തൃപ്പൂണിത്തുറ: വധശ്രമം ഉൾപ്പെടെ പതിമൂന്നോളം കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ തൃപ്പൂണിത്തുറ, എരൂർ പാമ്പാടിത്താഴം കോളനിയിൽ കണ്ടേറ്റിൽ വീട്ടിൽ പെരുമാൾ മകൻ ഉമേഷ് (35) അറസ്റ്റിലായി. ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തൃക്കാക്കരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം പ്രതിയുടെ സുഹൃത്തായ ചെങ്ങമനാട് വലിയ വളപ്പിൽ വീട്ടിൽ ധനേഷ് എന്നയാളെ ഫോണിൽ വിളിച്ചു വരുത്തി പ്രതിയും കൂട്ടാളികളും ചേർന്ന് പാമ്പാടിത്താഴം കോളനിയിലെ ഗുഡ്സ് റെയിലിന് സമീപത്ത് വച്ച് അക്രമിക്കുകയായിരുന്നു. ധനേഷിന്റെ വാരിയെല്ല് ചവിട്ടി ഒടിച്ച് റെയിലിന് സമീപം ഉപേക്ഷിച്ചു. കേസിൽ ഇരുമ്പനം പനക്കാട്ടുപറമ്പിൽ വീട്ടിൽ ശശി മകൻ അരവിന്ദിനെയും ലക്ഷംവീട് കോളനിയിൽ ഒഴുക്കനാട്ടുപറമ്പിൽ വീട്ടിൽ ശശി മകൻ ശരത്തിനെയും മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
മയക്കുമരുന്ന് വില്പനയുൾപ്പെടെയുള്ള കേസുകൾ പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിലുണ്ട്. തൃക്കാക്കര അസി. കമ്മിഷണർ പി.വി. ബേബി മേൽനോട്ടം വഹിച്ച സംഘത്തിലെ എസ്.ഐമാരായ പ്രദീപ് എം. ഷമീർ, എ.എസ്.ഐമാരായ രാജീവ്നാഥ്, എം.ജി. സന്തോഷ്, ഷാജി, എസ്.സി.പി.ഒ ശ്യാം ആർ. മേനോൻ, ശ്രീനി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |