കൊച്ചി: കാലിഗ്രഫിയിൽ റെക്കാഡ് പരമ്പര തുടരുകയാണ് അക്ഷരങ്ങളെ പ്രണയിച്ച പൊലീസുകാരൻ. കൊച്ചി ചളിക്കവട്ടം സ്വദേശി പി.പി. ശ്യാമളനാണ് സ്വാതന്ത്ര്യ ദിനത്തിൽ തുടർച്ചയായി എട്ട് മണിക്കൂർ ചിത്രഭംഗിയോടെ അക്ഷരങ്ങൾ എഴുതുന്ന കലയായ കാലിഗ്രഫിയിലൂടെ ബെസ്റ്റ് ഒഫ് ഇന്ത്യ ലോക റിക്കാർഡിൽ വീണ്ടും സ്വന്തം പേരെഴുതിച്ചേർത്തത്.
പി.കെ. മാധവൻ സ്മാരക ഗ്രന്ഥശാലയിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചുവരെ ശ്യാമളൻ കാലിഗ്രഫിയിലൂടെ 845 പേർക്ക് പേരും വീട്ടുപേരുമെല്ലാം എഴുതി നൽകി. ഡൽഹി പൊലീസിൽ ഇൻസ്‌പെക്ടറായി വിരമിച്ച ശ്യാമളൻ 1980കളിലാണ് കാലിഗ്രഫിയെ ഗൗരവമായി സമീപിച്ചത്.
2011ൽ ഒരു മണിക്കൂർ തുടർച്ചയായി ഇംഗ്ലീഷ് കാലിഗ്രഫിയിൽ വിഷ് യു ഓൾ ദി ബെസ്റ്റ് എന്ന് എഴുതി 80 ആശംസാ കാർഡുകൾ തയ്യാറാക്കി ലിംക ബുക്ക് ഒഫ് നാഷണൽ റെക്കാഡ്‌സിൽ കയറി. 2013ൽ ഒരു മണിക്കൂർ ഇംഗ്ലീഷ് കാലിഗ്രഫിയിൽ ബെസ്റ്റ് വിഷസ് എന്ന് എഴുതി 261 ആശംസാ കാർഡ് തയ്യാറാക്കി വീണ്ടും ലിംക ബുക്ക് ഒഫ് റെക്കാർഡ്‌സിൽ ഇടം നേടി.
2015ൽ ഇടവേളയില്ലാതെ ഒരു മണിക്കുറിൽ 193 കുട്ടികളുടെ പേര് എഴുതി സ്വന്തം റെക്കാഡ് തിരുത്തി. 2017ൽ ഒരു മണിക്കൂറിൽ 231 അർബുദ രോഗികളുടെ പേരുകൾ തുടർച്ചയായി എഴുതി വീണ്ടും റെക്കാഡ് ബുക്കിൽ.
2017ൽ തന്നെ ഡൽഹിയിലെ ഗുരുദേവ ക്ഷേത്രത്തിൽ വച്ച് തുടർച്ചയായി മൂന്നു മണിക്കൂർ കൊണ്ട് 1001 ഗുരുഭക്തരുടെ പേരുകൾ എഴുതി ഇന്ത്യ സ്റ്റാർ വേൾഡ് ഫിക്കാർഡ്‌സിലും കയറി.
2019ൽ കേരളഹൗസിൽ ഇടവേള ഇല്ലാതെ ആറ് മണിക്കൂർ കൊണ്ട് 2,160 വക്തികളുടെ പേരുകൾ എഴുതി ബെസ്റ്റ് ഒഫ് ഇന്ത്യ ലോക റെക്കാഡും സ്വന്തമാക്കി. റിട്ട. അദ്ധ്യാപികയായ ഭാര്യ മിനിക്കും മകൻ ഹരികൃഷ്ണനുമൊപ്പം ചളിക്കവട്ടത്താണ് താമസം.
കൈയക്ഷരം നന്നാക്കാൻ പ്രേരിപ്പിച്ച അമ്മയാണ് കാലിഗ്രഫിയോട് ഇത്രയും അടുപ്പമുണ്ടാകാൻ കാരണം. ഇനിയും ഇത്തരം നേട്ടങ്ങൾ സ്വന്തമാക്കണം.
ശ്യാമളൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |