‌ജറ്റുകളിൽ വിഹിതം അനുവദിച്ചില്ല. മറ്റിടങ്ങളിൽ ഇതിനിടെ ഹാർബർ നിർമ്മിച്ചെങ്കിലും കാളമുക്ക് അവഗണിക്കപ്പെട്ടു.
ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഐക്യവേദി ഉൾപ്പെടെ തൊഴിലാളി സംഘടനകൾ.
"ഉറപ്പുകളെല്ലാം ജലരേഖയായ സാഹചര്യത്തിലാണ് വീണ്ടും സമരം. എസ്. ശർമ്മ മുതലുള്ള ഫിഷറീസ് മന്ത്രിമാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല. സ്വകാര്യ വ്യക്തിക്ക് കപ്പം നൽകിയാണ് മത്സ്യം കരയ്ക്കടുപ്പിക്കുന്നത്."
പി.വി. രാജൻ
ജില്ലാ സെക്രട്ടറി
മത്സ്യത്തൊഴിലാളി ഐക്യവേദി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |