കൊച്ചി: പാലാരിവട്ടം മയക്കുമരുന്ന് കേസിൽ ഒടുവിൽ പിടിയിലായ നൈജീരിയൻ സ്വദേശി ഒക്കാഫോർ എസേ ഇമ്മാനുലിന്റെ പെൺസുഹൃത്ത് എയ്ഞ്ചലീന (26) അടുത്തിടെ മാത്രം നടത്തിയത് 30 ലക്ഷത്തിൽ അധികം രൂപയുടെ പണമിടപാട്. സ്റ്റുഡന്റ് വിസയിലെത്തിയ ഇവരാണ് എസേയടക്കമുള്ള ലഹരിമാഫിയ സംഘത്തിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. എസേയ്ക്ക് മയക്കുമരുന്ന് നൽകിയിരുന്ന ആഫ്രിക്കകാരായ പാട്രിക്, അജാഫ്രാൻസിസ് എന്നിവർക്ക് താമസ സൗകര്യം ഒരുക്കിയിരുന്നതെല്ലാം ഇവരാണ്. മയക്കുമരുന്ന് ഇടപാടിനെക്കുറിച്ച് ഘാന സ്വദേശിനിയായ എയ്ഞ്ചലീനയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. എസേയുടെ വാട്സ്ആപ്പ് പരിശോധിച്ചപ്പോഴാണ് വിവരം ലഭിച്ചത്.
എസേ അറസ്റ്റിലായത് അറിഞ്ഞ് സിം ഉപേക്ഷിച്ച ഇവർ മുംബായ്ക്ക് മുങ്ങി. ഫോണിലെ രേഖകളും സിമ്മും ഉപേക്ഷിച്ച് തിരിച്ചെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ നീണ്ട പരിശ്രമത്തിനൊടുവിൽ കഴിഞ്ഞ ദിവസം ബംഗളൂരുവിലെ കെ.ആർ. പുരത്തെ അഫ്രിക്കൻ കോളനിയിൽ നിന്നാണ് പിടികൂടിയത്. കൊച്ചിയിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജൂലായ് 20ന് കലൂർ ജവഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയം ലിങ്ക് റോഡിൽ വച്ച് എം.ഡി.എം.എയുമായി പിടികൂടിയ ഹാറൂൺ സുൽത്താനിൽ നിന്ന് നീണ്ട അന്വേഷണമാണ് ബംഗളൂരുവിലെ മാഫിയയിൽ എത്തി നിൽക്കുന്നത്. ഹാറൂണിനെ തുടർന്ന് അലിൻ ജോസഫ്, നിജു പീറ്റർ, അലൻ ടോണി എന്നിവരെ വിവിധ ദിവസങ്ങളിലായി പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ബംഗളൂരുവിൽ താമസിച്ച് വൻ തോതിൽ എം.ഡി.എം.എ കയറ്റി അയക്കുന്നത് ഫോർട്ടുകൊച്ചി സ്വദേശി വർഗീസ് ജോസഫാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇയാളെ അറസ്റ്റ് ചെയ്തപ്പോഴാണ് നൈജീരിയൻ സ്വദേശിയെക്കുറിച്ച് വിവരം ലഭിച്ചത്. കഴിഞ്ഞ മാസം 28നാണ് എസേയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസത്തിനുള്ളിൽ എറണാകുളം ഭാഗത്തേക്ക് 4.5 കിലോഗ്രാം എം.ഡി.എം.എ കൈമാറിയാതായാണ് ഇയാളുടെ കുറ്റസമ്മതമൊഴി.
പണമെല്ലാം മാറ്രി
മയക്കുമരുന്ന് വില്പനയിലൂടെ എസേ സ്വന്തമാക്കിയ പണമെല്ലാം എയ്ഞ്ചലീനയുടെ അക്കൗണ്ട് വഴി നൈജീരിയൻ ബാങ്ക് അക്കൗണ്ടിലേക്കാണ് മാറ്റിയത്. മറ്ര് ബാങ്കുകളിലേക്കും പണമയച്ചിട്ടുണ്ട്. പഠിക്കാൻ എത്തിയ എയ്ഞ്ചലീന വഴിയാണ് എസേ ലഹരിമാഫിയ സംഘത്തിലേക്ക് എത്തുന്നത്. കാർത്തികപ്പള്ളി, കരിയലികുളങ്ങര പൊലീസ് പിടികൂടിയ ലഹരിക്കേസിലെ പ്രതികൾക്ക് സാമ്പത്തിക സാഹായം നൽകിയിരുന്നു.
കൂട്ടാളികൾ ഏറെ
കൂടുതൽ ആഫ്രിക്കക്കാർക്കും കേസിൽ പങ്കുണ്ട്. ഇവരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. എയ്ഞ്ചലീനയെനെ ചോദ്യം ചെയ്തെങ്കിലും ഇവർ കാര്യമായൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇടനിലക്കാരനായ മലയാളിയും ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |