നെടുമ്പാശേരി: ദേശീയപാതയിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ.എ. ഹാഷിം മരിച്ച കേസിൽ ദേശീയപാതാ അധികൃർക്കും കരാർ കമ്പനിക്കുമെതിരെ പൊലീസ് കസെടുത്തു.
മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് നെടുമ്പാശരി പൊലീസാണ് കേസെടുത്തത്. നെടുമ്പാശരി ഉൾപ്പെടുന്ന മേഖലയിൽ റോഡിന്റെ നിർമ്മാണ കരാറെടുത്തിരിക്കുന്നത് ഗുരുവായൂർ ആസ്ഥാനമായുള്ള ജി.ഐ.പി.എൽ ആണ്. വെള്ളിയാഴ്ച്ച രാത്രി നെടുമ്പാശരി എം.എ.എച്ച്.എസ് സ്കൂളിന് മുമ്പിലായിരുന്നു അപകടം. കുഴിയിൽ ചാടിയ സ്കൂട്ടറിൽ നിന്ന് തെറിച്ച് റോഡിന്റെ എതിർദിശയിലേക്ക് വീണ ഹാഷിം അജ്ഞാതവാഹനം കയറി തത്ക്ഷണം മരിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ആലുവ മണ്ഡലം സെക്രട്ടറി ജെ.പി. അനൂപ് നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |