കൊച്ചി: കൂനമ്മാവ് കാവിൽനട കുറുന്തറ വീട്ടിൽ അരവിന്ദാക്ഷന്റെ (73) കൈവശമുള്ള മഹാത്മാഗാന്ധിയുടെ ചരിത്രത്തിന് ഒരു കിലോമീറ്ററിലേറെ നീളമായി. ഇപ്പോഴും വളർന്നുകൊണ്ടിരിക്കുന്നു.
റിട്ട. സർക്കാർ ജീവനക്കാരനായ അരവിന്ദാക്ഷൻ പതിറ്റാണ്ടുകളായി ഗാന്ധിജിയെക്കുറിച്ച് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ കൂട്ടി ഒട്ടിച്ചെടുത്ത ചുരുളിന്റെ നീളമാണ് ഒരു കിലോമീറ്റർ. ഒട്ടിക്കാനുള്ള താളുകൾ ഇനിയും നിരവധിയുണ്ട്.
സംസ്ഥാന വിനോദ സഞ്ചാര വികസനവകുപ്പിൽ ഡ്രൈവറായിരുന്ന അരവിന്ദാക്ഷൻ 1958 മുതലാണ് വി.വി.ഐ.പികളെക്കുറിച്ചുള്ള വാർത്തയും ചിത്രങ്ങളും വെട്ടിയെടുത്ത് സൂക്ഷിക്കാൻ തുടങ്ങിയത്. 18-ാം വയസിൽ 'കേരളകൗമുദി' ഉൾപ്പെടെ മലയാളത്തിലെ പ്രധാന പത്രങ്ങളുടെ ഏജൻസി എടുത്തു. 84ൽ സർക്കാർ ജോലി കിട്ടിയപ്പോൾ ഏജൻസി സഹോദരിയുടെ മക്കളെ ഏൽപ്പിച്ചു. ദിവസവും ഏഴു പത്രം വായിക്കും. വെട്ടിയെടുത്ത് സൂക്ഷിക്കാനുള്ള വാർത്തകളും ചിത്രങ്ങളും അപ്പോൾ തന്നെ അടയാളപ്പെടുത്തും. അടുത്ത പ്രഭാതത്തിലെ ആദ്യജോലി വാർത്തവെട്ടലാണ്. അങ്ങനെ വെട്ടിക്കൂട്ടിയ ഒരുലക്ഷത്തിലേറെ വാർത്തകളും ചിത്രങ്ങളും അടങ്ങിയ 74 ഫയലുകൾ കുത്തിനിറച്ച വലിയൊരു ഷെൽഫ് വീട്ടിലുണ്ട്.
ജവഹർലാൽ നെഹ്രു, എലിസബത്ത് രാജ്ഞി, നരേന്ദ്രമോദി എന്നിവരുടേതുൾപ്പെടെ വാർത്താചിത്രങ്ങളുടെ വൻശേഖരവും ഈ കൂട്ടത്തിലുണ്ട്. 2004ൽ വിരമിക്കുംവരെ പ്രധാനമന്ത്രിമാരായിരുന്ന രാജീവ് ഗാന്ധി, നരസിംഹറാവു, വി.പി. സിംഗ്, രാഷ്ട്രപതി കെ.ആർ. നാരായണൻ, തമിഴ്നാട് മുഖ്യമന്ത്രി ജലയലളിത എന്നിവരുടെ കേരള സന്ദർശനവേളയിൽ അവരുടെ സാരഥിയാകാനും അരവിന്ദാക്ഷന് ഭാഗ്യം ലഭിച്ചു. ഇതുവരെ ശേഖരിച്ചതെല്ലാം ഉൾപ്പെടുത്തി പ്രദർശനം സംഘടിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. ആരെങ്കിലും സഹായിച്ചാലേ അത് സാദ്ധ്യമാകൂ. ഷൈലയാണ് ഭാര്യ. മക്കൾ: നിഖിൽദേവ്, നിഖിത. മരുമക്കൾ മഞ്ജുഷ, മിലീവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |