കൊച്ചി: കൊവിഡ് മഹാമാരിയുടെ കാലത്ത് ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിതയ്ക്ക് സ്ഥലംമാറ്റം. പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ടായാണ് പുതിയ നിയോഗം. എറണാകുളം ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആശ ജനറൽ ആശുപത്രി സൂപ്രണ്ടായി താത്കാലിക ചുമതല ഏറ്റെടുത്തു.
ഒന്നാം കൊവിഡ് കാലത്ത് കൊവിഡിതരരോഗങ്ങളുടെ പ്രധാന ചികിത്സാകേന്ദ്രമായിരുന്നു ജനറൽ ആശുപത്രി . പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിറുത്തിവച്ചിരുന്നതിനാൽ ജീവനക്കാരെ ആശുപത്രിയിലെത്തിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഡോ. അനിത പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആശുപത്രിക്കായി സ്കൂൾ വാഹനങ്ങൾ വിട്ടുകൊടുത്തു. ഇന്ധനം വാങ്ങുന്നതിനു മാത്രമല്ല പി.പി.ഇ കിറ്റ്, ഗ്ളൗസ്, മാസ്ക് ഉൾപ്പെടെയുള്ള സാമഗ്രികൾ വാങ്ങുന്നതിനും സി.എസ്. ആർ.ഫണ്ട് ഉപയോഗിച്ചു. ചികിത്സയ്ക്കിടെ കൊവിഡ് പോസിറ്റീവായി മാറുന്ന രോഗികളെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതായിരുന്നു മറ്റൊരു കടമ്പ. ആരോഗ്യപ്രവർത്തകർക്കുള്ള ആദരസൂചകമായി നേവിയുടെ ഹെലികോപ്റ്റർ ജനറൽ ആശുപത്രിക്ക് മീതേ നടത്തിയ പുഷ്പവൃഷ്ടിയും ഇവർ അഭിമാനത്തോടെ ഓർമ്മിക്കുന്നു. രോഗവ്യാപനം രൂക്ഷമായതോടെ പി.വി.എസ് ആശുപത്രി പിന്നീട് കൊവിഡ് ചികിത്സാകേന്ദ്രമായി . രണ്ടാം കൊവിഡ് കാലത്ത് ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിൽ കൊവിഡിന് മികച്ച ചികിത്സയൊരുക്കി.
2017 ജൂലായ് മൂന്നിനാണ് ഡോ. അനിത എറണാകുളം ജനറൽആശുപത്രിയുടെ സാരഥ്യം ഏറ്റെടുത്തത്. ട്രോമ കെയർ ബ്ളോക് , ആർ. ഡി. സി. ലാബ് , ഓപ്പറേഷൻ തിയറ്റർ നവീകരണം തുടങ്ങി ഒട്ടേറെ വികസനപ്രവർത്തനങ്ങളിൽ പങ്കാളിയായി. ഓപ്പൺ ഹാർട്ട് സർജറി ചികിത്സ ലഭ്യമായ ആദ്യ സർക്കാർ ആശുപത്രി, കാത്ത് ലാബ് സൗകര്യമുള്ള രണ്ടാം സ്ഥാപനം എന്നിങ്ങനെ ജനറൽ ആശുപത്രി ചികിത്സാരംഗത്ത് പുതുചരിത്രം കുറിക്കുന്നതിന് സാക്ഷിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |