SignIn
Kerala Kaumudi Online
Friday, 26 April 2024 3.38 PM IST

ചരിത്ര നി​ർമിതി​കൾക്ക് ജീവൻ പകർന്ന് ​ ഷേണായിയുടെ കാൻവാസ്

കൊച്ചി: ചരിത്ര ശേഷിപ്പുകളെയും സ്മാരകങ്ങളെയും ചിത്രങ്ങളിലൂടെ പുനരുജ്ജീവിപ്പിക്കാൻ പലർക്കുമാകും. പക്ഷേ, ചരിത്രമുറങ്ങുന്ന നിർമ്മിതികൾ സന്ദർശിച്ച് മാത്രം ചിത്രങ്ങൾ വരയ്ക്കുന്നവർ വിരളമാണ്. അങ്ങനെയൊരാളുണ്ട് മട്ടാഞ്ചേരിയിൽ. പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദിനേശ് ആർ. ഷേണായിയെന്ന നാട്ടുകാരുടെ സ്വന്തം ഷേണായി.

1982മുതൽ വരയുടെ ലോകത്ത് സജീവമായ ഷേണായി ശാസ്ത്രീയമായി ചി​ത്രരചന പഠിച്ചത് ആറു മാസം മാത്രമാണ്. കേരളത്തിനകത്തും പുറത്തുമൊക്കെ സഞ്ചരിച്ച് അഞ്ഞൂറിലേറെ മന്ദിരങ്ങളുടെ ഏകവർണ എണ്ണച്ഛായാ ചിത്രങ്ങൾ വരച്ചു. ഏറെയും അതത് സ്മാരകങ്ങൾ നേരിൽ കണ്ട് വരച്ചവ. വരയ്ക്കുന്ന കെട്ടിടങ്ങളെല്ലാം ഫോട്ടോയെടുത്ത് സൂക്ഷിക്കുന്ന ഷേണായിക്ക് അവയുടെ പശ്ചാത്തലവും മന:പാഠം.

ഒരു കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളും നടന്ന് കണ്ടശേഷം അതിന് സമീപം തന്നെയിരുന്ന് വരയ്ക്കുകയാണ് പതിവ്. ഒരു കെട്ടിടത്തിന്റെ ചിത്രം പൂർത്തിയാക്കാൻ എട്ട് ദിവസം വരെ സമയമെടുക്കും. ഈ ദിവസങ്ങളിലെല്ലാം ഷേണായിയുടെ കാൻവാസിനു ചുറ്റും ആളുകൾ കൂടി നിൽക്കും. അഭിപ്രായങ്ങൾ പറയും വിമർശിക്കും അതെല്ലാം ആസ്വദിച്ച് കേട്ട് ഷേണായി വര തുടരും. അതിനൊടുവിൽ അഭിപ്രായം പറഞ്ഞവർ ഇത് കിറുകൃത്യമെന്ന് ഒറ്റ സ്വരത്തിൽ പറയും.

മുകൾനിലയിലെ ഹെറിറ്റേജ് വാൾ

വരച്ച ചിത്രങ്ങളിൽ 222എണ്ണം ചേർത്ത് വീടിന്റെ മുകൾനിലയിൽ ഹെറിറ്റേജ് വാൾ എന്ന പേരിൽ ചിത്രപ്രദർശനമൊരുക്കിയിരിക്കുകയാണ് ഷേണായി. എൽ.എൽ.ബി വിദ്യാർത്ഥിയായ മകൻ അച്യുത് ഷേണായി വരച്ചത് ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

ഡേവിഡ് ഹാൾ, തിരുമല ദേവസ്വം ക്ഷേത്രം, ഹിൽപാലസ്, സമീപകാലത്ത് കത്തിയ കുരിശിങ്കൽ തറവാട്, ഓൾഡ് ബ്രിട്ടീഷ് ഹൗസ്, ബാസ്റ്റിൻ ബംഗ്ലാവ്, ബിഷപ്പ് ഹൗസ്, ലോറൽ ക്ലബ്, ഹാജിഈസ ഹാജിമൂസ സ്‌കൂൾ, സിനഗോഗ്, തൈക്കാവ് പള്ളി, ആസ്പിൻവാൾ, വാസ്‌കോ ഹൗസ് തുടങ്ങി കൊച്ചിയിലെയും മറ്റിടങ്ങളിലെ കുഞ്ചൻ നമ്പ്യാരുടെ വീട്, പാലിയം കൊട്ടാരം, തളിക്കോട്ട കൊട്ടാരം, ഐരാണിക്കുളം മഹാദേവ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രം, മലബാറിലെ ക്രിസ്ത്യൻ-മുസ്ലീം പള്ളികൾ തുടങ്ങിയവയും അതിൽ ചിലത് മാത്രം.

വിൽക്കാനില്ല ചിത്രങ്ങൾ...
കേരളത്തിലെമ്പാടുമായി 40ലേറെ പ്രദർശനങ്ങൾ നടത്തിയ ഷേണായി ചിത്രങ്ങളൊന്നും വിൽക്കില്ലെന്ന നിലപാടിലാണ്. നിലനിൽക്കുന്ന പല സ്മാരകങ്ങളുടെയും പഴയ അവസ്ഥ ഷേണായിയുടെ പക്കലുണ്ട്. അതൊക്കെ തേടി ആളുകളെത്താറുമുണ്ട്. മട്ടാഞ്ചേരി സിനഗോഗ്, ഹാജി ഈസ ഹാജിമൂസ സ്‌കൂൾ ഇവയൊക്കെ ആ ഗണത്തിൽപ്പെടും.

വിദേശികൾക്കിത് പൈതൃക സ്പർശമുള്ള മണ്ണ്
വിദേശ ടൂറിസ്റ്റുകൾ ഏറെയും കൊച്ചിയിലേക്ക് വരുന്നത് അവരുടെ മുൻഗാമികൾ കൊച്ചിയിൽ നിർമ്മിച്ച പുരാതന കെട്ടിടങ്ങൾ കാണാനോ അവർ താമസിച്ച കെട്ടിടങ്ങൾ സന്ദർശിക്കാനോ ആണ്. അതിനാൽ പഴയ കെട്ടിടങ്ങൾ എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്ന അഭിപ്രായമാണ് ഷേണായിക്ക്.

ഭാര്യ ബ്രഹ്മജയും മകൾ യശോദയും അച്ഛനും മകനും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SSHENAYIHERTAGEWALL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.